മംഗ്ളുറു: (www.kasargodvartha.com 25.11.2021) അടുത്ത മാസം 10ന് കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മണ്ഡലങ്ങളിൽ നിന്നുള്ള 25 അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ പഴയ ആക്രിക്കച്ചവടക്കാരൻ. ബെംഗ്ളുറു നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കോൺഗ്രസ് ടികെറ്റിൽ മത്സരിക്കുന്ന യൂസുഫ് ശരീഫാണ് ഈ കുബേരൻ.
നാമനിർദേശ പത്രികയോടൊപ്പം സമർപിച്ച സത്യവാങ്മൂലത്തിൽ ഇദ്ദേഹം 1744 കോടി രൂപയുടെ ആസ്തികളാണ് വെളിപ്പെടുത്തിയത്. 97.98 കോടിയുടെ ഇളകുന്ന, 1643.59 കോടിയുടെ ഇളകാത്ത മുതലുകൾ സ്വന്തം പേരിലുണ്ട്. ആദ്യ ഭാര്യക്ക് 98.96 ലക്ഷം രൂപയുടെ ഇളകുന്ന, 1.30 കോടി രൂപയുടെ ഇളകാത്ത മുതലുമാണുള്ളത്. 32.22 ലക്ഷം രൂപയാണ് രണ്ടാം ഭാര്യയുടെ ഇളകുന്ന സ്വത്ത്. ബാക്കി നാല് ആൺമക്കളുടേയും മകന്റേയും പേരിലാണ്. 67.24 കോടി രൂപയുടെ ബാധ്യതയുണ്ട്.
ബിസിനസ് ശൃംഖലകൾ സഹസ്ര കോടികൾക്കുടമയാക്കിയിട്ടും ആക്രിവ്യാപാരം അപര നാമമായി യൂസുഫ് ശരീഫിന്റെ പേരിനൊപ്പം ഉണ്ട്. മൂന്ന് കോടിയിലേറെ വിലയുള്ള കാറിൽ വിലസുമ്പോഴും 'ഗുജരി ബാബു', 'സ്ക്രാപ് ബാബു' വിളികൾ കേൾക്കാൻ ശരീഫിന് സന്തോഷം.
സ്വർണഖനിയുടെ നാടായ കോലാറിൽ ജനിച്ച ഈ 54 കാരന്റെ വിദ്യാഭ്യാസം അഞ്ചാം ക്ലാസിൽ അവസാനിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് തിരിഞ്ഞപ്പോഴാണ് സാമ്പത്തിക പുരോഗതി നേടിയത്.
'കോൺഗ്രസിന് ഇങ്ങിനെ ഒരാളെയല്ലാതെ സ്ഥാനാർഥിയാവാൻ കിട്ടിയില്ലേ?' - ശരീഫിന്റെ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് ബി ജെ പി ട്വീറ്റ് ചെയ്തു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് ശരീഫിനെ സെൻട്രൽ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്ത വാർത്തകൾ ഉദ്ധരിച്ചാണിത്.
തന്റെ പേരിൽ ബെംഗ്ളുറു സിറ്റി പൊലീസ് സ്റ്റേഷനിൽ നാലു കേസുകൾ നിലവിലുണ്ടെന്ന് ശരീഫ് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിൽ മൂന്നെണ്ണം ഭൂമി പാകപ്പെടുത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ആദായ നികുതി അധികൃതർ തന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. 13.43 കോടി രൂപ അടക്കണം എന്നാണ് അവർ കണ്ടെത്തിയത്. ആദായ നികുതി കമീഷനർക്ക് നൽകിയ അപീൽ ഹരജിയിൽ ഇതുവരെ തെളിവെടുപ്പ് നടന്നിട്ടില്ല.
Keywords: Karnataka, Mangalore, News, Top-Headlines, Congress, Politics, Police, Police-station, Business, Students, Arrest, Congress MLC candidate declares Rs 1,744 crore assets.