Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇനി രാത്രിയിലും പോസ്റ്റ് മോർടെം ആവാമെന്ന് കേന്ദ്ര സർകാർ; ഏറെ പ്രതീക്ഷയോടെ കാസർകോട് ജനറൽ ആശുപത്രി; ഹൈകോടതിയുടെ നിർണായക വിധി 20 ന്; അനുകൂലമാവുമെന്ന വിശ്വാസവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ

Central government says post-mortem will be held at night too; Kasargod General Hospital with high hopes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.11.2021) ആശുപത്രികളില്‍ രാത്രിയില്‍ പോസ്റ്റ് മോർടെം അനുവദിക്കുന്നതിനായി വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കിയതോടെ ഏറെ പ്രതീക്ഷയോടെ കാസർകോട് ജനറൽ ആശുപത്രി. സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏത് സമയവും പോസ്റ്റ് മോർടെം നടത്താമെന്ന് കേന്ദ്ര സർകാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

  
Kasaragod, Kerala, News, Government, Top-Headlines, N.A.Nellikunnu, MLA, High-Court, Hospital, Doctors, Muslim-league, General-hospital, Central government says post-mortem will be held at night too; Kasargod General Hospital with high hopes.



സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ് മോർടെം പാടില്ലെന്ന ബ്രിടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്. എന്നാൽ സർകാരിന് ലഭിച്ച നിവേദനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

അതേസമയം കേന്ദ്ര സർകാർ വിജ്ഞാപനം വന്നെങ്കിലും കാസർകോട് ജനറൽ ആശുപത്രിയിലെയും സംസ്ഥാനത്തെ ആറ് മെഡികല്‍ കോളജുകളിലെയും രാത്രികാല പോസ്റ്റ് മോർടെം നടപടികൾ ഹൈകോടതിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഹൈകോടതിയിൽ സമർപിച്ച ഹർജിയിൽ ഈ മാസം 20 ന് വിധിവരുമെന്നും കേന്ദ്ര സർകാർ വിജ്ഞാപനം തന്റെ ഹർജിക്ക് ബലമേകുന്നതാണെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ അനുകൂല തീരുമാനം കോടതിയിൽ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ എ നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ളവരുടെ ശക്തമായ സമ്മർദത്തിന്റെ ഫലമായി 2015 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർകാർ സംസ്ഥാനത്തെ ആറ് മെഡികല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രിയിലും പോസ്റ്റ് മോർടെം നടത്താന്‍ ഉത്തരവിറക്കിയിരുന്നു. എൻ എ നെല്ലിക്കുന്ന് ഏഴു തവണ നിയമസഭയില്‍ വിഷയമുന്നയിച്ച് ഉപപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ സർകാർ തീരുമാനത്തിനെതിരെ മെഡികോ ലീഗല്‍ സൊസൈറ്റി ഹൈകോടതിയെ സമീപിച്ചു. അതോടെ ഹൈകോടതി ആ ഉത്തരവ് മരവിപ്പിച്ചു. തുടർന്ന് ഈ വിഷയത്തില്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ 2017 ൽ ഹൈകോടതിയില്‍ ഹരജി നല്‍ക്കുകയായിരുന്നു. രാത്രിയില്‍ പോസ്റ്റ് മോർടെം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗുജറാത് സര്‍കാര്‍ സ്വീകരിച്ച നയം അടക്കമുള്ള കാര്യങ്ങള്‍ എം എല്‍ എ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലുള്ള വിധിയാണ് 20 ന് വരുന്നത്.

മുസ്ലിം ലീഗും ഇക്കാര്യത്തിൽ ശക്തമായ നടപടികളുമായി മുന്നിൽ ഉണ്ടായിരുന്നു. 140 എംഎൽഎമാർക്കും വിഷയമുന്നയിച്ച് കത്ത് നൽകുകയും മറ്റുഇടപെടലുകളുമായി രംഗത്ത് വരികയും ചെയ്തിരുന്നു. കേന്ദ്ര സർകാർ തീരുമാനം ജനങ്ങൾ ആഗ്രഹിച്ചതാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ കാസർകോട് വാർത്തയോട് പറഞ്ഞു. തീരുമാനം ആരെടുത്താലും അത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രിയിൽ അപകടത്തിൽ അടക്കം മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർടെത്തിനായി മണിക്കൂറുകളോളം കിടത്തേണ്ടിവരുന്നതും പ്രയാസത്തോടെ ബന്ധുക്കൾക്ക് കാത്ത് നിൽക്കേണ്ടി വരുന്നതും ഏറ്റവും ദുരിതമാണെന്നും അബ്ദുർ റഹ്‌മാൻ പറഞ്ഞു.

നിലവിൽ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ മാത്രമാണ് കാസർകോട് ജനറൽ ആശുപത്രി അടക്കമുള്ളവയിൽ പോസ്റ്റ് മോർടെം നടത്തുന്നത്. ഹൈകോടതി വിധി അനുകൂലമായാൽ രാത്രിയിലും പോസ്റ്റ് മോർടെം നടത്താനാകും. ഏറെ സഹായമാകുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് പൊതുജനം.

Also Read:

എന്‍.എ.നെല്ലിക്കുന്നിന്റെ പരിശ്രമം ഫലം കണ്ടു, രാത്രി പോസ്റ്റുമോര്‍ട്ടം കാസര്‍കോട്ട് യാഥാര്‍ത്ഥ്യമായി

രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനെതിരായ ഡോക്ടര്‍മാരുടെ നിലപാടിനെ ചോദ്യം ചെയ്ത് എം എല്‍ എ ഹൈക്കോടതിയില്‍

24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നടപടി സ്വീകരിക്കണം: സി.എച്ച് സെന്റര്‍

Keywords: Kasaragod, Kerala, News, Government, Top-Headlines, N.A.Nellikunnu, MLA, High-Court, Hospital, Doctors, Muslim-league, General-hospital, Central government says post-mortem will be held at night too; Kasargod General Hospital with high hopes.



< !- START disable copy paste -->

Post a Comment