Join Whatsapp Group. Join now!
Aster MIMS 10/10/2023

'ടോർച് വെട്ടം കണ്ടപ്പോൾ കുറേ കരഞ്ഞു, ഉച്ചത്തിൽ കൂവി, കല്ലുകൾ പെറുക്കിയെറിഞ്ഞ് ഒച്ചയുണ്ടാക്കി'; ഒരു രാത്രി മുഴുവൻ കാട്ടിൽ അകപ്പെട്ട ഭയാനക നിമിഷങ്ങൾ ഓർത്ത് ലിജീഷ്; മകനെ ജീവനോടെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മാതാപിതാക്കൾ

Lijish remembers horrible moments of being in jungle#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.10.2021) ഒരു രാത്രി മുഴുവൻ കാട്ടിൽ അകപ്പെട്ട മകനെ ഓർത്ത്‌ വിതുമ്പിക്കരഞ്ഞ അച്ഛനും അമ്മയ്ക്കും നേരം വെളുത്തപ്പോൾ, നഷ്ടമായിയെന്ന് കരുതിയ പൊന്നു മകനെ തിരിച്ചു കിട്ടി. ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് പഞ്ചാബിൽ താമസിക്കുന്ന വട്ടമല ഷാജിക്കും ഭാര്യ സാലിക്കുമാണ് ഞായറാഴ്ച ആനന്ദത്തിന്റെ പൊൻപുലരി സമ്മാനിച്ചത്.
 
Lijish remembers horrible moments of being in jungle

പന്നിയാർ മാനിയെന്ന കേരള കർണാടക അതിർത്തിയിൽ നിന്നും വീട്ടിലേക്ക് പൈപ് വഴി എത്തിക്കുന്ന കുടി വെള്ളം തടസപ്പെട്ടപ്പോൾ അമ്മയെ സഹായിക്കാനായിട്ടായിരുന്നു 15 വയസ് മാത്രം പ്രായമുള്ള ലിജീഷ് മാത്യു ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ ഈ പ്രദേശത്തേക്ക് പോയത്. ലിജീഷിന് പ്രദേശം സുപരിചിതമാണെങ്കിലും പെട്ടെന്ന് ഉണ്ടായ മഴയും കൊടും വനത്തിൽ നിന്നും ഉയർന്ന കോടയും കാട്ടിൽ കെണിയൊരുക്കി. മകൻ അധിക സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതും കോരി ചൊരിയുന്ന മഴയും ഇവർക്ക് ആശങ്ക സൃഷ്ടിച്ചു.

മകൻ നേരം ഇരുട്ടി തുടങ്ങിയിട്ടും തിരിച്ചെത്തിയില്ലെന്ന വിവരം അടുത്തുള്ള വീട്ടുകാരെയും നാട്ടുകാരെയും അമ്മ അറിയിച്ചു. പിതാവ് ഷാജിയും ഉടൻ സ്ഥലത്തെത്തി. വീട്ടുകാരും നാട്ടുകാരും ലിജീഷിന് വേണ്ടി വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് തിരച്ചിൽ ആരംഭിച്ചു. വാർഡ് മെമ്പർ ബിൻസി ജയിനും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും വെള്ളരികുണ്ട് പൊലീസുമെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്‌സ് അടക്കമുള്ളവരും മണിക്കൂറുകൾക്കകം ഇവിടെ എത്തിയിരുന്നു.

മോശം കാലാവസ്ഥയും ഇരുട്ടും കാരണം തിരച്ചിൽ അടുത്ത ദിവസത്തേക്ക് മാറ്റിയെന്ന് അറിയുമ്പോഴും മകൻ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു വരുമെന്ന വിശ്വാസത്തിലായിരുന്നു സാലിയും സഹോദരിയും പിതാവും. ഒടുവിൽ ഉൾകാട്ടിൽ അകപ്പെട്ട മകനെ ഓർത്ത്‌ തടിച്ചു കൂടിയവരുടെ മുന്നിൽ കണ്ണു നീർപൊഴിക്കാതെ കഴിഞ്ഞ ഈ അമ്മയ്ക്ക് മകനെ തിരിച്ചു കിട്ടുകയും ചെയ്തു.

ഒരു രാത്രി മുഴുവൻ കൊടും വനത്തിൽ കഴിയേണ്ടി വന്ന ലിജീഷ് മാത്യു തന്റെ അനുഭവം കാസർകോട് വാർത്തയോട് വിവരിച്ചത് ഇങ്ങനെ: 'കോരി ചൊരിയുന്ന മഴയും കോട മഞ്ഞും രക്ഷാ പ്രവർത്തനത്തിന് തടസം സൃഷ്ടിച്ചപ്പോൾ വനത്തിലൂടെ വീട് കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ഞാൻ. വനമധ്യത്തിൽ നിന്നും തന്നെ രക്ഷിക്കാൻ നടക്കുന്നവരുടെ ടോർച് വെട്ടം കാണാമായിരുന്നു. കുറേ കരഞ്ഞു, ഉച്ചത്തിൽ കൂവി. കല്ലുകൾ പെറുക്കി എറിഞ്ഞു ഒച്ചയുണ്ടാക്കി. ഓടിയും നടന്നും തളർന്നപ്പോൾ ഒടുവിൽ ഒരു പാറക്കല്ലിൽ കയറിയിരുന്നു. നിക്കർ മാത്രമായിരുന്നു വേഷം. ക്ഷീണം കാരണം പാറക്കല്ലിൽ മയങ്ങി വീണു. ശരീരത്തിൽ നിറയെ അട്ടകൾ കയറിപ്പിടിച്ചു രക്തം ഊറ്റി കുടിച്ചു. വേദന കൊണ്ട് ഞെട്ടി ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു'.

മഴയിൽ നനഞ്ഞു കുളിച്ച്, ക്ഷീണിച്ച്, അവശനിലയിലാണ് ലിജീഷ് സൂര്യ പ്രകാശം കണ്ടത്. ആനകൾ വിഹരിക്കുന്ന കാട്ടിൽ നിന്നും ഒരു വന്യമൃഗങ്ങളുടെയും അക്രമണം ഏൽക്കാതെ ജീവനോടെ വീട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് ദൈവകൃപയാലാണെന്ന് ലിജീഷ് പറഞ്ഞു.

വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, ലിജീഷിന് ആത്മധൈര്യം പകരാൻ പഞ്ചാബിലെ വീട്ടിലെത്തി. വനത്തിൽ അകപ്പെട്ടപ്പോഴും പേടി കൂടാതെ കഴിഞ്ഞ ലിജീഷിനെ നാട്ടിലെ എക്സിക്യൂടീവ്‌ മജിസ്‌ട്രേറ്റ് കൂടിയായ അദ്ദേഹം അഭിനന്ദിച്ചു. കുടിവെള്ളം തേടിയുള്ള യാത്രയിലാണ് കാട്ടിലെ കെണിയിൽ ലിജീഷ് അകപ്പെട്ടത്. ഇതിന് പരിഹാരം ഉണ്ടാക്കാനുള്ള നടപടിക്രമങ്ങൾ പഞ്ചായത്തുമായി ആലോചിച്ച് ചെയ്യുമെന്ന് തഹസിൽദാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Vellarikundu, Balal, Forest, Top-Headlines, Boy, Lijish remembers horrible moments of being in jungle.
 
< !- START disable copy paste -->

Post a Comment