ഉളിയത്തടുക്ക സ്വദേശി ഹുസൈൻ സിറ്റിസനാണ് പരാതി നൽകിയത്. 'മധൂർ പഞ്ചായത്ത് ഓഫീസിനടുത്തുള്ള മാവേലി സ്റ്റോറിൽ നിന്നും ഈ മാസത്തെ വിഹിതം വാങ്ങാനായി തിങ്കളാഴ്ച ഉച്ചയോടെ റേഷൻ കാർഡും കൊടുത്തു മകനെ പറഞ്ഞു വിട്ടിരുന്നു. 33 രൂപയുടെ ഒരു ബിസ്കറ്റ് പാക് വാങ്ങിയാലേ സബ്‌സിഡി സാധനങ്ങൾ തരാൻ പറ്റുകയുള്ളുവെന്ന് ജീവനക്കാരൻ അറിയിച്ചതായി മകൻ പറഞ്ഞു. തുടർന്ന് ബിൽ പരിശോധിച്ചപ്പോൾ മൂന്നു തരം സാധനങ്ങളുടെ മൊത്തം തുകയായ 183 രൂപയുടെ കംപ്യൂടെർ ബിലിന് താഴെ പേന ഉപയോഗിച്ച് ബിസ്കറ്റിന്റെ 33 രൂപ ചേർത്തിരുന്നു' - ഹുസൈൻ പറഞ്ഞു.
ഇതിന്റെ സത്യാവസ്ഥ അറിയാനായി വൈകുന്നേരം സ്റ്റോറിൽ ചെന്ന് കാര്യം തിരക്കിയപ്പോൾ സബ്‌സിഡി സാധനങ്ങൾക്കൊപ്പം സബ്‌സിഡിയില്ലാത്ത സാധനങ്ങളും വാങ്ങണമെന്നാണ് ജീവനക്കാർ തന്നോടും പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ സ്ഥലത്തെത്തിയത്.
സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കാൻ പാടില്ലെന്നും ബിൽ നിർബന്ധമായും നൽകണമെന്നുമാണ് ഔദ്യോഗിക നിർദേശമെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കിയതായി ഹുസൈൻ സിറ്റിസൻ കാസർകോട് വാർത്തയോട് പറഞ്ഞു. എന്നാൽ തിരക്കായതിനാലാണ് ബിൽ നൽകാൻ കഴിയാതിരുന്നതെന്നും പിന്നീട് ബിൽ ചെയ്തിരുന്നതായും ജീവനക്കാർ പറയുന്നു.
ജീവനക്കാരുടെ ശമ്പളം, റൂം വാടക തുടങ്ങിയ കാരണങ്ങളാൽ സബ്‌സിഡി സാധനങ്ങൾ വിറ്റാൽ മാത്രം ലാഭകരം ആവില്ലെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നുമാണ് അധികൃതരുടെ നിലപാട്. അതേസമയം തുടർ നടപടികൾക്കായി കൺസ്യൂമർ കോടതിയെ സമീപിക്കുമെന്ന് ഹുസൈൻ പറഞ്ഞു.
Keywords: Kasaragod, Kerala, News, Madhur, Complaint, Police, Investigation, Vigilance, Worker, Uliyathaduka, Ration Card, Complaint against Maveli Store.