മംഗളൂരു: (www.kasargodvartha.com 14.10.2021) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു. കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മല്ലികാർജുൻ ഹനുമന്തപ്പ (27) യെയാണ് പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം അഡീഷണൽ സെഷൻസ് (അതിവേഗ) കോടതി ശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ പിതാവിന്‍റെ കമ്പനിയിൽ ഹനുമന്തപ്പ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കൾ കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രതി പെൺകുട്ടിയെ ഗോവയിലേക്ക് കൊണ്ടുപോയാണ് നിരന്തരം പീഡിപ്പിച്ചത്. പിന്നീട് ഗർഭിണിയായതോടെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തതോടെ യുവാവ് മുങ്ങി. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് അസിസ്റ്റന്‍റ് കമീഷണർമാരായ രാജേന്ദ്ര, മഞ്ജുനാഥ് ഷെട്ടി, ശ്രീനിവാസ് ഗൗഡ എന്നിവർ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ജഡ്ജി സാവിത്രി വി ഭട്ടാണ് കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിക്ക് 12 വര്‍ഷം തടവും 1,05,000 രൂപ പിഴയും വിധിച്ചത്.
പിഴ തുകയിൽ നിന്ന് 50,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കൂടാതെ, ഇരയ്ക്ക് സർക്കാർ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.
Keywords: Karnataka, News, Mangalore, Molestation, Case, Police, Investigation, Accused, Jail, Fine, Top-Headlines, Accused gets 12 years in prison for abducting, molesting minor girl.
< !- START disable copy paste -->