ചെർക്കള: (www.kasargodvartha.com 11.09.2021) നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി പൂർവ വിദ്യാർഥികൾ വാങ്ങി സ്‌കൂളിന് നൽകിയ ഏഴ് പുത്തൻ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി ഒടുവിൽ കുടുങ്ങി. പിടികൂടാതിരിക്കാൻ എല്ലാ അടവുകളും പയറ്റിയ ജഗ കില്ലാഡിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് റഹ്‌മാൻ (27) ആണ് അറസ്റ്റിലായത്. പാലക്കാട്, എറണാകുളം, കാസർകോട് എന്നിവിടങ്ങളിൽ പ്രതിക്കെതിരെ കേസുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ വി വി മനോജ്, എസ് ഐ പ്രശാന്ത് എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് 26ന് ചെർക്കള സെൻട്രൽ ഗവ. ഹയർ സെകൻഡറി സ്കുളിലെ ഓഫീസ് മുറി കുത്തിതുറന്നാണ് മൊബൈലുകൾ കവർന്നത്. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടന്നു വരുന്നതിനിടെയിലാണ് പ്രതിയെ സമർഥമായ നീക്കത്തിലൂടെ പൊലീസ് പിടികൂടിയത്.
കവർച ചെയ്ത മൊബൈലുകൾ ഒന്നിച്ചു നൽകാതെ മംഗളൂറിലെ ഏഴ് കടകളിലായാണ് വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ അഞ്ച് മൊബൈലുകൾ പ്രതിയുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌കൂളിൽ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും ഇതിൻ്റെ ഹാർഡ് ഡിസ്ക് മോഷ്ടിച്ച് പുഴയിലെറിഞ്ഞതായി പ്രതി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
സ്കൂളിൽ നിന്നും 1,500 രൂപയും കവർന്നിരുന്നതായും വീടുകളും മൊബൈൽ കടകളും കവർച ചെയ്യുന്നതിൽ സമർഥനാണ് ഇയാളെന്നും തനിച്ച് കവർച ചെയ്യുക എന്നതാണ് രീതിയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
keywords: Kerala, Kasaragod, News, Top-Headlines, Cherkala, Thief, Robbery, School, Mobile Phone, Police, Case, Students, Arrest, Case of stealing mobile phones from school; one arrested.
< !- START disable copy paste -->