കാസര്‍കോട്: (www.kasargodvartha.com 05.06.2021) കെ സുരേന്ദ്രന്റെ അപര സ്ഥാനാർഥി കെ സുന്ദരയുടെ വെളിപ്പെടുത്തലുകൾ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്. എല്ലാം കെട്ടിച്ചമച്ച കഥയാണെന്നും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി നേതാക്കൾ പണം നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപര സ്ഥാനാർഥിയായിരുന്ന കെ സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര ആരോപിച്ചു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തി.
അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ് ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു. ബിജെപി കര്‍ണാടക നേതൃത്വമാണ് പണം നൽകിയതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാൽ കേരളം ഞെട്ടുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, BJP, Muslim-league, K.Surendran, Top-Headlines, CPI, President, Adv. Srikanth, Karnataka, BJP Kasargod district president rejects K Sundara's revelation: Muslim League-CPM conspiracy.