തളങ്കര: (www.kasargodvartha.com 15.05.2021) തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗടെ ചുഴലിക്കാറ്റായി രൂപം കൊണ്ട സാഹചര്യത്തിൽ തളങ്കര പടിഞ്ഞാറിൽ ശക്തമായ കടൽ ക്ഷോഭം. തിരമാലകൾ കരയിലേക്ക് അടിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് ഒലിച്ചു പോവുമെന്ന അവസ്ഥയിലാണുള്ളത്.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുൻസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കടലാക്രമണം സാധ്യതയുള്ളതിനാൽ കടൽ ഭിത്തി നിർമിക്കണമെന്നത് തളങ്കര പടിഞ്ഞാർ നിവാസികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു.
ഈയാവശ്യം ഉന്നയിച്ച് പടിഞ്ഞാർ വെസ്റ്റ് ക്ലബ് അംഗങ്ങൾ ജില്ലാ കലക്ടർക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ അനുകൂല നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥലത്തെത്തിയ എംഎൽഎ അടക്കമുള്ളവരോട് നാട്ടുകാർ ഇക്കാര്യം വീണ്ടും ഉന്നയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരാനാണ് സാധ്യത.
ജില്ലയിൽ കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നു. ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപിച്ചു. ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂർണമായും തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാർ വാടക വീട്ടിലേക്ക് മാറി. ബളാൽ വിലേജിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. ചിത്താരി വിലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.നീലേശ്വരം വിലേജിൽ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകർന്നു.
Keywords: Hurricane, Rain, Threatened, Thalangara, Kasaragod, Kerala, Malayalam, News, Road, Road-damage, Sea, Tauktae Hurricane; Strong sea swell in Thalangara; road is under threat of flooding.