കാസർകോട്: (www.kasargodvartha.com 15.05.2021) തെക്ക് കിഴക്കൻ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കർണാടക തീരത്ത് ടൗടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഇതോടെ വടക്കൻ ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
കാസർകോട്ട് കടൽ പ്രക്ഷുബ്ധമാണ്. ശനിയാഴ്ച ആകാശം മേഘാവൃതമാണ്. ശക്തമായ മഴയ്ക്കാണ് സാധ്യത കാണുന്നത്. കരസേനയുടെ 35 അംഗ സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടിട്ടുണ്ട്. മഞ്ചേശ്വരം മുസോടി മലബാർ നഗറിൽ കടൽക്ഷോഭത്തെ തുടർന്ന് രണ്ട് വീടുകൾ കടലെടുത്തു. ഒരു വീട് അപകട ഭീഷണിയിലാണ്. മൂന്ന് വീട്ടുകാരും ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണ്.
വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കൻ മേഖലകളിൽ വെള്ളിയാഴ്ച ഉച്ചയോടെ കടൽ സമ്മർദമുണ്ടായി. നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് വീടുകൾക്ക് മിന്നലേറ്റു. കോടോം ബേളൂർ പഞ്ചായത്തിൽ മിന്നലേറ്റ് 17 കാരന് പൊള്ളലേറ്റു. ചെമ്പരിക്ക കടുക്ക കല്ലിന് സമീപം വൈകുന്നേരത്തോടെ രൂക്ഷമായ കടലാക്രമണം നേരിട്ടു. കടൽ ഭിത്തി തകർന്നു. 200 മീറ്ററോളമാണ് കടൽഭിത്തി തകർന്നത്. ഇതേ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഹനീഫ, ഹാജിറ എന്നിവരുടെ കുടുംബങ്ങളെ ഉദുമയിലേക്കും ഹലീമ മുഹമ്മദിനെ തൊട്ടടുത്ത ബന്ധുവീട്ടിലേക്കുമാണ് മാറ്റിയത്.
ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ക്യാമ്പുകൾ തുറന്നിട്ടില്ല. വെള്ളിയാഴ്ച രാത്രിയിൽ വെള്ളരിക്കുണ്ട് താലൂകിൽ 63 മില്ലിമീറ്ററും പിലിക്കോട് മേഖലയിൽ 85.5 മിലി മീറ്ററും മഴ ലഭിച്ചു.
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് താലൂക് തലത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം.
നമ്പറുകൾ: ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍: 04994 257700, കാസര്‍കോട്: 04994 230021, മഞ്ചേശ്വരം: 04998244044, ഹൊസ്ദുര്‍ഗ്: 04672204042, 04672206222, വെള്ളരിക്കുണ്ട്: 04672242320.
Keywords: Kasaragod, Kerala, Malayalam, News, Army, Rain, Sea, Tauktae hurricane; Kasargod sea turbulence; Damage to houses and seawalls; 35-member Army team to assist.
< !- START disable copy paste -->