വിദ്യാനഗർ: (www.kasargodvartha.com 28.05.2021) കാസർകോട്ട് വൻ ലഹരിമരുന്ന് വേട്ട. ആന്ധ്രാപ്രദേശിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 240 കി ഗ്രാം കഞ്ചാവുമായി മൂന്ന് കാസർകോട് സ്വദേശികൾ പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്‌തീൻ കുഞ്ഞി (28), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹനീഫ (41), എം എ മുഹമ്മദ് റഈസ് (28) എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഹനീഫ താമസിക്കുന്ന വാടക ക്വാർടേഴ്സിലെ മുറിയിൽ നിന്ന് റിവോൾവർ, കത്തി, വടിവാൾ, സ്പോർട്സ് ബാറ്റ് എന്നിവ കണ്ടെടുത്തു.
കാസർകോട് ഡി വൈ എസ് പി, പി പി സദാനന്ദൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അറസ്റ്റ് വിവരങ്ങൾ പുറത്ത് വിട്ടത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ചെട്ടുംകുഴിയിലാണ് കഞ്ചാവ് വേട്ട നടന്നത്. കാസർകോട് ഡി വൈ എസ് പി ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 24 സി 3130 ബസിന്റെ പിറകുവശത്തെ ക്യാബിനിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മാർകെറ്റിൽ കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയത്.
ബസിന്റെ ഉടമയുടെ മകനാണ് മുഹമ്മദ് റഈസ്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി ഡി വൈ എസ് പി അറിയിച്ചു. കോവിഡ് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ പ്രത്യേക ആർ ടി ഒ പാസ് കരസ്ഥമാക്കിയാണ് ബസ് സെർവീസ് നടത്തിയത്. കഞ്ചാവ് കടത്തിന് വേണ്ടി മാത്രമായിരുന്നു ബസ് ഓടിച്ചത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി. സമീപ കാലത്ത് കാസർകോട്ട് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
നർകോടിക് ഡി വൈ എസ് പി പ്രേംരാജ് ടി പി, ഡിസിആർബിബി ഡി വൈ എസ് പി ജൈസൺ എബ്രഹാം, വിദ്യാനഗർ സി ഐ ശ്രീജിത് കൊടേരി, എസ് ഐ മാരായ സി കെ ബാലകൃഷ്ണൻ, കെ നാരായണൻ നായർ, എ എസ് ഐ മാരായ കെ ലക്ഷ്‌മി നാരായണൻ, അബൂബകർ കല്ലായി, ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, നികേഷ്, ജിനേഷ്, സഞ്ജീവ്, ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: Kasaragod, Vidya Nagar, Kerala, News, Tourism, Bus, Ganja seized, RTO, DYSP, Top-Headlines, COVID-19, Ganja hunt in Kasargod; Three arrested for smuggling 240 kg of cannabis in tourist bus.