ദുബൈ: (www.kasargodvartha.com 17.05.2021) കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ദുബൈയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപിംഗ് മാളുകൾ എന്നിവയിൽ തത്സമയ വിനോദ പരിപാടികൾക്ക് മെയ് 17 മുതൽ ഒരു മാസത്തേക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് ദീർഘിപ്പിക്കാനും സാധ്യതയുണ്ട്.
എല്ലാ വിനോദ പരിപാടികൾക്കും 70 ശതമാനം ആളുകളെ അനുവദിക്കും. ഹോടെലുകൾക്ക് 100 ശതമാനം ആളുകളെയും പങ്കെടുപ്പിക്കാം. പങ്കെടുക്കുന്ന ആളുകൾ മാസ്‌ക് ധരിക്കേണ്ടതും രണ്ട് മീറ്ററിൽ കുറഞ്ഞത് ശാരീരിക അകലം പാലിക്കുന്നതും നിർബന്ധമാണ്. വിവാഹങ്ങൾക്ക് പരമാവധി 100 പേർക്ക് അനുമതിയുണ്ട്. പങ്കെടുക്കുന്ന എല്ലാവരും ജീവനക്കാരും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം. വീടുകളിൽ നടക്കുന്ന വിവാഹങ്ങളിൽ 30 പേർക്ക് പങ്കെടുക്കാം. എന്നാൽ ഇവിടെയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചിരിക്കണം.
റെസ്റ്റോറന്റുകളിൽ ഒരൊറ്റ മേശയിൽ ഇരിക്കാൻ അനുവദിക്കുന്ന പരമാവധി ആളുകളുടെ എണ്ണം 10 ആയി ഉയർത്തി. കോഫി ഷോപുകളിൽ ഒരു ടേബിളിൽ പരമാവധി ആറ് പേർക്ക് ഇരിക്കാം. ബാറുകൾ തുറക്കാനും അനുവാദം നൽകി. എന്നാൽ വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം.
കമ്യൂണിറ്റി സ്‌പോർട്‌സ്, സംഗീതകച്ചേരികൾ, അവാർഡ് ദാന ചടങ്ങുകൾ നടത്താം. ഒരു മാസത്തേക്കാണ് അനുമതി. എന്നാൽ പങ്കെടുക്കുന്നവരെല്ലാം വാക്‌സിൻ സ്വീകരിച്ചിരിക്കണം. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി.
ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചതിൽ വെച്ച് ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് കണക്കാണ് തിങ്കളാഴ്ച യുഎഇയിൽ റിപോർട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
Keywords: Gulf, News, Dubai, COVID-19, Corona, Lockdown, Programme, Marriage, Vaccinations, COVID cases are declining; More concessions in Dubai; Permission for celebrations including weddings.
< !- START disable copy paste -->