കാഞ്ഞങ്ങാട്: (www.kasargodvartha.com 03.02.2021) മടക്കയാത്രയുടെ നിരക്ക് ഇരട്ടിയാക്കി കാഞ്ഞങ്ങാട്ടെ ഓടോ ഡ്രൈവര്‍മാര്‍. ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലേക്ക് തിങ്കളാഴ്ച വരെ 10 രൂപയായിരുന്നു നിരക്ക് എന്നാൽ ഇപ്പോഴിത് 20 രൂപയാക്കി മാറ്റിയെന്നാണ് പരാതി.
പുതുക്കിയ നിരക്ക് പ്രകാരം 10 രൂപയ്ക്ക് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് വരെ മാത്രമേ സഞ്ചരിക്കാൻ കഴിയൂ. പിന്നീട് പുതിയകോട്ടയ്‌ക്കോ കോട്ടച്ചേരിയിലേക്കോ വരണമെങ്കില്‍ 10 രൂപ അധികം നല്‍കണം. ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ ബസ് വരാന്‍ താമസിച്ചാല്‍ മൂന്നും നാലും പേര്‍ ഒരുമിച്ച് ഓടോ യില്‍ കയറും. അങ്ങനെ കയറുന്നവരോടാണ് 20 രൂപയോളം വാങ്ങുന്നത്. കാഞ്ഞങ്ങാട് നിന്നും മാവുങ്കാലിലേക്ക് പോകുമ്പോഴും നിരക്കില്‍ ഇതേ രീതിയിൽ തന്നെയാണ് വര്‍ധനവ്. എന്നാല്‍ നഗരത്തിലെ ഓടോ ഡ്രൈവര്‍മാരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇത്തരമൊരു വര്‍ദ്ധനവിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് നേതാവ് കാറ്റാടി കുമാരന്‍ പറഞ്ഞത്.
ഡ്രൈവര്‍മാര്‍ക്ക് സ്വന്തം നിലയില്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കേ ഇന്നലെ മുതല്‍ നടപ്പിലായ വര്‍ധനവ് ആരുടെ ഉത്തരവാദിത്വമാണെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. അതേസമയം ഓടോ റിക്ഷകള്‍ ഈ രീതിയില്‍ ട്രിപ് അടിക്കുന്നത് തന്നെ നിയമവിരുധമാണെന്ന് ബസുടമകളും പറയുന്നു.
യാത്രക്കാരിൽ നിന്നും അമിത ചാർജ്ജ് വാങ്ങുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഹൊസ്ദുർഗ് പ്രിൻസിപ്പൽ സബ് ഇൻസ്പെകടർ വിനോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, Top-Headlines, Auto Driver, Driver, Fees, Auto drivers doubled their return fare.
< !- START disable copy paste -->