city-gold-ad-for-blogger

കുടിവെള്ള ശുദ്ധീകരണ യന്ത്രം സ്ഥാപിച്ച്‌ കബളിപ്പിച്ചു; നഷ്ടപരിഹാരം നൽകാൻ സ്ഥാപനത്തിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2021) കുടിവെള്ള ശുദ്ധീകരണ യന്ത്രം സ്ഥാപിച്ചിട്ടും, കുടിവെള്ളം ശുദ്ധീകരിക്കപ്പെടാത്തതിനെ തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ച ഉപഭോക്താവിന് അനുകൂല വിധി. 

കുടിവെള്ള ശുദ്ധീകരണ യന്ത്രം സ്ഥാപിച്ച്‌ കബളിപ്പിച്ചു; നഷ്ടപരിഹാരം നൽകാൻ സ്ഥാപനത്തിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി

പരാതിക്കാരന് മുതലും പലിശയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.തന്നെ വഞ്ചിച്ച സ്ഥാപനത്തിനെതിരെ കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കാഞ്ഞങ്ങാട് ആവിക്കര സ്വദേശി അബ്ദുർ റസാഖ് കൂളിയങ്കാലിന് അനുകൂല വിധിയുണ്ടായത്. 

കാഞ്ഞങ്ങാട് ടി ബി റോഡിൽ പ്രവർത്തിക്കുന്ന കൃപാസ് ഇന്നോവെറ്റീവ് ടെക്നോളജി എന്ന സ്ഥാപനത്തിൽ നിന്നും 39,000 രൂപ മുടക്കി അബ്ദുർ റസാഖ് 2016 മാർച്ച് മാസത്തിൽ ആവിക്കരയിലെ വീട്ടിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു.

കുടിവെള്ളം അണുവി മുക്തമാക്കുന്നതിനാണ് റസാഖ്, കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചതെങ്കിലും, കുടിവെള്ള ശുദ്ധീകരണ യന്ത്രം സ്ഥാപിച്ചശേഷം വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടു.

വിവരം കൃപാസ് സ്ഥാപനമുടമയെ അറിയിച്ചെങ്കിലും, ജലശുദ്ധീകരണയന്ത്രം മാറ്റി സ്ഥാപിക്കാനോ, തകരാറ് പരിഹരിക്കാനോ സ്ഥാപനം തയ്യാറായില്ല.

ഇതേ തുടർന്നാണ് അബ്ദുർ റസാഖ് സ്ഥാപനത്തിനെതിരെ നിയമ പോരാട്ടമാരംഭിച്ചത്. കൃപാസ് സ്ഥാപനം വീട്ടിൽ സ്ഥാപിച്ചു നൽകിയ വാടർ പ്യൂരിഫയറിൽ ശുദ്ധീകരിച്ച വെള്ളം കാസർകോട്ടെ ഗവ. അംഗീകൃത ലബോറടറിയിലേക്ക് അയച്ചപ്പോൾ, ശുചീകരിച്ച വെള്ളത്തിൽ മാരകമായ അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി.

തുടർന്ന് റസാഖ് ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ ടി വി രാജേന്ദ്രൻ വഴി കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

സ്ഥാപനമുടമ കിഷോർകുമാർ കോടതിയിൽ ഹാജരായി പരാതിക്കാരന്റെ വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും, റസാഖിന് അനുകൂലമായ വിധിയാണുണ്ടായത്. വാടർ ട്രീറ്റ്മെന്റ് പ്ലാന്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് സ്ഥാപനം ഈടാക്കിയ 39,000 രൂപയും തുകയുടെ പലിശയും 15,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചിലവും നൽകാനാണ് ഉപഭോക്തൃ കോടതി വിധിയുണ്ടായിരിക്കുന്നത്.

ഉപഭോക്തൃ കോടതിയിലെത്തുന്ന പരാതികളിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയായി വിധി പുറപ്പെടുവിക്കണമെന്നാണ് ചട്ടമെങ്കിലും, അബ്ദുർ റസാഖിന് നീതി ലഭിക്കാൻ നിയമപോരാട്ടം നടത്തേണ്ടി വന്നത് നീണ്ട അഞ്ച് വർഷത്തിലധികമാണ്. എതിർകക്ഷി ഇടവിട്ട് കോടതിയിൽ ഹാജരാവാത്തതും സാങ്കേതിക കാരണങ്ങളുമാണ് വിധി വൈകാനിടയാക്കിയത്.

വൈകിയാണെങ്കിലും, കോടതിയിൽ നിന്നും നീതി ലഭിച്ച ആശ്വാസത്തിലാണ് അബ്ദുർ റസാഖ്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെയുള്ള താക്കീതാണ് കേടതിവിധി.

Keywords:  Kerala, News, Kasaragod, Court, Court order, Kanhangad, Youth, Top-Headlines, Judgment of the Consumer Dispute Resolution Court against the company for awarding compensation.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia