സൂപ്പി വാണിമേൽ
കാസർക്കോട്: (www.kasargodvartha.com 02.10.2020) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഇടതുമുന്നണി സർക്കാറിന്റെ വലിയ നേട്ടമായി. ഒപ്പം ഉമ്മൻ ചാണ്ടി സർക്കാറും കേന്ദ്രത്തിലെ യു പി എ സർക്കാറും കൈകോർത്തതിന്റെ വിജയവുമാണത്. മഞ്ചേശ്വരം എം എൽ എയായിരിക്കെ ഈ പദ്ധതിക്കായി ശക്തമായ ഇടപെടലുകൾ നടത്തിയ പി ബി അബ്ദുർ റസാഖിന്റെ മുഖം കാണാമറയത്ത് പുഞ്ചിരിക്കുന്നു.

കഴിഞ്ഞ സർക്കാറിൽ ഫിഷറീസ് മന്ത്രിയായിരുന്ന കെ ബാബു, കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെ എ കെ ആന്റണി എന്നിവർ പി ബി അബ്ദുർ റസാഖിന്റെ ആവശ്യങ്ങൾക്ക് നൽകിയ സഹകരണവും പിന്തുണയും എടുത്തുപറയണം. നിലവിലുള്ള സർക്കാർ വലിയ താല്പര്യത്തോടെ പദ്ധതി പ്രവർത്തനങ്ങൾ കൊണ്ടുപോവുകയും അനുബന്ധ പ്രവൃത്തികൾക്ക് കാസർക്കോട് പാക്കേജിൽ തുക അനുവദിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടി സർക്കാർ 2015 ജൂലൈ 16ന് പുറപ്പെടുവിച്ച ഭരണാനുമതി ഉത്തരവിലൂടെയാണ് 2012 ലെ എസ്റ്റിമേറ്റിനേക്കാൾ 14.07ശതമാനം ഉയർന്ന നിരക്കിൽ ടെണ്ടർ ജോലികൾ നടന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും തുടർന്ന് കേന്ദ്ര സർക്കാറിന്റെ ഭരണാനുമതിയും നേടിത്തരുന്നതിനാണ് അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഇടപെടലുണ്ടായത്. അദ്ദേഹത്തിന് കത്ത് നൽകിയതിന് പിന്നാലെ പി ബി അബ്ദുർ റസാഖ് ഡൽഹിയിൽ തങ്ങി നേരിട്ട് ഇടപെടൽ നടത്തിച്ചു. ഫിഷറീസ് മന്ത്രിയായിരുന്ന കെ ബാബു മഞ്ചേശ്വരം തുറമുഖവുമായി ബന്ധപ്പെട്ട് നിരന്തരം ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ച് ഇടപെടൽ നടത്തിയിരുന്നു.
Keywords: Kerala, News, Kasaragod, Manjeshwaram, P.B. Abdul Razak, MLA, Pinarayi-Vijayan, Oommen Chandy, Top-Headlines, Harbour, Port, Manjeswaram Port: The face of 'Radducha' can be seen in the background.