കാസർകോട്: (www.kasargodvartha.com 04.09.2020) രേഖകളില്ലാതെ പാതയോര കച്ചവടം നടത്തിയാൽ മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യ ഉല്പന്നങ്ങൾ വിൽപന നടത്തുന്നതിനുള്ള ലൈസൻസ്, ഭക്ഷ്യസാധനങ്ങൾ വാങ്ങിയതിന്റെ ബിൽ, ലാബ് പരിശോധന റിപ്പോർട്ട് എന്നിവയുണ്ടെങ്കിൽ മാത്രമേ വില്പന നടത്താൻ പാടുള്ളൂ. ഭക്ഷ്യ സുരക്ഷാനിയമം 2006 പ്രകാരമാണ് ഈ നിയമമുള്ളത്.
അതേസമയം മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ കാസർകോട് ജില്ലയുടെ ദേശീയ പാത 66, കെ എസ് ടി പി റോഡ്, സംസ്ഥാന ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിൽ ഭക്ഷ്യ വസ്തുക്കളും കശുവണ്ടിപരിപ്പും പച്ചക്കറികളും മറ്റും വിൽപന നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷ സ്ക്വാഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
ദേശീയ പാതയോരത്തെ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല. പാർസലായി ഭക്ഷ്യപദാർത്ഥങ്ങൾ നൽകണം. ഭക്ഷ്യസുരക്ഷാ അസി കമ്മീഷണർ ഉദയന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ കെ പി മുസ്തഫ മുഹമ്മദ് അറാഫത്ത് എന്നിവരുൾപ്പെടുന്ന ടീം പിടികൂടിയ കശുവണ്ടിപരിപ്പ് ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പരിശോധന വരും ദിവസങ്ങളിലും തുടരും. ആദ്യഘട്ടത്തിൽ ബോധവൽക്കരിക്കുകയാണ്. കാര്യങ്ങൾ മനസ്സിലാക്കിയിട്ടും നിയമ വിരുദ്ധ വിൽപ്പന തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും അംഗീകാരമില്ലാതെ വിൽപന നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്നും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.


Keywords: Kasaragod, Kerala, News, COVID-19, Hotel, Road-side, Five lakh fine, six months imprisonment for undocumented roadside trade; It is forbidden to sit and eat in hotels