city-gold-ad-for-blogger

പള്ളികള്‍ തുറക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍; സര്‍ക്കുലര്‍ പുറത്തിറക്കി, സാധാരണ നമസ്‌കാരത്തിന് 15 മിനിറ്റും ജുമുഅക്ക് 20 മിനിറ്റും മാത്രം പള്ളി ഉപയോഗിക്കണമെന്ന് നിര്‍ദേശം

മലപ്പുറം: (www.kasargodvartha.com 05.06.2020) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അടക്കമുള്ള മത സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും മത നേതാക്കന്മാര്‍ സമര്‍പ്പിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സ്വാഗതം ചെയ്തു.

പള്ളികള്‍ ആരാധനക്കായി തുറക്കുമ്പോള്‍ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്ത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരോഗ്യ സംരക്ഷണ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹല്ല് ഭാരവാഹികളും വിശ്വാസി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇത് സംബന്ധമായി മഹല്ല് കമ്മിറ്റികള്‍ക്ക് ഓണ്‍ലൈന്‍ വഴി അയച്ച് കൊടുക്കുന്നതിനുള്ള സര്‍ക്കുലര്‍ സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം ചില സുപ്രധാന കാര്യങ്ങള്‍ കൂടി മഹല്ലുകള്‍ പാലിക്കണമെന്നാണ് സര്‍ക്കുലര്‍ വഴി ബോധവല്‍ക്കരിക്കുന്നത്.

സാധാരണ മുസ്വല്ലകള്‍ക്ക് പകരം അഞ്ചു നേരവും കഴുകി ഉണക്കാവുന്ന മുസ്വല്ലകളാണ് കൊണ്ടുവരേണ്ടത്. പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് വരുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കണം. അംഗശുദ്ധി വീട്ടില്‍നിന്ന് നിര്‍വ്വഹിക്കുകയും പള്ളിയോടനുബന്ധിച്ച ടാപ്പ് വേണ്ടിവന്നാല്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. രോഗികള്‍, കുട്ടികള്‍, പ്രായാധിക്യമുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ മുതലായവര്‍ പള്ളിയില്‍ വരാതെ സഹകരിക്കുക. അനിയന്ത്രിതമായി കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒരാള്‍ക്ക് അഞ്ചുനേരങ്ങളില്‍ ഒന്നോ രണ്ടോ സമയത്ത് മാത്രമെങ്കിലും കഴിയും വിധം ഊഴം വെച്ച് ക്രമീകരിക്കാന്‍ മഹല്ല് കമ്മിറ്റി സംവിധാനമൊരുക്കുക.

ജുമുഅക്ക് പരിധിയില്‍ കവിഞ്ഞ ആളുകള്‍ സംബന്ധിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രസ്തുത മഹല്ലിന് കീഴിലുള്ള നമസ്‌കാര പള്ളികളില്‍ കോവിഡ് ഭീഷണി തീരുന്നത് വരെ മാത്രം താല്‍ക്കാലിക ജുമുഅക്ക് പ്രാദേശിക സാഹചര്യം അനുസരിച്ച് മഹല്ല് കമ്മിറ്റി പണ്ഡിതാഭിപ്രായം തേടി അനുമതി നല്‍കുക. യാത്രക്കാര്‍ക്കും അപരിചിതര്‍ക്കും നിസ്‌കരിക്കേണ്ടിവന്നാല്‍ പള്ളി വരാന്തയില്‍ പ്രത്യേക സ്ഥലം നീക്കിവെക്കുകയും കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുക. പള്ളിക്കകത്തേക്ക് പരിചിതരെ മാത്രം പ്രവേശിപ്പിക്കുക, കാര്‍പ്പറ്റ് ഒഴിവാക്കുക, സാധാരണ നമസ്‌കാരത്തിന് 15 മിനിറ്റും ജുമുഅക്ക് 20 മിനിറ്റും മാത്രം പള്ളി ഉപയോഗിച്ച ശേഷം ബാക്കി സമയങ്ങള്‍ അടച്ചിടുക മുതലായവയാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍.

യോഗത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ട്രഷറര്‍ മുക്കം ഉമര്‍ ഫൈസി, സെക്രട്ടറിമാരായ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, സി ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍ എ കെ ആലിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.
പള്ളികള്‍ തുറക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍; സര്‍ക്കുലര്‍ പുറത്തിറക്കി, സാധാരണ നമസ്‌കാരത്തിന് 15 മിനിറ്റും ജുമുഅക്ക് 20 മിനിറ്റും മാത്രം പള്ളി ഉപയോഗിക്കണമെന്ന് നിര്‍ദേശം






Keywords:  Malappuram, Kerala, news, Sunni, Masjid, Sunni Mahal Federation on Masjid Open

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia