Join Whatsapp Group. Join now!
Aster MIMS 10/10/2023

കാട്ടാന കൂട്ടത്തിന്റെ പേടിക്കൊപ്പം ടാര്‍പ്പോളിന്‍ കൊണ്ട് മറച്ച കുടിലില്‍ കഴിയുന്നത് നിരവധി കുടുംബങ്ങള്‍; സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കോട്ടഞ്ചേരിയില്‍ ദുരിത കാഴ്ച; നാണം കെട്ട് ആന മതില്‍

കോട്ടഞ്ചേരി വനത്തില്‍ കാട്ടാന കൂട്ടം ഇറങ്ങി എന്ന കര്‍ണാടക വനപാലകരുടെ മുന്നറിയിപ്പ് വന്നതോടെ ബളാല്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ആന പേടിയായി Kasaragod, Vellarikundu, Kerala, News, Kottacheri, Sad sight from Kottancheri
സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.06.2020) കോട്ടഞ്ചേരി വനത്തില്‍ കാട്ടാന കൂട്ടം ഇറങ്ങി എന്ന കര്‍ണാടക വനപാലകരുടെ മുന്നറിയിപ്പ് വന്നതോടെ ബളാല്‍ പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ആന പേടിയായി. കാട്ടാന കൂട്ടത്തിന്റ ആക്രമണം ഭയക്കുന്ന ഇവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ വീടുകളും ഇല്ല. വെള്ളരിക്കുണ്ട് താലൂക്കിലെ വള്ളിക്കടവ് വില്ലേജില്‍ ബളാല്‍ ഗ്രാമ പഞ്ചയാത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട കോട്ടഞ്ചേരി മലമുകളിലാണ് ഈ ദുരിത കാഴ്ച.

ബാലികേറാ മലയെന്ന് വിശേഷിപ്പിക്കുന്ന കോട്ടഞ്ചേരിയില്‍ പത്തു കുടുംബങ്ങളാണ് ഉള്ളത്. കര്‍ണാടക വനം ആരംഭിക്കുന്ന സ്ഥലത്തു നിന്നും നൂറ് മീറ്റര്‍ ദൂര പരിധിയിലാണ് ഇവര്‍ താമസിക്കുന്നത്.കാട്ടാനയുടെ അക്രമത്തിനു ഇവര്‍ ഇരയായിട്ടില്ലെങ്കിലും മലമുകളില്‍ ഇവര്‍ നട്ടു നനച്ചു വളര്‍ത്തിയ കാര്‍ഷിക വിളകള്‍ ആന കൂട്ടം നശിപ്പിക്കുന്നത് പതിവാണ്.

മിക്കവരുടെയും വീടുകള്‍ എന്ന് പറയാവുന്ന കുടിലുകള്‍ പരിതാപകരമായ അവസ്ഥയിലാണ്. ചോര്‍ന്നൊലിക്കുന്ന മണ്‍ കട്ടയില്‍ പണിത ഓടിട്ട വീടുകള്‍ക്കൊപ്പം പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടും ഓലയും മുളയും കൊണ്ട് നിര്‍മിച്ച വീടുകളും ഇവിടെയുണ്ട്.വനാതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന പത്മനാഭന്റെ വീടാണ് ഏറ്റവും ദുഷ്‌കരമായിട്ടുള്ളത്. ഭാര്യയും നാലു കുട്ടികളും അടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി ഒരു പ്ലാസ്റ്റിക് ഷെഡിലാണ് താമസിക്കുന്നത്.

ഇവരുടെ മൂന്നു മക്കളും മാലോത്ത് കസബ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളാണ്. ഓലകൊണ്ടും പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും നിര്‍മിച്ച വീടിന്റെ ഭിത്തി മുള കൊണ്ട് മറച്ചാണ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഉള്ള ഈ കുടുംബം കഴിയുന്നത്.

വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് പത്മനാഭന്‍ പറഞ്ഞു.ബാലി കേറാ മലയെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടഞ്ചേരിയിലേക്ക് റോഡും വൈദ്യുതിയും അടക്കമുള്ള സൗകര്യങ്ങല്‍ ഉണ്ടെങ്കിലും കോളനി നിവാസികളുടെ ഉന്നമനത്തിനായി ഇവിടെ പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല.
Kasaragod, Vellarikundu, Kerala, News, Kottacheri, Sad sight from Kottancheri

ഇത് കോട്ടഞ്ചേരി വീരന്റെ ഭാര്യ ചിരുത. ആനയിറങ്ങുന്ന കാടു നോക്കി ആധിയില്‍ കഴിയുന്ന ഇവര്‍ക്കും വീടില്ല. ഉള്ള വീട് കാലപ്പഴക്കം കൊണ്ട് നശിച്ചതിനാല്‍ സമീപത്തു താല്‍ക്കാലിക കുടില്‍ കെട്ടിയാണ് ഇവര്‍ താമസിക്കുന്നത്. പഞ്ചായത്തില്‍ വീടിനു അപേക്ഷ നല്‍കിയതായി ചിരുത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നാലു പെണ്‍ മക്കളാണ് ഇവര്‍ക്കുള്ളത്.

65 കഴിഞ്ഞ ചിരുതയ്ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇത് മരുന്ന് വാങ്ങാന്‍ മാത്രമേ തികയുന്നുള്ളു. ഇടിഞ്ഞു തൂങ്ങിയ വീടിനടുത്തെ മുള കൊണ്ട് നിര്‍മിച്ച ബെഞ്ചില്‍ ഇരുന്ന് നഷ്ട്ട സ്വപ്നങ്ങള്‍ അയവിറക്കുമ്പോള്‍ നല്ലൊരു വീട് എന്ന സ്വപ്നവും കൂട്ടിനുണ്ട്.

കോട്ടഞ്ചേരി മലമുകളില്‍ നിന്നും പതിമൂന്നു വിദ്യാര്‍ത്ഥികളാണ് നിലവില്‍ മാലോത്ത് കസബ സ്‌കൂളില്‍ പഠിക്കാന്‍ എത്തുന്നത്. അധ്യാപകരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഗോത്ര സാരഥി വാഹനത്തില്‍ ഇവര്‍ സ്‌കൂളിലെത്തുന്നു. എന്നാല്‍ കോളനിയിലെ ക്ഷേമ പ്രവര്‍ത്തങ്ങള്‍ അന്വേഷിക്കാന്‍ എസ് ടി പ്രമോട്ടര്‍ ഈ വഴി വരാറേ ഇല്ലെന്ന് ഇവര്‍ പറയുന്നു.

നാണം കെടുത്തി ആന മതില്‍

നാട്ടിലിറങ്ങുന്ന കാട്ടാന കൂട്ടത്തെ തടയാന്‍ വനം വകുപ്പ്ആന മതില്‍ കെട്ടിയിട്ടുണ്ട്. പക്ഷേ ഗെയിറ്റ് വെക്കാന്‍ ഫണ്ട് തികഞ്ഞില്ല. കാസര്‍കോട് കോട്ടഞ്ചേരി വനമേഖലയിലാണ് വനംവകുപ്പിന്റെ ഈ വിരോധാഭാസം. കാടുവിട്ടു നാട്ടിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി രണ്ടു വര്‍ഷം മുമ്പാണ് അര കിലോ മീറ്റര്‍ നീളത്തില്‍ വനത്തിനു ചുറ്റും ആനമതില്‍നിര്‍മിച്ചത്.

ഒരാളുടെ പൊക്കം പോലും ഇല്ലാത്ത മതിലിന് ഗെയിറ്റ് വെയ്ക്കാന്‍ ഫണ്ട് തികഞ്ഞില്ല എന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുന്നു. ഏക്കര്‍ കണക്കിന് വിസ്സ്തൃതിയുള്ള കോട്ടഞ്ചേരി വനത്തില്‍ കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമായപ്പോഴാണ് വനത്തിന് ചുറ്റും 50 ലക്ഷം രൂപ ചെലവില്‍ ആനമതില്‍ നിര്‍മിച്ചത്. എന്നാല്‍ മതിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരന്‍ഗൈറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാരണത്താല്‍ഇത് നിര്‍മിക്കാതെ സ്ഥലം വിടുകയായിരുന്നു.

കാട്ടാന പേടിയില്‍

കോട്ടഞ്ചേരി വനത്തിന്താഴ്വാരത്തായി 10 കുടുംബങ്ങളാണ് ഇതിന്റെ ദുരിതം പേറി കഴിയുന്നത്.ആനമതില്‍ പണി തുടങ്ങിയപ്പോള്‍ തങ്ങള്‍ ആനയില്‍ നിന്ന്സുരക്ഷിതരാവുമെന്ന് കരുതിയവരാണിവര്‍. നിലവില്‍ ചെറിയൊരു ചങ്ങല മാത്രമാണ് ഗൈയിറ്റിനു പകരംഉള്ളത്.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന ആന മതില്‍പാറപൊടിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിര്‍മിച്ചത്. മതിനിലിടയില്‍ മലവെള്ളംഒഴുക്കാനായി സ്ഥാപിച്ചത് കട്ടികുറഞ്ഞ സിമന്റ് പൈപ്പുകളാണ്. ഒരാളുടെ ഉയരം പോലും കോട്ടഞ്ചേരിയിലെ ആന മതിലിനില്ലെന്ന് അടുത്തുള്ളവര്‍ പറയുന്നു. കരാറുകാരന്‍ മതില്‍ കെട്ടാന്‍ കല്ലുകള്‍ കണ്ടെത്തിയത് വനത്തിനുള്ളില്‍ നിന്നുതന്നെ.

കോട്ടഞ്ചേരി ഒരു വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തെറ്റിധരിച്ചെത്തുന്ന വിനോദ സഞ്ചാരികളും വനംവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് അകത്ത് കടക്കുന്നതും ഇവിടെ പതിവാണ്. പലപ്പോഴും ഇവിടെ ഫോറസ്റ്റ് വാച്ച് മാനും ഉണ്ടാവാറില്ല.അതിനാല്‍ ഇവിടെക്കെത്തുന്ന വിനോദ സഞ്ചാരികള്‍ വനത്തിന് അകത്തേയ്ക്ക് പ്രവേശിക്കുന്നു. ഇവിടൊരു ഗെയിറ്റ് അടിയന്തിരമായി സ്ഥാപിച്ചാല്‍ വന്യമൃഗങ്ങള്‍ വനം കടന്ന് പുറത്തേക്ക് വരുന്നതും സഞ്ചാരികള്‍ അനിയന്ത്രിതമായി അകത്തേക്ക് കടക്കുന്നതും പ്രതിരോധിക്കാനാകും.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല, വാഹനവുമില്ല

ഭീമനടി ഫോറസ്റ്റ് സെക്ഷന് കീഴില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. കൊന്നക്കാട് മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി 1.500 ഹെക്ടറിലായി പരന്ന് കിടക്കുന്ന വനം സംരക്ഷിക്കാന്‍ ആകെയുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇവര്‍ക്കാണെങ്കില്‍ സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനമോ താമസിക്കാന്‍ ക്വാര്‍ട്ടേഴ്സോ ഇല്ല. പലപ്പോഴും പല സ്ഥലങ്ങളിലും ഇവര്‍ക്ക് ഓടിയെത്താന്‍ കഴിയാറില്ല. കോട്ടഞ്ചേരി, ആനമഞ്ഞള്‍, കൂമ്പന്‍പാറ എന്നിവിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും ഇവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരോ സജീകരണങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.

കോട്ടഞ്ചേരി വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തെറ്റിധരിച്ച് പലരും ഇവിടേയ്‌ക്കെത്തുന്നത് പതിവാകുന്നു. എന്നാല്‍ കോട്ടഞ്ചേരി നിക്ഷിപ്ത വനമാണ്. പല അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്ക് അനധികൃതമായി കയറുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.


Keywords: Kasaragod, Vellarikundu, Kerala, News, Kottacheri, Sad sight from Kottancheri