city-gold-ad-for-blogger
Aster MIMS 10/10/2023

കിടപ്പിലായോ കാരുണ്യ ചികിത്സാ പദ്ധതി?

നേര്‍ക്കാഴ്ച്ച/ പ്രതിഭാരാജന്‍

(www.kasargodvartha.com 30.06.2020) നിത്യ രോഗികളുടെ ആശ്രയപദമായിരുന്നു കാരുണ്യപദ്ധതി. നിത്യരോഗകളുടെ സ്വപ്ന പദ്ധതി. അവരുടെ സ്വപ്നങ്ങളുടെ മേലും കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കാരുണ്യ നാടുനീങ്ങുകയാണ്. 2020 സെപ്തമ്പറോടെ ഈ പദ്ധതി ഇല്ലാതാകും. ഇല്ലാതാവുകയല്ല, കൂടുവിട്ടു കൂടു മാറുകമാത്രമാണെന്ന് സര്‍ക്കാര്‍. പകരം വരുന്നത് ചാപിള്ള മാത്രമായിരിക്കുമോ? രോഗികളുടെ ഭയപ്പാട് അവിടം മുതല്‍ക്കാണ്.

മുന്‍ നിശ്ചയപ്രകാരം 2020 ജൂണ്‍ 30ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. സെപ്റ്റമ്പര്‍ 30 വരെ ആയുസ് നീട്ടിക്കൊടുത്തിരിക്കുകയാണ്  സര്‍ക്കാര്‍.  2019 ജൂലൈ 30നു മുമ്പ് ചികിത്സാനുമതി ലഭിച്ച കാരുണ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ജീവന്‍ തുലാസിലായിരിക്കുകയാണ്. 2020 സെപ്തമ്പര്‍ 30 കഴിഞ്ഞാല്‍ ഈ പദ്ധതിയില്‍ വിശ്വസിച്ച് കഴിഞ്ഞിരുന്ന രോഗികള്‍ക്ക് ഇനി എന്തു സംഭവിക്കും എന്ന ചോദ്യത്തിന്റെ ഉത്തരം ഇനിയും ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു.
കിടപ്പിലായോ കാരുണ്യ ചികിത്സാ പദ്ധതി?

കാലാവധി നീട്ടിക്കിട്ടിയ ജൂണ്‍ 30നുശേഷം സെപ്തമ്പര്‍ വരെയുള്ള മൂന്നുമാസത്തിനുള്ളില്‍ രോഗികളുടെ ഭാവി നിശ്ചയിക്കപ്പെടും. നിലവിലെ രോഗികളുടെ തുടര്‍ ചികില്‍സക്ക് കോട്ടം തട്ടാത്ത വിധത്തിലായിരിക്കും സര്‍ക്കാരിന്റെ പുതിയ പദ്ധതി  ആരംഭിക്കുകയെന്ന് സര്‍ക്കാര്‍ ആണയിടുന്നു. ആടുമേഞ്ഞ കാടുപോലായിരിക്കയാണ് ഖജാനാവ്, പ്രഖ്യാപനം വീണ്‍ വാക്കാകുമോ എന്ന ഭയം രോഗികള്‍ക്കുണ്ട്.

പതിനായിരക്കണക്കിനു രോഗികളുടെ കൈത്താങ്ങായിരുന്നു കാരുണ്യ. കെ.എം.മാണിയാണ് ഇതിന്റെ പിതാവ്. നാട്ടുകാരെടുക്കുന്ന ലോട്ടറിയില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ടായിരുന്നു പദ്ധതി നടത്തിപ്പോന്നിരുന്നത്. ഒരു പക്ഷെ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യ സംരംഭം.

മറ്റേതൊരു പദ്ധതിയേക്കാള്‍ ഉയര്‍ന്ന നിലവാരമായിരുന്നു കാരുണ്യയുടെ നടത്തിപ്പിന്.  പദ്ധതിയില്‍ ചേരാന്‍ ഒരു പോളീസിയിലും അംഗമായി ചേരേണ്ടതില്ല. പ്രീമിയം അടക്കക്കേണ്ടതില്ല. ചികില്‍സയുടെ ജാമ്യത്തിനായി ഒരു ലോട്ടറി ടിക്കറ്റു പോലും എടുക്കേണ്ടതില്ല.  ലോട്ടറി വകുപ്പ് എന്ന പേരില്‍ ഒരു വകുപ്പുണ്ടാക്കി ലോട്ടറി വഴി സ്വരൂപിച്ചു കിട്ടുന്ന കോടിക്കണക്കിന് രൂപ  കൊണ്ട് നിത്യ രോഗികളെ ചികില്‍സിച്ചു വരികയായിരുന്നു കാരുണ്യ സുരക്ഷാ പദ്ധതി. സര്‍ക്കാര്‍ ഖജാനാവിന് ഒരു രൂപാ പോലും ബാധ്യതയില്ലാത്ത സുവര്‍ണ പദ്ധതി. ഇവിടെ കുമിഞ്ഞു കൂടുന്ന വരുമാനത്തില്‍ കഴുകന്‍ കണ്ണു പാഞ്ഞുപോയതായിരിക്കുമോ കാണം? ലോട്ടറിയുടെ ആദായം കാരുണ്യയില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. അത് സര്‍ക്കാര്‍ ഖജനാവിലേക്ക് കുത്തി നിറക്കപ്പെട്ടു. കാരുണ്യ സുരക്ഷാ പദ്ധതിയുടെ പണസഞ്ചി കീറിത്തുടങ്ങുന്നത് അവിടം മുതല്‍ക്കാണ്.ലോട്ടറി വകുപ്പ് കൈയ്യൊഴിഞ്ഞതോടെ  കാരുണ്യ മുട്ടിലിഴയാന്‍ തുടങ്ങി. വേച്ചുവേച്ചു നടന്ന പദ്ധതിയെ നികുതിവകുപ്പിന്റെ മുതുകില്‍ ചാരി. മുടന്തന് മന്തു വന്നതുപോയെയായി ഫലം.  നികുതി വകുപ്പ് കാരുണ്യയെ പുറം കാലുകൊണ്ട് തട്ടിക്കളിച്ചു.

അധോഗതിയിലാണ്ട പദ്ധതിയുടെ കൈപിടിച്ചു കരക്കടുപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ടു തുനിഞ്ഞിറങ്ങുമെന്ന പ്രഖ്യാപനമാണ് ഏറ്റവും ഒടുവില്‍ വന്നിരിക്കുന്നത്. ഇതിനായി പുതിയ അഷൂറന്‍സ് പദ്ധതി ആരംഭിക്കും. നിലവിലുള്ള കമ്പനിയായ റിലേന്‍സിനെ ഒഴിവാക്കി അഷൂറന്‍സ് രീതിയിലാണ് ഇത് നടപ്പിലാക്കുക. ഇന്‍ഷൂറന്‍സ് കമ്പനിയുടെ ക്ലൈം ചുമതല സര്‍ക്കാര്‍ നേരിട്ടേറ്റെടുക്കാനാണ് ആലോചന. ഏച്ചു കെട്ടില്ലാതെ വേണം പുതിയ പദ്ധതി. മുഴച്ചുപോകാന്‍ അനുവദിക്കരുത്.

പൂച്ച മണ്ണിന്റേതായാലും, മരത്തിന്റേതായാലും തരക്കേടില്ല, എലിയെ പിടിച്ചാല്‍ മതി.നിത്യരോഗികളുടെ ജീവന്‍ വെച്ച് പന്താടാന്‍ ശ്രമിക്കില്ല പിണറായി സര്‍ക്കാറെന്ന ഉറച്ച വിശ്വാസത്തിലാണ് രോഗികള്‍. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണവര്‍. ഇല്ലായ്മയുണ്ടെങ്കിലും വല്ലായ്മ കാണിക്കുന്നില്ല ഈ സര്‍ക്കാര്‍.


Keywords:  Prathibha-RajanArticle, did Stopped Karunya treatment project?

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL