കാസർകോടിന് വീണ്ടും അഭിമാന നിമിഷം, മഹാരാഷ്‌ട്രയ്‌ക്ക് കരുത്തേകാനുള്ള കേരളത്തിലെ ഡോക്ടർമാരുടെ സംഘത്തിൽ മേൽപ്പറമ്പ് സ്വദേശി ഡോ. മുഹമ്മദ് റിബ്ഹാനും
May 31, 2020, 19:30 IST
കാസർകോട്: (www.kasargodvartha.com 31.05.2020) കോവിഡ് രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയിലെ ജനത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിൽ കാസർകോട് സ്വദേശിയും. മേൽപറമ്പിലെ യുവ ഡോക്ടറുമായ മുഹമ്മദ് റിബ്ഹാനാണ് സംഘത്തിൽ ഉള്ളത്. ഇന്ത്യയിലെ കോവിഡിന്റെ ഏറ്റവും വലിയ ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്ന മുംബൈയിൽ സേവനമനുഷ്ഠിക്കുന്ന സംഘത്തിലാണ് റിബ്ഹാനുള്ളത്. ഇദ്ദേഹമടക്കമുള്ള സംഘം തിങ്കളാഴ്ച മുംബൈയിലേക്ക് തിരിക്കും. കേരളത്തിൽ 50 ഡോക്ടർമാരുടെയും 100 നേഴ്‌സുമാരുടെയും സംഘത്തെ അയക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസംഘം മുംബൈയിലേക്ക് പോകുന്നത്. മുംബൈ നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചത്.
സന്നദ്ധ സേവനത്തിന് തയ്യാറായ ഡോക്ടർമാരും നേഴ്‌സുമാരുമാണ് സംഘത്തിലുള്ളത്. മുംബൈയിലേക്ക് പോകാൻ താല്പര്യം കാട്ടി ഡോ. റിബ്ഹാൻ അപേക്ഷ നൽകിയിരുന്നു. തികഞ്ഞ ആത്മധൈര്യത്തോടെയും ശുഭപ്രതീക്ഷയോടെയും പോകാൻ സന്നദ്ധനാണെന്ന് കാട്ടിയാണ് അപേക്ഷിച്ചത്. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും റിബ്ഹാനെ തേടി ഫോൺകോളുമെത്തി. ദുരിതം അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതിന്റെ ആഹ്ളാദത്തിലാണ് റിബ്ഹാൻ.
ഉറച്ച ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് മുംബൈയിലേക്ക് പോകുന്നതെന്ന് ഡോ. റിബ്ഹാൻ 'കാസർകോട് വാർത്ത'യോട് പറഞ്ഞു. പേടിച്ചിരിക്കേണ്ട സമയമല്ല, കോഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ ഏറ്റുചൊല്ലുന്ന പ്രതിജ്ഞ പ്രാവർത്തികമാക്കാനുള്ള സമയമാണിത്. ഒട്ടും പേടിയില്ല. ഒരു മഹാമാരിയെ തുരത്താൻ കഴിയുന്ന സംഘത്തിൽ അംഗമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേൽപറമ്പ് അപ്സര സ്‌കൂളിൽ പഠനം പൂർത്തിയാക്കിയശേഷം മംഗളൂരു അലോഷ്യസ് പ്രീ യൂണിവേഴ്സിറ്റി കോളജിൽ നിന്നാണ് പ്ലസ്‌ടു കഴിഞ്ഞത്. മെഡിക്കൽ പഠനം യുക്രൈനിലെ പ്രശസ്തമായ ഇവനോ ഫ്രാങ്ക്‌സി സർവകലാശാലയിൽ നിന്നും. എം ബി ബി എസ് പൂർത്തിയാക്കിയശേഷം അമേരിക്കയിൽ ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പരീക്ഷകൾ പാസായി. അവസാനഘട്ട പരീക്ഷയാണ് ബാക്കി. ഇതിനൊപ്പം ഇന്ത്യയിലും പരീക്ഷയുണ്ട്. അതും വിജയകരമായി പൂർത്തിയാക്കി.
ഇതിനിടയിൽ കേരള സർവീസിൽ മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ സമയത്താണ് മുംബൈയിലേക്കുള്ള പ്രത്യേക സംഘത്തിൽ ഉൾപ്പെടുന്നത്. ഹൈദരാബാദിലെ പരിശീലനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ഡോ. മുഹമ്മദ് റിബ്ഹാൻ കൊറോണക്കാലത്ത് നാട്ടിൽ തന്നെയായിരുന്നു.
ഖത്തറിൽ ബിസിനസുകാരനായ അബ്ദുല്ല ഇബ്രാഹിം (മദർ ഇന്ത്യ)- ടി കെ ബീവി ദമ്പതികളുടെ മകനാണ്. എൻജിനീയറായ റിസ്‌വാൻ, ഡോ. റംഷ, റസ്മിയ എന്നിവരാണ് സഹോദരങ്ങൾ.
ബിരുദദാനചടങ്ങിനുശേഷം ഡോ. റിബ്ഹാൻ പിതാവ് അബ്ദുല്ല ഇബ്രാഹിമിനൊപ്പം
നേരത്തെ കാസർകോട് മെഡിക്കൽ കോളജിൽ നിയോഗിച്ച കോവിഡ് നിയന്ത്രണത്തിനുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തിൽ കാസർകോട് കട്ടത്തടുക്ക സ്വദേശിയായ ഡോ. മുഹമ്മദ് ഷമീം ഉൾപ്പെട്ടിരുന്നു. കോവിഡ് രോഗ നിയന്ത്രണത്തിൽ രാജ്യത്തിനാകെ മാതൃകയായ കാസർകോട് മോഡലും ജില്ലയുടെ അഭിമാനം വാനോളം ഉയർത്തിയിരുന്നു.
Keywords: Kasaragod, Kerala, News, Mumbai, COVID-19, Yo ung Doctor from Kasaragod inducted in special Kerala Medical Team to Maharashtra