Join Whatsapp Group. Join now!
Aster MIMS 10/10/2023

മുടന്തേന്‍പാറ മലമുകളില്‍ ഒരു പട്ടികജാതി കോളനിയുണ്ട്, അവിടെ സ്വന്തമായി വീടില്ലാതെ ചെറ്റക്കുടിലില്‍ കഴിയുന്ന കുറച്ച് മനുഷ്യര്‍; പിറന്നുവീണ നാള്‍ മുതല്‍ ദുരിതം പേറുന്ന, നിസാര കാരണങ്ങളാല്‍ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍, സുധീഷ് പുങ്ങംചാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മുടന്തേന്‍പാറ പട്ടികജാതി കോളനിയില്‍ രണ്ട് മാസം പ്രായമായ കൈകുഞ്ഞ് ഉള്‍പ്പെടെ ഉള്ള ആറ് കുടുംബങ്ങള്‍ വീടില്ലാത്തതിനാല്‍ നരകയാതനയില്‍ Kasaragod, Vellarikundu, Kerala, News, Family, mudanthanpara colony peoples in trouble
വെള്ളരിക്കുണ്ട് (കാസര്‍കോട്)(www.kasargodvartha.com 26.05.2020) വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മുടന്തേന്‍പാറ പട്ടികജാതി കോളനിയില്‍ രണ്ട് മാസം പ്രായമായ കൈകുഞ്ഞ് ഉള്‍പ്പെടെ ഉള്ള ആറ് കുടുംബങ്ങള്‍ വീടില്ലാത്തതിനാല്‍ നരകയാതനയില്‍.

സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം നടപ്പാക്കി എന്ന് കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്താണ് കാസര്‍കോട് ജില്ലയിലെ വെസ്റ്റ് എളേരി വില്ലേജില്‍ ആറ് കുടുംബങ്ങള്‍ ഇപ്പോഴും തുണികൊണ്ടും ഓല കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മറച്ച ചെറ്റക്കുടിലില്‍ കഴിയുന്നത്.

പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍പ്പെട്ട മുടന്തേന്‍പാറ കോളനിയിലെ പള്ളിവീട്ടില്‍ സുധ സുരേഷ്, മഞ്ജു അജേഷ്, പ്രജിന ബിജു, കല്യാണി, സുനി, രാജു എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നിസാര കാരണങ്ങളുടെ പേരില്‍ പഞ്ചായത്ത് വീട് നിഷേധിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ചെറിയ കുടിലില്‍ കഴിയുന്ന സുധ സുരേഷിന് രണ്ട് മക്കളുമുണ്ട്. ഇതില്‍ മൂത്ത കുട്ടി വള്ളിക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മല മുകളിലെ മണ്‍ചെരുവില്‍ മണ്‍തറയുണ്ടാക്കി പ്ലാസ്റ്റിക് ഷീറ്റിലാണ് ഈ വിദ്യാര്‍ത്ഥിയും കുടുംബവും അന്തിയുറങ്ങുന്നത്.

മണ്‍തറയില്‍ ഇരുന്ന് പഠിക്കുന്ന ഈ മിടുക്കന് ഒരു അനുജത്തി കൂടിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വേനല്‍ മഴയില്‍ തകര്‍ന്ന സുധയുടെ വീട് അയല്‍ വാസികളാണ് ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് പുനര്‍നിര്‍മ്മിച്ചു നല്‍കിയത്.

ഇവരുടെ തൊട്ടടുത്താണ് പ്രജിന ബിജുവിന്റെയും വീട്. ഈ വീടും ഏത് സമയത്തും നിലംപൊത്താമെന്ന അവസ്ഥയിലാണ്.

രണ്ട് മാസം പ്രായമായ കുഞ്ഞിനെ അപകടാവസ്ഥയിലായ ഈ വീടിന്റെ തൂണില്‍ കെട്ടിയ തുണിതൊട്ടിലിലാണ് കിടത്തിയിരിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി പ്രജിനയും ബിജുവും ഈ വീട്ടില്‍ കിടന്ന് നരകിക്കുന്നു. ഇവര്‍ക്കും രണ്ട് കുട്ടികള്‍ ഉണ്ട്.


തെരെഞ്ഞെടുപ്പ് സമയത്ത് എത്തിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് വീടും മറ്റ് സഹായങ്ങളും വാഗദാനം നല്‍കിയിരുന്നു. എന്നാല്‍ അന്ന് വന്നു പോയവര്‍ പിന്നീട് ഈ വഴി വന്നിട്ടില്ലെന്ന് പ്രജിനയും ബിജുവും പറയുന്നു.
മഞ്ജു അജേഷിന്റ വീടും സുധയുടെയും പ്രജിനയുടെയും വീടിന് സമാനമാണ്.

ഓലയും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മ്മിച്ച വീടിന്റ ഭിത്തിയും ഓല കൊണ്ട് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൈ കുഞ്ഞടക്കം രണ്ട് പിഞ്ചുകുട്ടികള്‍ ഈ വീട്ടില്‍ കഴിയുന്നുണ്ട്.

40ഓളം കുടുംബങ്ങള്‍ ഉള്ള മുടന്തേന്‍ പാറ കോളനിയില്‍ ചുരുക്കം ചില വീടുകള്‍ മാത്രമേ വീടെന്ന് പറയുവാനുള്ളു.

പഞ്ചായത്തിന്റെ വീട് പലര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഒന്നും പൂര്‍ത്തിയായില്ല. ഇതിന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചു വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു വാര്‍ഡ് മെമ്പറുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് കോളനിയിലെ യുവജന വിഭാഗം നേതാവും പാരമ്പര്യ വൈദ്യനുമായ ഉമേഷ് മുടന്തേന്‍ പാറ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


പൂര്‍ത്തിയാവാത്ത റോഡ്

നിലവില്‍ വരക്കാട് പറമ്പ റോഡില്‍ നിന്നും മുടന്തേന്‍ പാറയിലേക്ക് ടാര്‍ റോഡ് ഉണ്ടെങ്കിലും റോഡിന് വലിയ കയറ്റ മാണ്. മുടന്തേന്‍ പറയിലുള്ളവര്‍ പുങ്ങം ചാലില്‍ നിന്നും, മാലോത്ത് നിന്നും ഓട്ടോ റിക്ഷയിലും ജീപ്പിലുമാണ് യാത്ര ചെയ്യുന്നത്.

70-രൂപ മുതല്‍ 100രൂപ വരെയാണ് ഓട്ടോയുടെ ഇവിടേക്കുള്ള മിനിമം ചാര്‍ജ്. ജീപ്പാണെങ്കില്‍ ഇതിന്റെ രണ്ട് ഇരട്ടിയും. സ്‌കൂള്‍ കുട്ടികള്‍ക്ക് ഗോത്ര സാരഥി വാഹനം ഉള്ളതിനാല്‍ കോളനി യിലെ കുട്ടികളുടെ പഠനം തടസ്സപ്പെടുന്നില്ല.

മുടന്തേന്‍പാറ കോളനിയില്‍ നിന്നും എളുപ്പത്തില്‍ ബസ് ഗതാഗതം ഉള്ള വരക്കാട് പറമ്പ റോഡിലേക്ക് ഒരു കിലോ മീറ്റര്‍ പോലും ദൂരമില്ല. എന്നാല്‍ ഈ റോഡ് കാല്‍നട യാത്രക്ക് പോലും പറ്റാത്ത സ്ഥിതിയിലാണ്. നിലവിലെ പഞ്ചായത്ത് അംഗത്തിന്റെ വീടിനോട് ചേര്‍ന്ന് പോകുന്ന റോഡ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുമെന്നു പറയുമെങ്കിലും പിന്നീട് ആരും ഇക്കാര്യം പറഞ്ഞ് വരാറില്ലെന്ന് കോളനിയിലെ കുഞ്ഞിരാമന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ചര്‍ച്ചയാവുന്ന മുടന്തന്‍പാറ കരുവങ്കയം റോഡിന്റെ വികസനത്തിനായി ഇതുവരെ പഞ്ചായത്തില്‍ നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഈ റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയാല്‍ റേഷന്‍ സാധങ്ങള്‍ വാങ്ങാന്‍ ഉള്‍പ്പെടെ ഉള്ള അവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും.


കുടിവെള്ളത്തിനും നെട്ടോട്ടം

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുടന്തേന്‍ പാറ കോളനിയില്‍ ഒരുക്കിയെന്നു മേനി പറയുന്ന ഭരണക്കാര്‍ ഇവിടെയുള്ള സാധുജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത് അറിഞ്ഞു കാണില്ല.

കിലോമീറ്ററുകള്‍ക്ക് അകലെ നിന്നും കോട്ടമലക്കടുത്തെ സര്‍ക്കാര്‍ വനത്തില്‍ നിന്നും പൈപ്പ് വഴിയാണ് മുടന്തേന്‍ പാറക്കാര്‍ വേനല്‍ കാലത്ത് കുടിവെള്ളം കണ്ടെത്തുന്നത്.

സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് എല്ലാവരും പൈപ്പ് വാങ്ങിയത്. പൈപ്പ് വഴി വരുന്ന വെള്ളം മലമുകളില്‍ മണ്‍ കുഴി ഒരുക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് സംഭരിക്കുന്നത്. പഞ്ചായത്ത് ഇവര്‍ക്ക് കുടിവെള്ള വിതരണ ടാങ്ക് പോലും നല്‍കിയിട്ടില്ല.

മുടന്തേന്‍പാറ കോളനിയില്‍ പൈപ്പ് വഴി എത്തുന്ന ശുദ്ധ ജലം സംഭരിച്ചു കോളനിയിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ സാധ്യമാക്കാന്‍ പഞ്ചായത്തും പട്ടികജാതി വകുപ്പ് അധികൃതരും തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

വേനല്‍ കാലത്ത് വെസ്റ്റ് എളേരി പഞ്ചായത്തിലെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മുടന്തേന്‍ പാറ.

റേഷന്‍ കാര്‍ഡുമില്ല

മുടന്തേന്‍ പാറ പട്ടികജാതി കോളനിയിലെ വീടില്ലാത്ത ആറ് കുടുംബങ്ങള്‍ക്ക് നിലവില്‍ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡുമില്ല. കൂട്ടുകുടുംബത്തില്‍ ഉള്ള റേഷന്‍ കാര്‍ഡില്‍ ഇവരുടെ പേര് ഉണ്ടെങ്കിലും സ്വന്തം പേരില്‍ കാര്‍ഡ് എടുക്കുന്നതിനു ഇതുവരെ സാധിച്ചിട്ടില്ല.

സ്വന്തമായി കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ട്.
കുടുംബങ്ങളിലെ കുട്ടികളുടെ പേരും കൂട്ടി ചേര്‍ക്കാന്‍ കഴിഞ്ഞില്ല. റേഷന്‍ കാര്‍ഡ് ഉണ്ടാക്കാന്‍ വേണ്ടി ബന്ധപ്പെട്ടവരെ ഇവര്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മാസങ്ങള്‍ക്കു മുന്‍പ് വെള്ളരിക്കുണ്ടില്‍ ജില്ലാ കലക്റ്റര്‍ പങ്കെടുത്ത അദാലത്തു പോലും ഈ കുടുംബങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇവരെ ആരും അദാലത്തു അറിയിച്ചിട്ടുമില്ല.


വകുപ്പ് മന്ത്രിയും പറഞ്ഞു പറ്റിച്ചു


വികസനം ഉണ്ടെന്ന് പുറം ലോകം പറയുമ്പോഴും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം വിവരിച്ചു മുടന്തേന്‍ പാറ കോളനിയിലെ ഊര് മൂപ്പന്‍ മൂന്ന് വര്‍ഷം മുന്‍പ് വകുപ്പ് മന്ത്രി എ. കെ. ബാലനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരുന്നു. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ബളാലില്‍വച്ചു നടന്ന ആദിവാസി സംഗമത്തിനിടെയാണ് എം. രാജഗോപാല്‍ എം. എല്‍. എ.യുടെ സാന്നിധ്യത്തില്‍ അന്നത്തെ ഊര് മൂപ്പന്‍ രാഘവന്‍ തങ്ങളുടെ പരാതി അവതരിപ്പിച്ചത്. പരാതി കേട്ട മന്ത്രി മുടന്തേന്‍ പാറയിലെ മലവേട്ടുവ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് നല്‍കിയ വാഗദാനം ചെറുതല്ല.


ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതല്‍ താമസിക്കാനുള്ള വീടു വരെയായിരുന്നു അന്ന് ബളാലില്‍ നടന്ന ആദിവാസി സംഗമത്തില്‍ വെസ്റ്റ് എളേരി മുടന്‍തേന്‍പാറയിലെ ആദിവാസി വിഭാഗത്തില്‍ പ്പെട്ട മലവെട്ടുവര്‍ക്ക് പട്ടിക ജാതി പട്ടികവര്‍ഗ മന്ത്രി എ.കെ.ബാലന്‍ വാഗദാനംനല്‍കിയത് .

തനതു കലാരൂപമായ മംഗലം കളിയിലൂടെ വരവേറ്റ മുടന്തന്‍പാറ കോളനിയിലെ 35കുടുംബങ്ങള്‍ക്ക് അന്നത്തെ ഊര് മൂപ്പന്‍ രാഘവന്റെ തുടിയില്‍ താളമിട്ടാണ് മന്ത്രി വാരിക്കോരി വാഗദാനം നല്‍കിയത്.

താമസിക്കാന്‍ വീടില്ലാത്തവര്‍ക്ക് വീടും,കുടിവെള്ളം, ശിങ്കാരിമേളംനടത്താനുള്ള ചെണ്ടവരെ മന്ത്രി ബാലന്‍ മുടന്തന്‍പാറ കോളനിയിലെ ആദിവാസികള്‍ക്ക് നേരിട്ട് വാഗദാനം നല്‍കി

പരാതി കേള്‍ക്കാന്‍ അവര്‍ക്കൊപ്പം വെയിലത്തു നിന്ന മന്ത്രി എ.കെ .ബാലന്‍ അവിടെ വച്ചു തന്നെ പരാതികള്‍
രേഖമൂലം എഴുതി വാങ്ങുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപെട്ടവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു .
എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടു യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് മുടന്തേന്‍ പാറ കോളനിയിലുള്ളവര്‍ പറയുന്നു.


Keywords: Kasaragod, Vellarikundu, Kerala, News, Family, mudanthanpara colony peoples in trouble