Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്തരകേരളത്തിന്റെ മതമൈത്രി; കാസർകോട്ടെ ത്യശൂര്‍ പൂരം, കർണാനന്ദകരമായ തിരുമുൽക്കഴ്ചകൾ സമ്മാനിച്ച് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവം സമാപിച്ചു

ഉത്തരകേരളത്തിലെ പ്രസിദ്ധമായ കഴകമാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രം. തീയ്യ സമുദായത്തിന്റെതാണ് ക്ഷേത്രമെങ്കിലും നാനാജാതി വിഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഇവിടെ ഉത്സവാഘോഷങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷത്തെ News, Kerala, Kasaragod, Festival, Temple Fest, Temple, Food, Top-Headlines, Bharani Mahanotsava of Palakkunnu Kazhagam Sri Bhagavathi Temple
പാലക്കുന്ന്: (www.kasargodvartha.com 24.02.2020) ഉത്തരകേരളത്തിലെ പ്രസിദ്ധമായ കഴകമാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രം. തീയ്യ സമുദായത്തിന്റെതാണ് ക്ഷേത്രമെങ്കിലും നാനാജാതി വിഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഇവിടെ ഉത്സവാഘോഷങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷത്തെ ഭരണി മഹോത്സവങ്ങള്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ചതായിരുന്നു.

കാസർകോട്ടെ ത്യശൂര്‍ പൂരമായാണ് പാലക്കുന്നിലെ ഭരണി മഹോത്സവം അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള ആയിരത്തിരി മഹോത്സവത്തിന് ഭക്തജന തിരക്ക് കൂടിവരികയാണ് ചെയ്യുന്നതെന്ന് ക്ഷേത്ര പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍ പറഞ്ഞു.


ക്ഷേത്രപരിധിയിലെ 28 പ്രദേശിക കമ്മറ്റികളാണ് പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിക്കുന്നത്. നാടിന്റെ ഉത്സവമായ ഭരണി മഹോത്സവത്തിന് കൊടിയേറിയാല്‍ ഉദുമ ഗ്രാമത്തിനും പാലക്കുന്ന് പട്ടണത്തിനും നാല് ഭിന രാത്രങ്ങള്‍ ഉറക്കമില്ല. നീണ്ട രാവുകളെ പകലുകളാക്കി മാറ്റിയ ഉല്‍സവ മാമാങ്കത്തിനു തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കൊടിയിറങ്ങിയത്. ഫെബ്രുവരി 20 വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കൊടിയേറ്റം.

അന്ന് രാത്രി ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളുടെ എഴുന്നള്ളത്തിനു ശേഷമായിരുന്നു കൊടിയേറ്റം. എഴുന്നെള്ളത്ത് പുറപ്പെടുന്നതിനു മുമ്പായി ചിറമ്മല്‍ വലിയവീട് തറവാട്ടംഗമായ കെ ഉദയന്‍ മാവിനകട്ട ക്ഷേത്രത്തിലെ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍ സ്ഥാനത്തേക്ക് കലശംകുളിച്ച് ആചാരമേറ്റു. ക്ഷേത്ര ഭണ്ഡാരവീട്ടില്‍ വെച്ചായിരുന്നു ആചാരപ്രകാരമുള്ള കലശംകുളി ചടങ്ങ് നടന്നത്. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രം നിലകൊള്ളുന്ന പ്രാദേശിക കമ്മറ്റിയായ കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ് യു എ ഇ കമ്മിറ്റിയുടെയും വകയായി ആചാരവെടിക്കെട്ട് നടന്നു.

തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം അവിടുന്നു ആചാരമഹിമയോടെ ഏറ്റുവാങ്ങിയ ഓല, മുള, കയര്‍, ദീപത്തിന് എണ്ണ മുതലായ സാധനങ്ങള്‍ സ്വീകരിച്ചതിനു ശേഷം കഴകം ക്ഷേത്രത്തിലെത്തിയാണ് ഭരണി മഹോല്‍സവത്തിനു കൊടിയേറ്റിതെന്ന് ക്ഷേത്രത്തിലെ ആചാര സ്ഥാനികന്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ പറഞ്ഞു. കൊടിയേറ്റത്തിനു ശേഷം 21ന് വെള്ളിയാഴ്ച ഭൂതബലി ഉത്സവം നടന്നു. ഉച്ചയ്ക്ക് 12.30 മണിമുതല്‍ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഖത്തര്‍ കമ്മിറ്റി വകയായുള്ള അന്നദാനത്തില്‍ ആയിരങ്ങളാണ് എത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് തെക്കേക്കര പ്രദേശത്തുള്ള കുട്ടികളുടെ ചെണ്ടമേളത്തിന്റെ അരങ്ങേറ്റവും നടന്നു. മാന്യങ്കോട് ശ്രീ ശാസ്താ വിഷ്ണുക്ഷേത്ര ഭജനസമിതിയുടെ ഭജനയും, ലളിതാസഹസ്രനാമ പാരായണവും ഭൂതബലിപ്പാട്ടും തുടര്‍ന്ന് പുലര്‍ച്ചെ ഭൂതബലി ഉത്സവവും നടന്നു.

ശനിയാഴ്ച താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ഉത്സവബലി, അന്നദാനം, ഭജന, തുടങ്ങി രാത്രി ഫസ്റ്റ് സ്റ്റെപ്പ് ഡാന്‍സ് സ്റ്റുഡിയോ അവതരിപ്പിച്ച 'മിറാക്കിള്‍ നൈറ്റ് 2020' എന്ന കലാപാരിപാടിയും നടന്നു. തുടര്‍ന്നാണ് താലപ്പൊലി ഉത്സവം നടന്നത്.

പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവമാണ് പ്രധാന ആകര്‍ഷണം. രാത്രി 11 മണിയോടെ ഉദുമ പടിഞ്ഞാര്‍ക്കരക്കാരുടെ കാഴ്ച്ച വരവോടെ തിരുമുല്‍കാഴ്ച്ചാ സമര്‍പ്പണത്തിനു തുടക്കം കുറിച്ചു.

തുടർന്ന് കളനാട് പ്രദേശ്, പള്ളിക്കര തണ്ണീര്‍പ്പുഴ, ഉദുമ പ്രദേശ് തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണങ്ങള്‍ നടന്നു. കളനാട് പ്രദേശ് തിരുമുല്‍ക്കാഴ്ച വകയായി ക്ഷേത്രഭണ്ഡാരവീട്ടിലെ പള്ളിയറയുടെ മുന്‍ഭാഗം പിച്ചളതകിട് പതിപ്പിച്ചാണ് സമര്‍പ്പിച്ചത്. ഉദുമ പ്രദേശ് തിരുമുല്‍ക്കാഴ്ച വകയായി അംബിക എ എല്‍ പി സ്‌കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചു. ഇതു കൂടാതെ പട്ടുകുടകളും ഇന്ഡാലിയത്തിന്റെ വലിയ പാത്രങ്ങളും കാഴ്ചയായി സമര്‍പ്പിച്ചു.

പുലര്‍ച്ചെ ഉത്സവബലി നടന്നു. നാല് മണിയോടെയാണ് പ്രധാന ചടങ്ങായ ആയിരത്തിരി മഹോല്‍സവം നടന്നത്.. ആയിരത്തിലധികം ദീപങ്ങള്‍ ആ സമയം ക്ഷേത്രത്തില്‍ പ്രകാശം ചൊരിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളിയതോടെയാണ് മഹോത്സവത്തിന് സമാപനം കുറിച്ചത്. തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടും ഭരണിമഹോത്സവത്തിന് കൊഴുപ്പേകി.

ഉത്സവത്തിനായി എത്തിയവര്‍ക്ക് മടങ്ങാനായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ എസ് ആര്‍ ടി സിയും സ്വകാര്യബസുകളും പ്രത്യേക സര്‍വ്വീസ് നടത്തി. ഉത്സവത്തിനെത്തുന്നവര്‍ക്കു വേണ്ടി മംഗ്ലൂരു-നാഗര്‍കോവില്‍ പരശുരാം എക്പ്രസ്സ്, മംഗ്ലൂരു -നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വെസ്റ്റേഷനില്‍ പ്രത്യേകം സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിരുന്നു

ഒരു നാട് മുഴുവന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഭരണി മഹോല്‍സവത്തെ നെഞ്ചേറ്റുന്ന കാഴ്ചയാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. കുംഭമാസത്തിലെ പഞ്ചമിക്ക് തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നതിന്റെ തുടര്‍ ഉല്‍സവമായാണ് ഭരണി മഹോല്‍സവം നടന്നത്.


Keywords: News, Kerala, Kasaragod, Festival, Temple Fest, Temple, Food, Top-Headlines,  Bharani Mahanotsava of Palakkunnu Kazhagam Sri Bhagavathi Temple