Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയെന്ന് മുഖ്യമന്ത്രി; വനിതകള്‍ക്ക് അധിക സബ്‌സിഡി, വ്യവസായ സൗഹൃദമാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍; ആഗോള നിക്ഷേപക സംഗമത്തിനു തുടക്കമായി

തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് ഇങ്ങKerala, Kochi, news, Business, Pinarayi-Vijayan, Kerala offers best opportunities for investment: CM
കൊച്ചി: (www.kasargodvartha.com 09.01.2020) തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് ഇങ്ങനെ സബ്‌സിഡി നല്‍കുക. സ്ത്രീ തൊഴിലാളികള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ തുക സബ്‌സിഡിയിനത്തില്‍ സംരംഭകര്‍ക്ക് ലഭിക്കും. ഇതു വഴി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സ്ത്രീകള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള-2020 ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വ്യവസായ സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആശയമാണ് മുഖ്യമന്ത്രി അസെന്‍ഡ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. ഈ സംരംഭങ്ങള്‍ക്ക് ഇഎസ്‌ഐ, പി എഫ് എന്നിവയുണ്ടായിരിക്കണം. ഇതുവഴി 37 ലക്ഷം ജനങ്ങള്‍ക്ക് സാമൂഹിക പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് മുഖ്യമന്ത്രി സമ്മേളനത്തില്‍ നിരവധി നിര്‍ദേശങ്ങളും തീരുമാനങ്ങളും മുന്നോട്ടു വച്ചു.
  • സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളില്‍ ആയിരം പേരില്‍ അഞ്ചെന്ന നിരക്കില്‍ തൊഴില്‍ നല്‍കണമെന്ന നിബന്ധന കൊണ്ടുവരും. വ്യവസായ അനുമതി നല്‍കാന്‍ പഞ്ചായത്തുകള്‍ വിമുഖത കാണിക്കുന്നുവെന്ന സ്ഥിതിക്ക് മാറ്റം വരുത്താനാണിത്. വ്യവസായ സംരംഭങ്ങളുടെ അനുമതിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനാവശ്യമായ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. 
  • നിക്ഷേപക സൗഹൃദാന്തരീക്ഷത്തില്‍ കേരളം രാജ്യത്ത് മുമ്പന്തിയിലാണെന്ന സൗകര്യം കേരളത്തിലെ വ്യവസായങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം. വിദേശത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് മാത്രമായി പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. ഏതാണ്ട് 36 ലക്ഷം തൊഴില്‍ രഹിതരാണ് സംസ്ഥാനത്തുള്ളത്. അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെങ്കില്‍ സംരംഭങ്ങള്‍ ഉണ്ടായേ തീരൂ. ജീവനക്കാരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും സംരംഭങ്ങള്‍ അനുവദിക്കുന്നത്. പത്തു വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാണ് ശ്രമം.
  • ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുവരുത്തി 250 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള, 1000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്ഥലത്തിന്റെ പരിധിയില്‍ ഇളവ് നല്‍കും. 
  • എട്ടു മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡുകളുടെ ഓരത്തുള്ള സംരംഭങ്ങളുടെ കെട്ടിടങ്ങള്‍ക്ക് 18,000 ചതുരശ്ര അടിയെന്ന പരിധി പരിഷ്‌കരിക്കും.
  • സ്ത്രീകള്‍ക്ക് വൈകീട്ട് ഏഴുമുതല്‍ രാവിലെ ആറ് വരെ ജോലിയെടുക്കുന്നതിലെ നിയന്ത്രണം എടുത്തു കളയും. സ്ത്രീകളുടെ സുരക്ഷിതമായ യാത്രയും തൊഴില്‍ അന്തരീക്ഷവും സ്ഥാപന ഉടമയുടെ ബാധ്യതയായിരിക്കും. താമസ സൗകര്യം ഒരുക്കേണ്ടി വന്നാല്‍ അതും സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും.
  • 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതി, ജിയോളജി വിഭാഗവുമായി ബന്ധപ്പെട്ട അനുമതി, തൊഴിലാളികള്‍ക്കുള്ള താമസ സ്ഥലം ഒരുക്കുന്നതിനുള്ള അനുമതി എന്നിവ ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
  • തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബിപിസിഎല്‍ മാതൃകയില്‍ മാനേജ്‌മെന്റും തൊഴിലാളികളുമടങ്ങുന്ന സമിതികള്‍ രൂപീകരിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിര്‍ദേശങ്ങളാണ് ഈ സമിതി പരിഗണിക്കേണ്ടത്.
  • വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതിക്ക് നല്‍കുന്ന ഡീംഡ് ലൈസന്‍സ് മാതൃക പ്രകാരം വൈദ്യുതി കണക്ഷനുള്ള അനുമതി 30 ദിവസത്തിനുള്ളില്‍ നല്‍കണം. 
  • വ്യവസായ യൂണിറ്റിന് അനുമതി ലഭിച്ചാല്‍ ഏറ്റവും അടുത്തുള്ള ജലസ്രോതസില്‍ നിന്നും വെള്ളമെടുക്കാന്‍ അനുമതി നല്‍കും. സ്ഥാപനത്തിന് മഴവെള്ള സംഭരണി നിര്‍ബന്ധമാക്കും.
  • നിലവിലെ വൈദ്യുതി കണക്ഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ നല്‍കുന്ന സെക്യൂരിറ്റി തുക ഭാവിയിലെ താരിഫില്‍ ഗഡുക്കളായി തിരികെ നല്‍കാനുള്ള സംവിധാനമുണ്ടാക്കും. 
  • കെഎസ്‌ഐഡിസി ധനസഹായത്തിനുള്ള പരിധി 35 കോടി രൂപയില്‍ നിന്ന് 100 കോടിയായി വര്‍ധിപ്പിക്കും. പ്രത്യേക സാഹചര്യത്തില്‍ അതില്‍ കൂടുതലും നല്‍കും.
കേരളം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപക വര്‍ധനയ്ക്ക് സഹായകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂര്‍ത്തിയായി വരികയാണ്.

കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയില്‍ ഈ വര്‍ഷം തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ കേരളത്തിലെ മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്കു വരുന്ന വ്യവസായികളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കാര്‍ഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളര്‍ച്ചയിലൂടെയുമുള്ള സാമ്പത്തിക മുന്നേറ്റമാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.  കിന്‍ഫ്രയെക്കുറിച്ചുള്ള കോഫി ടേബിള്‍ ബുക്ക് വ്യവസായ മന്ത്രി ഇ പി ജയരാജന് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ്-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, വ്യവസായ-വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി, ആര്‍ പി ഗ്രൂപ്പ് സിഎംഡി ഡോ. ബി രവി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala, Kochi, news, Business, Pinarayi-Vijayan, Kerala offers best opportunities for investment: CM

Kerala, Kochi, news, Business, Pinarayi-Vijayan, Kerala offers best opportunities for investment: CM

Keywords: Kerala, Kochi, news, Business, Pinarayi-Vijayan, Kerala offers best opportunities for investment: CM