Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗിന്റെ ശക്തി കേന്ദ്രത്തില്‍ സ്വതന്ത്രന്റെ വെല്ലുവിളി; നഗരസഭ ഉപതെരെഞ്ഞെടുപ്പില്‍ പോരാട്ടം കനക്കുന്നു

കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ഡ് ഹൊന്നമൂലയിലെ ഉപതെരെഞ്ഞെടുപ്പിന് ചൂടേറി. വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രചരണ പരിപാടികളുമായി by-election, kasaragod, Kerala, Municipality, news, Video, Muslim-league, Congress, Municipal by election in Honnamoola ward
കാസര്‍കോട്: (www.kasargodvartha.com 14.12.2019) കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ഡ് ഹൊന്നമൂലയിലെ ഉപതെരെഞ്ഞെടുപ്പിന് ചൂടേറി. വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രചരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥികള്‍ സജീവമായി. വാര്‍ഡിലെ കൗണ്‍സിലര്‍ ആയിരുന്ന കെഎം അബ്ദുര്‍ റഹ്മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് തെരെഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. ഗൃഹസന്ദര്‍ശനവും പൊതുപരിപാടികളുമായി അണികളും ചേര്‍ന്നതോടെ ഇത്തവണ കടുത്ത തെരഞ്ഞെടുപ്പ് ചൂടാണെന്ന് വോട്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും തന്നെയാണ് ഇവിടെ പ്രധാന പ്രചരണ വിഷയം. റോഡ്, കുടിവെള്ളം, നടപ്പാത, തെരുവ് വിളക്കുകള്‍ മുതല്‍ പെന്‍ഷന്‍ വിതരണം വരെ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും ചര്‍ച്ച ചെയ്യുന്നു.



യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ അബ്ദുല്‍ മുനീറാണ് മത്സരിക്കുന്നത്. വോട്ടു ചോദിക്കാന്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം മുന്‍ മന്ത്രി സിടി അഹ്മദലി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്ത്വിമ ഇബ്രാഹിം, മുന്‍ മെമ്പര്‍ കെഎം അബ്ദുര്‍ റഹ്മാന്‍, വെല്‍കം മുഹമ്മദ്, കൗണ്‍സിലര്‍ നൈമുന്നീസ തുടങ്ങിയവരും രംഗത്തുണ്ട്. കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും മുന്‍ കൗണ്‍സിലറുടെ ഇടപെടലും പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. വാര്‍ഡിനകത്ത് നല്ല രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രദേശത്തെ റോഡുകള്‍ കണ്ടാല്‍ തന്നെ അക്കാര്യം മനസിലാകുമെന്നും നേതാക്കള്‍ പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിട്ടുണ്ട്. എല്ലാ ഇടത്തും തെരുവു വിളക്കുകള്‍ സ്ഥാപിച്ചു. പെന്‍ഷന്‍ വിതരണത്തില്‍ മാതൃകാപരമായ സമീപനം, എസ് ഇ വിഭാഗത്തിന് വീടുകള്‍ എന്നിങ്ങനെ നഗരസഭയുടെ നേട്ടങ്ങല്‍ അക്കമിട്ടു നിരത്തിയാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥ്ി അബ്ദുല്‍ മുനീറിന്റെ ഗൃഹസന്ദര്‍ശനം.

സ്വതന്ത്രനായി മത്സരിക്കുന്ന കമ്പ്യൂട്ടര്‍ മൊയ്തീനാണ് മുസ്ലീം ലീഗിന്റെ പ്രധാന എതിരാളി. കഴിഞ്ഞ പ്രാവിശ്യം മത്സരിച്ചിരുന്നെങ്കിലും 56 വോട്ടുള്‍ക്കാണ് മൊയ്തീന്‍ പരാജയപ്പെട്ടത്. ഫുട്‌ബോള്‍ ചിഹ്നത്തിലാണ് വോട്ടു ചോദിക്കുന്നത്. ഗൃഹ സന്ദര്‍ശനത്തിന് നാമമാത്രമായ ആളുകളാണ് പോകുന്നതെങ്കിലും വാര്‍ഡ് മുഴുവന്‍ പ്രചരണം എത്തിച്ചത് നേട്ടമാണെന്ന്് സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നു. കാസര്‍കോട് നഗരസഭ നോക്കുകുത്തിയായി മാറിയെന്നും വികസന മുരടിപ്പാണ് എങ്ങും ദൃശ്യമാകുന്നതെന്നും മൊയ്തീന്‍ പറയുന്നു. ഫോര്‍ട്ട് റോഡ് ഉള്‍പ്പെടെയുള്ള പല റോഡുകളും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. വാര്‍ഡിനകത്തെ തെരുവ് വിളക്കുകള്‍ പലതും സ്ഥാപിച്ചപ്പോള്‍ മാത്രമാണ് പ്രകാശിച്ചത്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും അധികാരികള്‍ കണ്ണ് തുറക്കുന്നില്ല. കഴിഞ്ഞ കൗണ്‍സിലറില്‍ നിന്നും തികഞ്ഞ അവഗണന മാത്രമാണ് വാര്‍ഡിലെ ജനങ്ങള്‍ക്ക് ലഭിച്ചതെന്നും സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തി. കുടിവെള്ള വിതരണത്തിനായി കഴിഞ്ഞ നാലു വര്‍ഷമായി ഇദ്ദേഹം മുന്നിട്ടിറങ്ങുന്നു. വാര്‍ഡിലെ ഏത് വിഷയത്തിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഇടപെടുന്നു. ഈ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കമ്പ്യൂട്ടര്‍ മൊയ്തീന്‍.

ഡിസംബര്‍ 17നാണ് ഹൊന്നമൂലയില്‍ ഉപതെരെഞ്ഞെടുപ്പ്. നഗരസഭയുടെ പ്രകടനം വിലയിരുത്തിയേക്കാവുന്ന ഉപതെരെഞ്ഞെടുപ്പിനെ അതേ അര്‍ത്ഥത്തിലാണ് ഭരണ കക്ഷിയും എതിരാളികളും എടുത്തിരിക്കുന്നത്. കൈയ്യിലിരിക്കുന്ന വാര്‍ഡ് നഷ്ടപ്പെട്ടാല്‍ യുഡിഎഫിന് പ്രത്യേകിച്ച് ഭരണത്തിലുള്ള മുസ്ലീം ലീഗിന് വലിയ തിരിച്ചടിയാകും. അതിനാല്‍ തന്നെ ഇത്തവണ കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: by-election, kasaragod, Kerala, Municipality, news, Video, Muslim-league, Congress, Municipal by election in Honnamoola ward