Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താല്‍: സിഐ അബ്ദുര്‍ റഹീമിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍, 2 പോലീസുകാര്‍ക്ക് പരിക്ക്, നൂറോളം പേര്‍ക്കെതിരെ കേസ്

ഹര്‍ത്താലിന്റെ പേരില്‍ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ടൗണ്‍ സിഐ അബ്ദുര്‍ Kasaragod, Kerala, news, Harthal, Police, Injured, case, arrest, Remand, Harthal: 1 remanded, Case against 100
കാസര്‍കോട്: (www.kasaragodvartha.com 17.12.2019) ഹര്‍ത്താലിന്റെ പേരില്‍ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ടൗണ്‍ സിഐ അബ്ദുര്‍ റഹീമിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാളെ റിമാന്‍ഡ് ചെയ്തു. പോലീസിനെ മര്‍ദിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റുചെയ്ത എരിയാലിലെ അബ്ദുല്‍ റിയാസിനെയാണ് കാസര്‍കോട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ രതീഷ്, പ്രേംചന്ദ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജനറല്‍ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലിന് മുന്നില്‍ എം ജി റോഡില്‍ ചൊവ്വാഴ്ച രാവിലെ 9.45നാണ് സംഭവം. പ്രകടനത്തിന് എതിര്‍ദിശയില്‍ വന്ന മീന്‍ലോറി തടഞ്ഞ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സിഐ സി എ അബ്ദുര്‍ റഹീമിനെ കൈയ്യേറ്റം ചെയ്തത്.

എഎസ്പി ഡി ശില്‍പ, അഡീഷണല്‍ എസ്പി പി കെ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതെ പ്രകടനക്കാരെ നിയന്ത്രിച്ചത്. പ്രകടനം നടത്താന്‍ ആദ്യം അനുമതി നല്‍കാതിരുന്ന പോലീസ് അവസാനം ഉപാധികളോടെ അനുവദിച്ചു. കുഴപ്പമുണ്ടാക്കരുതെന്നും വാഹനങ്ങള്‍ തടയരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ തള്ളി പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങിയതോടെ ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ പ്രകടനം പോലീസ് തടഞ്ഞു. അഡീഷണല്‍ എസ്പിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രകടനം തിരിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിപ്പിച്ചു.

അക്രമത്തില്‍ ഹമീദ് ബാങ്കോട്, സലീം കൊറക്കോട്, ഖാദര്‍ ചെട്ടുംകുഴി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഡിവൈഎസ്പി ഹസൈനാര്‍, സിഐമാരായ സി എ അബ്ദുര്‍ റഹീം, വി വി മനോജ്, എസ്ഐമാരായ മെല്‍വിന്‍ ജോസ്, പി നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ പോലീസ് സംഘവും സ്ഥലത്തുണ്ടായി.

സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സാധാരണ പോലെ സര്‍വീസ് നടത്തി. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സാധാരണ നിലയിലായിരുന്നു. കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രണ്ട് സര്‍വീസ് മാത്രമാണ് നടത്തിയതെങ്കിലും കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നിന്ന് 22 സര്‍വീസും നടത്തിയത് യാത്രാപ്രശ്നത്തിന് പരിഹാരമായി. മലയോര മേഖലയില്‍ ഹര്‍ത്താല്‍ തെല്ലും ബാധിച്ചില്ല. കടകള്‍ തുറന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങിയും എങ്ങും സാധാരണ നിലയിലായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Harthal, Police, Injured, case, arrest, Remand, Harthal: 1 remanded, Case against 100   < !- START disable copy paste -->