city-gold-ad-for-blogger

ഡെങ്കിപ്പനി വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്; ജാഗ്രത വേണം

കാസര്‍കോട്: (www.kasargodvartha.com 13.06.2019) കാസര്‍കോട് ജില്ലയില്‍ ഇത്തവണ ഡെങ്കിപ്പനി വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പതിക് കേരള കാഞ്ഞങ്ങാട് യൂണിറ്റും യേനപ്പോയ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് വൈറല്‍ പനി ജില്ലയില്‍ വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഐ എച്ച് കെ കാഞ്ഞങ്ങാട് യൂണിറ്റും യേനപ്പോയ മെഡിക്കല്‍ കോളജും ചേര്‍ന്ന് സൗജന്യമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകളും പനി ക്ലിനിക്കുകളും നടത്താന്‍ തീരുമാനിച്ചു.

ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എച്ച് വണ്‍ എന്‍ വണ്‍ പടരാനും സാധ്യതയേറെയാണെന്ന് പഠനറിപോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ മേഖലയിലും തീരദേശ മേഖലയിലുമാണ് പനി പടരാന്‍ സാധ്യത കൂടുതല്‍. അമിതമായ അന്തരീക്ഷ ഊഷ്മാവും പെട്ടെന്ന് വന്ന മഴയും കാരണം വൈറസിന് വളരാനുള്ള സാധ്യതയേറെയാണ്. സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്. ജില്ലയില്‍ ഇത്തവണ മേയ് മാസത്തില്‍ തന്നെ പനി കണ്ടെത്തിയതായും നിലവില്‍ തീരദേശ മേഖലയില്‍ മഞ്ഞപ്പിത്തവും പടരുന്നുണ്ടെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി ലാബ് പരിശോധന, ഇസിജി, സ്‌കാനിംഗ് എന്നിവ മെഡിക്കല്‍ കോളജില്‍ വെച്ച് ചെയ്തു നല്‍കുമെന്ന് ഐ എച്ച് കെ ജില്ലാ പ്രസിഡണ്ട് ഡോ. ഹാരിസണ്‍, ഡോ. ജയശങ്കര്‍, ഡോ. നിതാന്ത് ബാല്‍ശ്യാം, ഡോ. എം.എസ് പീതാംബരന്‍, ഡോ. വിവേക് സുധാകരന്‍, ഡോ. അരുണ്‍ കുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. താമസവും ഭക്ഷണവും യാത്ര ചെലവും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും.

ചികിത്സ

വൈറസ് രോഗമായതിനാല്‍ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്‍കിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടാവുന്നതാണ്. രോഗം സ്ഥിരീകരിച്ചാല്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം. ഗുരുതരമായ രോഗം ബാധിച്ച രോഗികള്‍ക്ക് രത്തം, പ്ലാസ്മ, പ്ലേറ്റ്ലറ്റ് ചികിത്സ നല്‍കിവരുന്നു. ഡെങ്കിപ്പനിക്ക് പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ധനയ്ക്ക് പപ്പായയുടെ ഇല ഉത്തമമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അനുഭവം പങ്കുവയ്ക്കലല്ലാതെ ശാസ്ത്രീയമായി പഠനങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല.

രോഗനിയന്ത്രണം

കൊതുക് നശീകരണം ഉറപ്പുവരുത്തുക, കൊതുകിന്റെ പ്രജനനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക, കൊതുക് കടിയില്‍ നിന്ന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുക. ടയര്‍, ചിരട്ട, പ്ലാസ്റ്റിക് കപ്പുകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടിനിന്നാണ് കൊതുകിന്റെ കൂത്താടികള്‍ പെരുകുന്നത്.

ഡെങ്കിപ്പനി വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്; ജാഗ്രത വേണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Fever, health, Dengue fever alert in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia