city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 511 പേരെ കൂടി ഉള്‍പ്പെടുത്തി

കാസര്‍കോട്: (www.kasargodvartha.com 15.06.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 511 പേരെ കൂടി ഉള്‍പ്പെടുത്തി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍ യോഗത്തിലാണ് തീരുമാനം. 1981 പേരുടെ പട്ടിക ഇതിന് മുമ്പ് അംഗീകരിച്ച് സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഇതിന് പുറമെയാണിത്. 18 വയസ്സിന് താഴെയുള്ളവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇതില്‍പ്പെടാത്തവരെ കണ്ടെത്തുന്നതിന് ജൂണ്‍ 25 മുതല്‍ ജൂലൈ ഒമ്പത് വരെ വിവിധ പഞ്ചായത്തുകളില്‍ ക്യാമ്പ് സംഘടിപ്പിക്കും. മുമ്പ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഈ ക്യാമ്പുകളില്‍ പങ്കെടുക്കാം. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്ക്ക് വരുന്ന മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


പുനരധിവാസ ഗ്രാമ നിര്‍മ്മാണത്തിന് 68 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുനരധിവാസ പദ്ധതിക്ക് വേഗം പോരെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ മൂന്ന് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനുള്ള ചെക്കുകള്‍ ട്രഷറിയില്‍ ഏല്‍പിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. തറക്കല്ലിട്ട് ആറ് വര്‍ഷമായിട്ടും കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അടിയന്തിരമായി 10 കോടി സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എം.പി.ഫണ്ടും എംഎല്‍എമാരുടെ ഫണ്ടും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂളിലെ നിലവിലുള്ള ജീവനക്കാരെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കും. ഡയാലിസിസിന് വിധേയരാകുന്ന മുഴുവന്‍ ദുരിതബാധിതര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ കൂടി ഡയാലിസിസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് കിഡ്കോയ്ക്ക് കൈമാറിയ തുകയില്‍ 1.25 കോടി കോണ്‍ട്രാക്റ്റര്‍ക്ക് നല്‍കാതെ വകമാറ്റി ചെലവഴിച്ചെന്ന ആക്ഷേപം അന്വേഷിക്കും ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍  നിന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ നേടിയെടുക്കുന്നതില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ പരാജയപ്പെടുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. രൂക്ഷമായ വിഷം അഞ്ച് വര്‍ഷമായി നിര്‍വീര്യമാക്കാതെ കിടക്കുകയാണ്. ഇത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ രോഗികളില്‍ നിന്ന് അക്ഷയ കേന്ദ്രങ്ങള്‍ 50 രൂപ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി പരിശോധിക്കും. ഇവരില്‍ നിന്ന് യാതൊരു തരത്തിലുള്ള ഫീസും ഈടാക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നിയുക്ത എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍,എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എ ഡി എം സി ബിജു, സെല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 511 പേരെ കൂടി ഉള്‍പ്പെടുത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Endosulfan, Top-Headlines, E.Chandrashekharan-MLA, 511 victims included in Endosulfan List
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia