Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തില്‍ ഓട്ടോ ചാര്‍ജ് പലവിധം; മീറ്റര്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ആര്‍ ടി ഒയുടെ ഇന്‍സ്‌പെക്ഷന്‍ ആകണം, അമിതകൊള്ളയ്‌ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

നഗരത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് പലവിധം. വിവിധ സ്ഥലങ്ങളിലേക്ക് നിശ്ചയിച്ച തുകയിലും അധികമാണ് ചില Kasaragod, News, Autorikshaw, Meeter, Auto Charge, No meter facilities in Auto Services in Kasargod
കാസര്‍കോട്: (www.kasargodvartha.com 21.12.2018) നഗരത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് പലവിധം. വിവിധ സ്ഥലങ്ങളിലേക്ക് നിശ്ചയിച്ച തുകയിലും അധികമാണ് ചില ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് കാരണം നിലവിലുണ്ടായിരുന്ന യാത്രാനിരക്ക് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിരുന്നു. മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25 രൂപയാക്കി. 1.5 കിലോമീറ്ററാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. ഇതിനപ്പുറമുള്ള ഓരോ കിലോമീറ്ററിനും രണ്ടുരൂപ വര്‍ധിപ്പിച്ച് 12 രൂപയുമാക്കി.

മുമ്പ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് 2.5 കിലോമീറ്ററിന് 35 രൂപയാണ് ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 43 രൂപയാണെങ്കിലും മിക്ക ഡ്രൈവര്‍മാരും 50 രൂപയാണ് വാങ്ങുന്നത്. ഇത് പലപ്പോഴും യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അണങ്കൂരിലേക്ക് മിനിമം ചാര്‍ജിനുള്ള ദൂരമാണുള്ളത്. എന്നാല്‍ 30-35 രൂപയാണ് ചില ഡ്രൈവര്‍മാര്‍ വാങ്ങുന്നത്.

നഗരത്തിലെ ഭൂരിഭാഗം ഓട്ടോറിക്ഷകളിലും മീറ്ററില്ല. ഉള്ളവയാകട്ടെ ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിപ്പിക്കാറുമില്ല. അതിനാല്‍ മീറ്റര്‍ തുക കണക്കാക്കി വാടക നല്‍കാനാകാത്ത സ്ഥിതിയാണ് യാത്രക്കാര്‍ക്കുള്ളത്. മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരെ റിക്ഷയില്‍നിന്ന് ചില ഡ്രൈവര്‍മാര്‍ ഇറക്കിവിടുന്നതും പതിവാണ്. ഇന്‍സ്‌പെക്ഷന്‍ സമയത്ത് മീറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമാക്കി പിന്നീട് പ്രവര്‍ത്തിപ്പിക്കാതെയാണ് യാത്രക്കാരില്‍ നിന്നും ചില ഓട്ടോ ഡ്രൈവര്‍മാര്‍ അമിത വാടക ഈടാക്കുന്നത്.

മറ്റു ജില്ലകളിലെല്ലാം കൃത്യമായി മീറ്റര്‍ അനുസരിച്ച് വാടക ഈടാക്കുമ്പോഴാണ് കാസര്‍കോട്ട് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതവാടക ഈടാക്കി കൊള്ള നടത്തുന്നത്. ഇത്തരം സംഭവം നഗരങ്ങളില്‍ തന്നെ സ്ഥിരമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്. ചില ഓട്ടോകള്‍ മാത്രമാണ് ഇത്തരം നിയമലംഘനം നടത്തുന്നതെങ്കില്‍ ചിലപ്പോള്‍ ശ്രദ്ധയില്‍ പെടില്ലെന്നും എന്നാല്‍ ബഹുഭൂരിപക്ഷം ഓട്ടോകളും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ നഗരങ്ങളിലൂടെ ഓടുമ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ സാധ്യതയില്ലെന്നും യാത്രക്കാര്‍ പറയുന്നു.

എന്നാല്‍ അമിത വാടക ഈടാക്കുന്നത് സംബന്ധിച്ചോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തത് സംബന്ധിച്ചോ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ആര്‍ടിഒ അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയിലെമ്പാടും പരിശോധന ശക്തമാക്കുമെന്നും അമിത വാടക ഈടാക്കുന്നതും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതുമായ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് ഉള്‍പ്പെടെ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Autorikshaw, Meeter, Auto Charge, No meter facilities in Auto Services in Kasargod