Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരായ അമ്മമാരും കുട്ടികളും വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലേക്ക്, മനുഷ്യാവകാശ ദിനത്തില്‍ മാര്‍ച്ച് നടത്തും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഒരേ സമയം സെക്രട്ടറിയേറ്റിന് മുന്നിലും നിയമസഭാ Endosulfan victims Protest on Dec 10, Kasaragod, News, Endosulfan, Endosulfan victim, Protest, March, Press meet.
കാസര്‍കോട്: (www.kasargodvartha.com 06.12.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഒരേ സമയം സെക്രട്ടറിയേറ്റിന് മുന്നിലും നിയമസഭാ കവാടത്തിലും സമരം ചെയ്യുന്നു. ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രറിയേറ്റിന് മുന്നില്‍ സമരം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമര പരിപാടികള്‍ എസ് പി ഉദയകുമാര്‍, ദയാബായി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ദുരിതം അനുഭവിക്കുന്ന പീഡിത ജനത വീണ്ടും പ്രക്ഷോഭം നടത്താന്‍ നിര്‍ബന്ധിതരാവുകയാണ്. സഹായിക്കാന്‍ ബാധ്യതപ്പെട്ടവരെല്ലാം രാഷ്ട്രീയ കാരണങ്ങളാല്‍ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതോടെ ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായി. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തിരിഞ്ഞുനോക്കുന്നില്ല. മുമ്പ് പ്രതിപക്ഷത്തിരുന്നു സഹായിച്ചവര്‍ ഭരണപക്ഷത്തായപ്പോള്‍ അവരും അതിര്‍ത്തി വരക്കുന്നു. 487 കോടിയുടെ കേന്ദ്ര പാക്കേജ് വാങ്ങിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. ഡല്‍ഹിയില്‍ പോയി പ്രക്ഷോഭം നടത്താന്‍ ദുരിത ബാധിത കുടുംബങ്ങള്‍ അശക്തരാണ്. അതിനുള്ള ശേഷി പീഡിത ജനകീയ മുന്നണിക്കും ഇല്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം വാങ്ങിയെടുക്കാന്‍ മുന്നോട്ടുവന്നാല്‍ അതിനൊപ്പം ഞങ്ങളും നില്‍ക്കും. കേന്ദ്രസര്‍ക്കാരിന് ധനസഹായം അനുവദിക്കാന്‍ ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്. അതവര്‍ നിര്‍വ്വഹിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Endosulfan victims Protest on Dec 10, Kasaragod, News, Endosulfan, Endosulfan victim, Protest, March, Press meet.

ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഒതുങ്ങുന്നു. ലിസ്റ്റില്‍ വരുത്തുന്ന അട്ടിമറികള്‍ തുടരുകയും അര്‍ഹതപ്പെട്ട രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന അധികൃതരുടെ നിലപാടിനെതിരെയാണ് ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്. പട്ടിക അട്ടിമറിക്കാനും ഇരകളുടെ എണ്ണം കുറച്ചു കാണിച്ചു സര്‍ക്കാരിന്റെ പ്രീതി നേടാനും ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചന നടക്കുന്നു. ഇതിന്റെ ഭാഗമായാണ് ലിസ്റ്റില്‍ നിന്ന് 1000 ത്തോളം ഇരകളെ ഒഴിവാക്കാന്‍ നീക്കം നടന്നതെന്നും നേരത്തെ ആരോപണം ഉണ്ടായിരുന്നു.

2017 ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയ അര്‍ഹതയുള്ള 1905 പേരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും അധികൃതരുടെ ഇരട്ടത്താപ്പ് മൂലം ഇപ്പോഴും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പുറത്തുനില്‍ക്കുകയാണ്. ഈ പട്ടികയില്‍ നിന്ന് 295 പേരെയാണ് എടുത്തിരുന്നത്. ഇതേ ചൊല്ലി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ 77 പേരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായി. മറ്റുള്ളവരെയൊന്നും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുക്കുന്നില്ലെന്ന് പറയുന്നു. നവംബര്‍ 27 ന് നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ 287 രോഗികളുടെ ലിസ്റ്റ് മാത്രമായി ചുരുക്കി അവതരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും അമ്മമാര്‍ ഫെബ്രുവരി എട്ടിന് സമരം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അടക്കം പങ്കെടുത്ത് ചര്‍ച്ച നടത്തിക്കൊണ്ട് 1618 പേരുടെ പട്ടിക തയ്യാറാക്കുമെന്ന് സെല്‍ ചെയര്‍മാനായ മന്ത്രി ഇ ചന്ദ്രശേഖരന്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും നടന്നില്ല.

2017 ല്‍ തന്നെ പുറത്തുവന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണം. മൂന്ന് മാസം കൊണ്ട് നടപ്പിലാക്കണമെന്ന് പറഞ്ഞു പുറപ്പെടുവിച്ച വിധി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ചികിത്സ സൗകര്യത്തിന്റെ അപര്യാപ്തതയും ദുരിതബാധിതര്‍ ഉന്നയിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടു മംഗളൂരുവിലെ ആശുപത്രികള്‍ക്ക് നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഇപ്പോള്‍ ചികിത്സ നിഷേധിക്കുകയാണ് ഈ ആശുപത്രികള്‍. എന്‍ഡോസള്‍ഫാന്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ട്രിബ്യൂണല്‍  സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

സാമൂഹ്യ പ്രവര്‍ത്തക ദയാബായി, പ്രസിഡണ്ട് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ ചന്ദ്രാവതി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, പി ഷൈനി, സമീറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Endosulfan victims Protest on Dec 10, Kasaragod, News, Endosulfan, Endosulfan victim, Protest, March, Press meet.