Join Whatsapp Group. Join now!
Aster MIMS 10/10/2023

കനത്ത മഴയെ തുടര്‍ന്ന് നെല്ലിയാമ്പതി ചുരം പാതയില്‍ വീണ്ടും ഉരുള്‍പൊട്ടി, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

നെല്ലിയാമ്പതി ചുരം പാതയില്‍ വീണ്ടും ഉരുള്‍പൊട്ടി. പോത്തുണ്ടി നെല്ലിയാമ്പതി റോഡില്‍ മരപ്പാലത്തിന് മുകള്‍ഭാഗത്ത് ചെറുനെല്ലിയിലാണ് ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ Kerala, Road, Land, Rain, Top-Headlines,Land slide again in Nelliyampathy pass due to heavy rain,
നെന്മാറ: (www.kasargodvartha.com 02.10.2018) നെല്ലിയാമ്പതി ചുരം പാതയില്‍ വീണ്ടും ഉരുള്‍പൊട്ടി. പോത്തുണ്ടി നെല്ലിയാമ്പതി റോഡില്‍ മരപ്പാലത്തിന് മുകള്‍ഭാഗത്ത് ചെറുനെല്ലിയിലാണ് ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ചെറുനെല്ലി ഭാഗത്ത് ഓഗസ്റ്റ് 16ന് ഉരുള്‍പൊട്ടിയതിന്റെ സമീപത്തായാണ് വീണ്ടും ഉരുള്‍പൊട്ടിയത്. വന്‍ തോതില്‍ പാറക്കല്ലും മരങ്ങളും മൂന്നൂറ് മീറ്ററോളം ഒലിച്ചിറങ്ങി. ശക്തമായ വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും നെല്ലിയാമ്പതി ചുരം പാതയില്‍ അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ഉച്ചവരെ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. നെല്ലിയാമ്പതിയില്‍ നിന്ന് രാവിലെ നെന്മാറയിലേക്ക് വരുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ സാഹസികമായി രണ്ടുപേര്‍ ചേര്‍ന്ന് മരങ്ങള്‍ക്ക് മുകളിലൂടെ കടത്തിയാണ് പലരും നെന്മാറയിലെത്തിയത്.

ഉരുള്‍പൊട്ടിയതിന്റെ സമീപത്തായുള്ള ചെറുനെല്ലി ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ന്നു. ചോലവെള്ളം തടഞ്ഞ് നിര്‍ത്തി പൈപ്പ് വഴിയാണ് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. പൈപ്പ് തകര്‍ന്നതോടെ ജലവിതരണം പൂര്‍ണ്ണമായും മുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ചുരം പാതയില്‍ അടിഞ്ഞു കൂടിയ പാറക്കല്ലുകളും, മണ്ണും ഭാഗികമായി നീക്കി താല്‍ക്കാലികമായി ചെറുവാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിച്ചു. പൂര്‍ണ്ണമായും മണ്ണും, കല്ലും മാറ്റുവാന്‍ മൂന്ന് ദിവസമെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച്ചയായതിനാല്‍ നെല്ലിയാമ്പതിയില്‍ നിന്ന് നൂറിലധികം പേര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ളവര്‍ ഇതുമൂലം കുടുങ്ങി. ഞായറാഴ്ച വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയവരും ഉച്ചയ്ക്ക് ശേഷമാണ് മടങ്ങാന്‍ കഴിഞ്ഞത്. നെല്ലിയാമ്പതിയില്‍ ഞായറാഴ്ച്ച പകലും രാത്രിയിലും ശക്തമായ മഴയായിരുന്നു. ശക്തമായ കാറ്റില്‍ നെല്ലിയാമ്പതിയിലെ ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഫോണുകളും നിശ്ചലമാണ്.

കനത്ത മഴയില്‍ നെല്ലിയാമ്പതിയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ നാലര സെന്റീ മീറ്റര്‍ ഉയര്‍ത്തി. നിലയില്‍ 0.75 സെന്റീ മീറ്റര്‍ ഷട്ടര്‍ തുറന്നിരുന്നു. പാത പൂര്‍ണ്ണമായി ഗതാഗതയോഗ്യമാകുന്നതുവരെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.



Keywords: Kerala, Road, Land, Rain, Top-Headlines,Land slide again in Nelliyampathy pass due to heavy rain,