Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസും വനപാലകരും വഴിമുടക്കുന്നു; കൂട്ടമെടയലില്‍ ഉപജീവനമാര്‍ഗം തേടുന്ന കൊറഗകുടംബങ്ങള്‍ കടുത്ത ദുരിതത്തില്‍

കൂട്ടമെടയലില്‍ ഉപജീവനമാര്‍ഗം തേടുന്ന കൊറഗകുടുംബങ്ങള്‍ക്ക് വഴിമുടക്കി പോലീസും വനപാലകപരും. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ ബദിയടുക്കയില്‍ അടി Kasaragod, Kerala, news, Police, Badiyadukka, Police and forest against work; Koraga Family in trouble
കാസര്‍കോട്: (www.kasargodvartha.com 13.10.2017) കൂട്ടമെടയലില്‍ ഉപജീവനമാര്‍ഗം തേടുന്ന കൊറഗകുടുംബങ്ങള്‍ക്ക് വഴിമുടക്കി പോലീസും വനപാലകപരും. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ ബദിയടുക്കയില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാതെ താമസിക്കുന്ന കൊറഗരുടെ കുലത്തൊഴിലായ കൂട്ടമെടയലിനാണ് നിയമത്തിന്റെ നിബന്ധനകള്‍ പ്രതിസന്ധി തീര്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ ഈ തൊഴില്‍ചെയ്ത് ജീവിക്കുന്നതിന് നിയമതടസങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പോലീസും വനപാലകരും ഏറെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് കൊറഗകുടുംബങ്ങളുടെ പരാതി.

കാസര്‍കോട് നഗരം കേന്ദ്രീകരിച്ച് കൂട്ടമെടയല്‍ ജോലിയിലേര്‍പ്പെടുന്ന കൊറഗകുടുംബങ്ങള്‍ക്ക് പറയാനുള്ളത് തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചാണ്. ബദിയടുക്ക പെര്‍ഡാല കോളനിയില്‍ താമസിക്കുന്ന മത്താടി, ബട്ട്യന്‍, മാക്കു, ഐത്ത തുടങ്ങിയവര്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് എതിര്‍വശം റോഡരികില്‍ വര്‍ഷങ്ങളായി കൂട്ടമെടയല്‍ ജോലിയിലേര്‍പ്പെട്ടുവരികയാണ്. വെയിലും മഴയും വകവെക്കാതെയാണ് ഇവര്‍ തങ്ങളുടെ ജോലിയില്‍ വ്യാപൃതരാകുന്നത്. ഒരു കൂട്ടയ്ക്ക് 150 രൂപയാണ് വില. ഒരു ദിവസം ഒരാള്‍ നാലുകൂട്ടകള്‍ വരെ ഉണ്ടാക്കും. മെടഞ്ഞെടുക്കുന്ന കൂട്ടകള്‍ പിന്നീട് കാസര്‍കോട് ചക്കരബസാറില്‍ വില്‍പ്പന നടത്തും. കൂട്ടകള്‍ നിര്‍മിക്കാന്‍ ആവശ്യമായ പുള്ളഞ്ചി വള്ളി കാനത്തൂര്‍ വനമേഖലകളില്‍ നിന്നാണ് ഇവര്‍ശേഖരിക്കുന്നത്. മുമ്പ് ചൂരല്‍ ഉപയോഗിച്ചാണ് കൂട്ടകള്‍ ഉണ്ടാക്കിയിരുന്നത്. ചൂരല്‍ മുിറിച്ചുകടത്തുന്നത് നിയമവിരുദ്ധമായതിനാലാണ് പുള്ളഞ്ചി വള്ളിയെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്  മുറിച്ചെടുക്കാനും കടമ്പകളേറെയാണ്. വനപാലകരുടെ ശ്രദ്ധയില്‍പെട്ടാല്‍ പിടിവീഴും. പുള്ളഞ്ചി വള്ളികള്‍ ഓട്ടോറിക്ഷകളിലോ മറ്റു ചെറുവാഹനങ്ങളിലോ കയറ്റിക്കൊണ്ടുവരാനും കഴിയില്ല. പോലീസ് പരിശോധനയുണ്ടായാല്‍ വാഹനം സഹിതം കസ്റ്റഡിയിലെടുക്കുന്നതായി ഇവര്‍ പറയുന്നു.

പുള്ളഞ്ചി വള്ളിക്ക് ഇപ്പോള്‍ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. കാനത്തൂരില്‍ പുള്ളഞ്ചിവള്ളിയുടെ ലഭ്യത കുറഞ്ഞാല്‍ കൊറഗകുടുംബം കര്‍ണാടകയിലെ സുള്ള്യയിലേക്ക് പോകും. അവിടെ സര്‍ക്കാര്‍ അധീനതയിലുള്ള വനങ്ങളില്‍ ഇഷ്ടം പോലെ പുള്ളഞ്ചിവള്ളിയുണ്ടെങ്കിലും മുറിച്ചെടുക്കാന്‍ വനപാലകര്‍ അനുവദിക്കാറില്ല. സര്‍ക്കാര്‍ അധീനതയിലല്ലാത്ത വനങ്ങളില്‍ നിന്നും മുറിച്ചെടുത്താലും വനപാലകരുടെ കണ്ണില്‍പെട്ടാല്‍ കേസെടുക്കുന്നു. ബസുകളില്‍ ചെറിയ കെട്ടുകളാക്കി മാത്രമേ വള്ളികള്‍ കടത്തിക്കൊണ്ടുവരാന്‍ കഴിയുന്നുള്ളൂ. പണ്ടുമുതലെ ശീലിച്ച തൊഴിലായതിനാല്‍ മറ്റുതൊഴിലുകള്‍ ചെയ്യാന്‍ സാധിക്കാത്തതിലെ വിഷമവും ഇവര്‍ തുറന്നുപറയുന്നു. പോലീസിന്റെയും വനപാലകരുടെയും വേട്ടയാടലുകളെ അതിജീവിച്ചുകൊണ്ട് കൂട്ടമെടയല്‍ തുടര്‍ന്നുപോകുന്നതിനാല്‍ തന്നെ ഈ തൊഴില്‍ നിലനിര്‍ത്തുകയെന്നത് കൊറഗകുടുംബങ്ങളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായ സ്ഥലം അനുവദിക്കാന്‍ നഗരസഭയും തയ്യാറാകുന്നില്ല. പെര്‍ഡാല കോളനിയിലെ 45 ഓളം കുടുംബങ്ങളാണ് കൂട്ടമെടയല്‍ ജോലിയിലേര്‍പ്പെടുന്നത്.



ഇവരില്‍ മൂന്നോ നാലോ പേര്‍ എന്ന നിലയില്‍ പല സ്ഥലങ്ങളിലായി ഒത്തുകൂടിയാണ് കൂട്ടമെടയല്‍ നടത്തുന്നത്. പുള്ളഞ്ചിവള്ളി രണ്ടുദിവസം ഉപ്പുവെളളത്തില്‍ കുതിര്‍ത്തുവെച്ചാണ് കൂട്ടമെടയല്‍ നടത്തുന്നത്. ചന്തയിലേക്കും ഉത്സവാവശ്യങ്ങള്‍ക്കും സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമല്ല തേങ്ങ പെറുക്കിയിടാനും ചോറ് സംഭരിക്കാനും കൂട്ട ഉപയോഗിക്കാം. പൊതുവെ അന്യം നിന്നുതുടങ്ങുന്ന തൊഴില്‍ കൂടിയാണിത്. എന്നാല്‍ ഈ പരമ്പരാഗത തൊഴില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Badiyadukka, Police and forest against work; Koraga Family in trouble