city-gold-ad-for-blogger

കാസര്‍കോട് കെ സി എ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മാണം നിയമങ്ങള്‍ കാറ്റില്‍ പറത്തി; വെള്ളം ഒഴുകിപ്പോകേണ്ട 77 സെന്റ് തോട് അപ്രത്യക്ഷമായി, വില്ലേജ് ഓഫീസറുടെ റിപോര്‍ട്ട് കലക്ടര്‍ക്ക്; സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയും കയ്യേറിയതായി ആക്ഷേപം; ജി എച്ച് എം ഹൈക്കോടതിയിലേക്ക്

കുഞ്ഞിക്കണ്ണൻ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 20/10/2017) ഏറെ കൊട്ടിഘോഷിച്ച് കാസര്‍കോട് മാന്യ മുണ്ടോട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കുന്ന സ്‌റ്റേഡിയം വിവാദത്തിലേക്ക്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെ സി എ മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം.

ടി സി മാത്യു കെ സി എ പ്രസിഡന്റായിരിക്കെയാണ് വിലയ്ക്ക് വാങ്ങിയ ബേള വില്ലേജിലെ സര്‍വെ 559, 560 നമ്പറുകളില്‍ പെട്ട എട്ട് ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നതെന്ന് കെ സി എ പ്രഖ്യാപിച്ചത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് 4,46,04,100 രൂപയ്ക്കാണ് കെ സി എ സ്ഥലം വാങ്ങിയത്. ഇൗ സ്ഥലത്തിന്റെ മധ്യത്തിലൂടെ 77 സെന്റ് വിസ്തീര്‍ണമുള്ള പൊതു തോട് ഉണ്ടായിരുന്നതായും, ഇത് മണ്ണിട്ട് നികത്തിയാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നതെന്നും കാണിച്ച് 2017 ഏപ്രില്‍ 10ന് ബേള വില്ലേജ് ഓഫിസറായിരുന്ന ദാമോദരന്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഡിയം നിര്‍മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഇതുവരെ സ്‌റ്റോപ്പ് മെമ്മോ കെ സി എയ്ക്ക് നല്‍കിയിട്ടില്ല.

തോടിന്റെ ഇരുഭാഗത്തുമുള്ള സ്ഥലമാണ് കെ സി എ വിലയ്ക്ക് വാങ്ങിയിട്ടുള്ളത്. എന്നാല്‍ നിര്‍മാണം ആരംഭിച്ചതോടെ തോട് അടക്കം മണ്ണിട്ട് മൂടി സ്‌റ്റേഡിയം ഒറ്റ പ്ലോട്ടാക്കിയിരിക്കുകയാണ്. സ്‌റ്റേഡിയത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കെ സി എക്കകത്തും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലും അസ്വാരസ്യം നിലനില്‍ക്കുന്നതിനിടയിലാണ് സ്‌റ്റേഡിയം തോട് കയ്യേറിയതാണ് നിര്‍മിക്കുന്നതെന്ന വില്ലേജ് ഓഫീസറുടെ റിപോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നത്.

റിസര്‍വ്വെ ഉള്‍പെടെയുള്ള നടപടികളിലൂടെ നഷ്ടപ്പെട്ട തോട് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. കാസര്‍കോട് താലൂക്കില്‍ റിസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുകൂടാതെ ക്രിക്കറ്റ് സ്റ്റേഡിയം നിലനില്‍ക്കുന്ന അതേസ്ഥലത്ത് സര്‍വെ നമ്പര്‍ 560 (2/A) 27 സെന്റ്, 2/B യില്‍ ഒമ്പത് സെന്റ്, 2/C യില്‍ 2.06 ഏക്കര്‍, 2/D യില്‍ 10 സെന്റ്, 2/Eയില്‍ 46 സെന്റ്, 2/F 4.07 ഏക്കര്‍, 2/G യില്‍ 23 സെന്റ്, 2/H ല്‍ 10 സെന്റ് സ്ഥലവും, 559 സര്‍വെ നമ്പറില്‍ 2.25 ഏക്കര്‍ സ്ഥലവും മിച്ച ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇൗ സ്ഥലങ്ങളില്‍ കുറേ ഭാഗം ഇപ്പോള്‍ സ്റ്റേഡിയം നിര്‍മിക്കുന്ന സ്ഥലത്ത് ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും അധികൃതര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണമൊന്നും റവന്യൂ വകുപ്പ് ആരംഭിച്ചിട്ടില്ല. എന്നാല്‍ വിജിലന്‍സ് പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാരംഭ അന്വേഷണം ആരംഭിച്ചു.

സ്റ്റേഡിയത്തിനായി സര്‍ക്കാര്‍ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ഹിസ്റ്ററി മേക്കേര്‍സ് (ജി എച്ച് എം) പ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് സ്റ്റേഡിയത്തിനായി സ്ഥലം കയ്യേറിയതായി വ്യക്തമായിരിക്കുന്നത്. അതിനിടെ കെ സി എയുടെ സാമ്പത്തിക - ഭൂമി ഇടപാടുകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് സംഘടനയ്ക്കുള്ളിലുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നു.

കാസര്‍കോട് കെ സി എ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മാണം നിയമങ്ങള്‍ കാറ്റില്‍ പറത്തി; വെള്ളം ഒഴുകിപ്പോകേണ്ട 77 സെന്റ് തോട് അപ്രത്യക്ഷമായി, വില്ലേജ് ഓഫീസറുടെ റിപോര്‍ട്ട് കലക്ടര്‍ക്ക്; സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയും കയ്യേറിയതായി ആക്ഷേപം; ജി എച്ച് എം ഹൈക്കോടതിയിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, News, Sports, Complaint, Investigation, Trending, High-Court, KCA Cricket Stadium, Corruption, GHM, Encroachment: GHM approaches high court.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia