Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ ജയില്‍ പുതിയ സ്ഥലത്തേക്ക് മാറ്റുന്നു; കണ്ടുവെച്ചിരിക്കുന്നത് പ്ലാന്‍േഷന്റെ 10 ഏക്കര്‍ സ്ഥലം

അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട്ടെ ജില്ലാജയിലിന് ശാപമോക്ഷം വരുന്നു Kerala, Kasaragod, Periya, News, Jail, Cheemeni, Kanhangad, E.Chandrashekharan-MLA, Minister, sub jail.
പെരിയ:(www.kasargodvartha.com 07.05.2017) അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട്ടെ ജില്ലാജയിലിന് ശാപമോക്ഷം വരുന്നു. എല്ലാതരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളോടും കൂടി ജില്ലാജയില്‍ പെരിയയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പെരിയ കേന്ദ്രസര്‍വകലാശാലക്ക് എതിര്‍വശത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പത്തേക്കര്‍ സ്ഥലത്ത് ജില്ലാജയിലിന് പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം.

പി സി കെയുടെ കൈവശം പെരിയയില്‍ തരിശായി കിടക്കുന്ന സ്ഥലമേറ്റെടുത്ത് ചീമേനി തുറന്ന ജയിലിന് അനുവദിച്ചിട്ടുള്ളതില്‍ പത്തേക്കര്‍ സ്ഥലം ഇതിനായി നീക്കിവെക്കും. 2015 ല്‍ ജില്ലാ ജയിലിന് പെരിയയില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പ് പ്ലാന്റേഷന്‍ അധികൃതര്‍ കത്തയച്ചിരുന്നു. അന്നത്തെ കാഞ്ഞങ്ങാട് എം എല്‍ എയായിരുന്ന ഇപ്പോഴത്തെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു.



തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് പി സി കെ സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചീമേനിയില്‍ പെരിയയില്‍ നഷ്ടമാകുന്നതിന് തുല്യമായ സ്ഥലം നല്‍കാമെന്ന ഉറപ്പ് അധികാരികളില്‍ നിന്നും ലഭിച്ച സാഹചര്യത്തില്‍ ജയിലിന് പെരിയയില്‍ സ്ഥലം നല്‍കുന്നതിനോട് ഇപ്പോള്‍ പി സി കെക്ക് വിയോജിപ്പൊന്നുമില്ലെന്നാണറിയുന്നത്.

ചീമേനി തുറന്ന ജയിലിന്റെ പത്തേക്കര്‍ സ്ഥലം പിസികെക്ക് കൈമാറാന്‍ ജയില്‍വകുപ്പ് തയ്യാറായതോടെ പെരിയയില്‍ ജില്ലാജയില്‍ നിര്‍മിക്കുന്നതിന് നിലവില്‍ തടസങ്ങളൊന്നുമില്ല. കാഞ്ഞങ്ങാട് ജില്ലാജയില്‍ ആദ്യം സബ്ജയിലായിരുന്നു. 2013 ഒക്ടോബര്‍ 23നാണ് ജില്ലാജയിലായി ഉയര്‍ത്തിയത്. അതേസമയം ഒരു ജില്ലാ ജയിലിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. 42 പുരുഷതടവുകാരെയും എട്ട് സ്ത്രീതടവുകാരെയും താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ജില്ലാജയിലിലുള്ളത്. ഇവിടെ 65 തടവുകാരാണ് ഇപ്പോഴുള്ളത്.

കാസര്‍കോട് സബ്ജയിലില്‍ 24 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രമേ സൗകര്യമുള്ളു. 79 തടവുകാരാണ് ഈ ജയില്‍ ഇപ്പോള്‍ തിങ്ങിഞെരുങ്ങി കഴിയുന്നത്. കൂടുതല്‍ തടവുകാരെ ഉള്‍ക്കൊള്ളാനാകാതെ വരുമ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമുള്ള സബ്ജയിലുകള്‍ക്കുപുറമെ പെരിയയില്‍ ജില്ലാജയില്‍ കൂടി വന്നാല്‍ തടവുകാരെ പാര്‍പ്പിക്കന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.


Keywords:  Kerala, Kasaragod, Periya, News, Jail, Cheemeni, Kanhangad, E.Chandrashekharan-MLA, Minister, sub jail.