Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

കുമ്പള മാളിയങ്കര കോട്ടയില്‍ കൊലക്കേസ് പ്രതിയായ അബ്ദുല്‍ സലാമിനെ (32) കൊലപ്പെടുത്തിയത് അതിക്രൂരമായി. തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിഞ്ഞു Kasaragod, Kerala, News, Murder, Accuse, Police, Attack, Youth, Killed, Case.
കാസര്‍കോട്: (www.kasargodvartha.com 30.04.2017)  കുമ്പള മാളിയങ്കര കോട്ടയില്‍ കൊലക്കേസ് പ്രതിയായ അബ്ദുല്‍ സലാമിനെ (32) കൊലപ്പെടുത്തിയത് അതിക്രൂരമായി. തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിഞ്ഞു. കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അബ്ദുല്‍ സലാം ഉള്‍പെടെ നാലു പേരെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബദരിയ നഗറില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബി ജെ പി പ്രവര്‍ത്തനായ ദയാനന്ദനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ തോക്ക് ചൂണ്ടി അക്രമം നടത്തി മടങ്ങുന്നതിനിടയിലാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദരിയ നഗറില്‍ വെച്ച് അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് സിദ്ദീഖ് പോലീസില്‍ പരാതി നല്‍കിയതായും വിവരമുണ്ട്.

കസ്റ്റഡിയിലെടുത്ത സലാമിനെയും സുഹൃത്തുക്കളെയും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് നിരുപാധികം വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വൈകിട്ട് അഞ്ച് മണിയോടെ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും നൗഷാദിനെ കുത്തേറ്റ നിലയിലും നാട്ടുകാര്‍ കണ്ടെത്തിയത്. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് നൗഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കൊലയ്ക്ക് പിന്നില്‍ കുടിപ്പകയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആരാണ് കൃത്യം നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അബ്ദുല്‍ സലാമിനൊപ്പം വിട്ടയക്കപ്പെട്ട മറ്റു രണ്ടു പേരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മുമ്പും ഒരു തവണ അസമയത്ത് കറങ്ങുന്നതിനിടെ അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്നും രണ്ട് മണിക്കൂറിന് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

രാത്രികാലങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ ഹഫ്ത പിരിവ് നടത്തുന്നതായി നാട്ടുകാര്‍ നേരത്തെ പോലീസില്‍ വിവരം നല്‍കിയിരുന്നു. എന്നിട്ടും പോലീസ് ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അബ്ദുല്‍ സലാം മരിച്ചു കിടക്കുന്ന സ്ഥലത്ത് രണ്ട് ബൈക്കുകള്‍ മറിച്ചിട്ട നിലയിലും, ഒരു ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. സലാം ഉള്‍പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഉണ്ടായിരുന്ന അതേ ഓട്ടോ റിക്ഷയാണ് ഇതെന്നാണ് സംശയിക്കുന്നത്.

ഉപ്പളയ്ക്ക് ശേഷം കുമ്പളയില്‍ ഗ്യാങ് വാര്‍ ശക്തിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. 2014 മാര്‍ച്ച് 27ന് കുമ്പള മുന്‍ പഞ്ചായത്ത് അംഗം അഹ് മദിന്റെ മകന്‍ ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അന്ന് ഷഫീഖിന്റെ കൊലയ്ക്ക് കാരണമായത്. ഈ കേസില്‍ ജയിലിലായിരുന്ന സലാം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. സലാമിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടത്തി വരുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കും.

Related News: കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, News, Murder, Accuse, Police, Attack, Youth, Killed, Case.