Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ മണല്‍ പാസ്: ഒരാള്‍കൂടി അറസ്റ്റില്‍; 5 പേര്‍ കസ്റ്റഡിയില്‍, സൂത്രധാരനായ മൊഗ്രാല്‍ പുത്തൂര്‍ മജലിലെ അഷറഫിനെ തിരയുന്നു, അഷറഫിന്റെ വീട്ടില്‍നിന്നും പഞ്ചായത്ത് രേഖകളും പിടികൂടി

വ്യാജ മണല്‍ പാസ് ഉപയോഗിച്ച് വന്‍ മണല്‍കൊള്ള നടത്തിവന്ന സംഘത്തിലെ ഒരാള്‍കൂടി Kasaragod, Kerala, Sand mafia, Fake Sand Pass, Akshaya, E-sand, E-manal, Police, Case, Arrest, Custody
കാസര്‍കോട്: (www.kasargodvartha.com 16/12/2016) വ്യാജ മണല്‍ പാസ് ഉപയോഗിച്ച് വന്‍ മണല്‍കൊള്ള നടത്തിവന്ന സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റിലായി. കുറ്റിക്കോല്‍ കാനത്തെ കെ ശരത് ചന്ദ്രന്‍ (22) ആണ് അറസ്റ്റിലായത്. മറ്റു അഞ്ച് പേര്‍ കൂടി പോലീസ് പിടിയിലായിട്ടുണ്ട്. അതേസമയം മണല്‍കൊള്ള നടത്തിയ സംഘത്തിലെ സൂത്രധാരനായ മൊഗ്രാല്‍പുത്തൂര്‍ മജലിലെ അഷ്‌റഫിനെ പോലീസ് തിരയുന്നു.

അഷ്‌റഫിന്റെ വീട്ടില്‍നിന്നും പഞ്ചായത്തിന്റെ ബില്‍ഡിംഗ് പ്ലാനും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ രേഖകളടക്കം അഷ്‌റഫിന്റെ വീട്ടില്‍ എങ്ങനെയെത്തി എന്നകാര്യം പോലീസ് അന്വേഷിക്കുകയാണ്. വീട്ടില്‍നിന്നാണ് അഷ്‌റഫ് മണല്‍പാസ് ബുക്കിംഗും വ്യാജ മണല്‍പാസ് ഉണ്ടാക്കുകയും ചെയ്തതെന്ന് പോലീസ് പറയുന്നു. ഗള്‍ഫില്‍നിന്നും കൂടാതെ ബംഗളൂരു, ചെന്നൈ എന്നീ സ്ഥലങ്ങളില്‍നിന്നുവരെ വ്യാജ രേഖയില്‍ മണല്‍ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും പോലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പെടുന്നു. ബുക്കിംഗ് നടത്തിയ ശേഷം വാട്‌സ് ആപ്പിലൂടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. നീലേശ്വരത്തേയും ചൗക്കിയിലേയും രണ്ട് അക്ഷയ കേന്ദ്രങ്ങള്‍ക്കും വ്യാജ മണല്‍ പാസ് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കാസര്‍കോട് പോര്‍ട്ട് ഓഫീസിന്റെ പ്രധാന ഉദ്യോഗസ്ഥനടക്കം വ്യാജ മണല്‍ പാസ് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ഓണ്‍ലൈന്‍വഴി ഇ-മണല്‍ ബുക്കിംഗ് നടത്തുന്ന വെബ് സൈറ്റ് തുറന്നുകൊടുക്കുന്നത്. പലപ്പോഴും മണല്‍ മാഫിയയുടെ തള്ളിക്കയറ്റംമൂലം വെബ്‌സൈറ്റ് ഹാങ്ങാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. സാധാരണക്കാര്‍ക്ക് ഇതുമൂലം മണല്‍ബുക്കിംഗ് നടത്താന്‍ സാധിച്ചിരുന്നില്ല.

ഒരുതവണ മണല്‍ ബുക്കിംഗ് നടത്തുന്ന സൈറ്റ് അസമയത്ത് മണല്‍ മാഫിയയ്ക്കുവേണ്ടി തുറന്നുകൊടുത്തതായും മണല്‍ ബുക്കിംഗ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വെബ്‌സൈറ്റ് ഉണ്ടാക്കിയ സിഡിറ്റ് അധികൃതരുടേയോ പോര്‍ട്ട് അധികൃതരുടേയോ അറിവില്ലാതെ സൈറ്റ് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ഒരു തവണ സൈറ്റ് തുറക്കുന്നതിന് 18 മിനുട്ട് മുമ്പ് 11.42ന് സൈറ്റ് തുറന്നുകൊടുത്തതായും ബുക്കിംഗ് നടന്നതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബര്‍ 27ന് നെല്ലിക്കുന്നില്‍നിന്നും പിടികൂടിയ ടിപ്പല്‍ ലോറിയിലെ മണല്‍ പാസില്‍നിന്നാണ് തട്ടിപ്പിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചത്. പോലീസ് പിടികൂടിയപ്പോള്‍ ഈ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പാസില്‍ മണല്‍കൊണ്ടുപോകുന്ന വിലാസം കണ്ണൂരിലേതായിരുന്നു. മധൂര്‍ മുട്ടത്തൊടിയിലെ ഒരു സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഇതിനൊപ്പം ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വന്‍ മണല്‍കൊള്ളസംഘത്തെകുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചത്.

മുട്ടത്തൊടിയിലെ വീട്ടമ്മയില്‍നിന്നും ഇതുസംബന്ധിച്ച് പോലീസ് മൊഴിയും ശേഖരിച്ചിരുന്നു. ഇവരുടെ വിലാസവും രേഖകളും ഉപയോഗിച്ച് വ്യാജമണല്‍ ബുക്കിംഗ് നടത്തിയതായും വിവരമുണ്ട്. ഇതിന് നാല് മാസംമുമ്പും മറ്റൊരു ടിപ്പര്‍ ലോറിയും സമാനമായ രീതിയില്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും പോലീസ് നടത്തിയ അന്വേഷണത്തിലും വ്യാജ മണല്‍ പാസ് സംഘത്തിന്റെ പ്രവര്‍ത്തനത്തെകുറിച്ചാണ് വിവരം ലഭിച്ചത്.

Keywords: Kasaragod, Kerala, Sand mafia, Fake Sand Pass, Akshaya, E-sand, E-manal, Police, Case, Arrest, Custody