city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു വി പി പി മുസ്തഫയെക്കൊണ്ടു മാത്രം മതിയോ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി

സി പി എം സമ്മേളനം: ചില ന്യൂനപക്ഷ വീക്ഷണങ്ങള്‍-3
പ്രതിഭാരാജന്‍

(www.kasargodvartha.com 03.11.2017) മതാദര്‍ശങ്ങളെയും ആചാരങ്ങളെയും വ്യാഖ്യാനിക്കാനും നിര്‍ണയിക്കാനും ശക്തമായ സംവിധാനം മുസ്ലീം മതത്തിനകത്ത് നിലവിലുണ്ട്. അതു കാരണം തന്നെ മതനിരപേക്ഷതയുടെ മുദ്രാവാക്യങ്ങള്‍ക്ക് അനുകൂലമായ വോട്ടു ബാങ്കുകളായി ന്യൂനപക്ഷങ്ങളെ മാറ്റി എടുക്കുക അത്ര എളുപ്പമല്ല. ഹൈന്ദവത കേവലം ഒരു സംസ്‌കാരം മാത്രമായാലും, എല്ലാ മതങ്ങളേയും തുല്യമായി ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ പാരമ്പര്യമുള്ളതിനാലും സി പി എമ്മിന് അവിടെ സ്വാധീനം ചെലുത്തുക ഭഗീരഥ പ്രയത്‌നമാകില്ല. എന്നാല്‍ അതിന് ആനുപാതികമായി കമ്മ്യൂണിസ്റ്റു ആശയം മുസ്ലീം മത വിശ്വാസികളെ ധരിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിയാതെ പോകുന്നു.

പാകപ്പെട്ട പ്രവര്‍ത്തകരുടെ അഭാവം തന്നെയാണ് അതിനു കാരണം. ഇതൊന്നും വിലയിരുത്താന്‍, അവരവരുടെ നിലനില്‍പ്പിനപ്പുറത്തെ രാഷ്ട്രീയ വികാസം ചര്‍ച്ച ചെയ്യാന്‍ നേതൃത്വത്തിനെവിടെ സമയം? അടിസ്ഥാന വര്‍ഗത്തിന്റെ അടിത്തട്ടായ ബ്രാഞ്ചില്‍ നിന്നു തുടങ്ങി മതപണ്ഡിതരില്‍ നിന്നു വരെ പുതിയ നേതാക്കളെ വളര്‍ത്തി എടുക്കേണ്ടതുണ്ട്. ഖുറാനോളം വിപ്ലവകരമായ അവസ്ഥ മറ്റേതു പ്രത്യയശാസ്ത്രത്തിലാണുള്ളത്. അവ ജനങ്ങളിലേക്കെത്തിക്കാനാണ് ജില്ലയില്‍ ആളില്ലാതെ പോകുന്നത്. ഹൈന്ദവതയ്ക്കകത്തെ മത നവീകരണത്തില്‍ ഇടപെടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിക്കുന്നതു പോലെ ഇവിടേയും അതു സാധിക്കണം.

ഭൂരിപക്ഷ മത രാഷ്ട്രീയത്തിനു മേല്‍ക്കൈയുള്ള ബി ജെ പി നയിക്കുന്ന കേന്ദ്ര രാഷ്ട്രീയം തൊട്ടടിവെച്ച് മുന്നേറുകയാണ്. ഇതില്‍ ഭയപ്പാടുള്ളവരാണ് ന്യൂനപക്ഷ സമൂഹം. ഒരു മതനിരപേക്ഷതാ രാഷ്ട്രം കാംക്ഷിക്കുന്ന ഇടതു രാഷ്ട്രീയത്തിനു ഇതു രസിക്കുന്നില്ല. പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ബ്രാഞ്ചു മുതല്‍ മേലോട്ട് ന്യൂനപക്ഷത്തില്‍ നിന്നും പുതിയ നേതാക്കള്‍ ഉയര്‍ത്തേഴുന്നേറ്റു വരേണ്ടതുണ്ട്.  അതായിരുന്നു സമ്മേളനങ്ങള്‍ മുഖ്യ ചര്‍ച്ചയാക്കേണ്ടിയിരുന്നത്. അവിടെ പുതിയ തീരുമാനങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ച മാര്‍ക്‌സിയന്‍ അമിതാനുരാഗികളില്‍ ഉണ്ടാകുന്ന അമര്‍ഷങ്ങളില്‍ നിന്നുമാണ് ഈ കുറിപ്പുയരുന്നത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായും, മതവിശ്വാസപരമായും ഉള്ള സംരക്ഷണം പോട്ടെ, കഴിക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ വരെ രാഷ്ട്രീയം ഇടപെടുന്ന കാലമായിട്ടു പോലും സുഖ സുഷുപ്തിയിലാണ് ജില്ലാ നേതൃത്വം. പാര്‍ട്ടി പാനലിനു വിരുദ്ധമായി ആരെങ്കിലും വോട്ടു ചെയ്തുവോ, നേതൃത്വം പറഞ്ഞത് ധിക്കരിച്ചുവോ എന്നിടത്തു മാത്രമാണ് ഇപ്പോഴും ജില്ലാ നേതൃത്വം. കോടിയേരി പ്രവചിച്ച അവസരസമത്വം വെറും വാക്കാകാതെ ചെയ്തു കാണിക്കണമെന്നുള്ള ന്യൂനപക്ഷ സമുദായത്തിന്റെ വെല്ലുവിളി ജില്ലാ നേതൃത്വം ഏറ്റെടുക്കണം.

കേരളത്തിലെ നല്ലൊരു പങ്ക് സ്‌കൂളുകളും കോളജുകളും ന്യൂന പക്ഷ മതസ്ഥാപനങ്ങളുടെ കീഴിലാണ്. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടു കൊണ്ട് അനാഥാലയങ്ങളുടെ ശൃംഖലയും ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അവിടെയെല്ലാം വിളയുന്നത് മതനിരപേക്ഷ ഭാരത തത്വങ്ങളാണെന്ന് കരുതുക വയ്യ. അത്തരം മനുഷ്യ സ്‌നേഹികളെ ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്ക് വഴിമാറാന്‍ സാധിക്കും വിധത്തിലുള്ള പുരോഗമന ചിന്താഗതികള്‍ അവിടെക്കെല്ലാം കടന്നു വരേണ്ടതുണ്ട്. മതേതര അറബ് വാദത്തിന്റെ വിജയത്തിനായി ബാത്ത് എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് ഇറാഖിലെ രാജവാഴ്ച്ചക്കെതിരെ പോരാടിയ സദ്ദാം ഹുസൈന്മാര്‍ ഇവിടെയും ജനശ്രദ്ധ കിട്ടാതെ മറഞ്ഞിരിപ്പുണ്ട്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളാവാന്‍ കാത്തിരിക്കുകയാണവര്‍.  മതപണ്ഡിതരെ വിളിപ്പാടകലത്തു വിലക്കി നിര്‍ത്താനല്ല കൂടെ നടത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്. ഗുരുദേവനും, അയ്യങ്കാളിയും അവിടെ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ.

മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ നവീകരണ പ്രവണതകള്‍ക്കു ശക്തി കൂട്ടാന്‍ പുതുതായി വരുന്ന ജില്ലാ നേതൃത്വത്തിന്റെ അലകും പിടിയും മാറേണ്ടതുണ്ട്. കോടിയേരിയുടെ സംവരണ മാര്‍ഗ നിര്‍ദേശം പാലിച്ചു കൊണ്ട് പുതിയ പ്രവര്‍ത്തകരെ നേതൃതലത്തിലേക്ക് ഉയര്‍ത്തി  പരിശീലിപ്പിച്ചെടുക്കണം. ഇങ്ങനെയൊക്കെയാണ് പാര്‍ട്ടി അംഗത്വത്തില്‍ മതന്യൂനപക്ഷത്തിന്റെ ആനുപാതികമായ വളര്‍ച്ചയും പ്രാതിനിധ്യവും സാര്‍ത്ഥകമാവുക. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് സമ്മേളനങ്ങള്‍ കടന്നു പോകുന്നത്.

മുസ്ലീങ്ങള്‍ക്കെതിരെ ഭയപ്പാടുകളും, ഹിംസാത്മക ആക്രമണങ്ങളും ഭീഷണിയും നിലനില്‍ക്കുന്നതിനിടയിലും ഇപ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ തന്നെ എന്തുകൊണ്ട് അവര്‍ വിശ്വാസത്തിലെടുക്കുന്നു? ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്നിട്ടുള്ള അന്യതാബോധത്തിനു അല്‍പ്പമെങ്കിലും സമാശ്വാസം പകരാന്‍ സി പി എം മാത്രമേ ഉള്ളു എന്ന തിരിച്ചറിവ് ഉണ്ടായിട്ടും എന്തെ അവ പ്രയോജനപ്പെടുത്താന്‍ ജില്ലാ നേതൃത്വത്തിനു കഴിയുന്നില്ല? ഇതിനുളള ഉത്തരമായി മതവിശ്വാസത്തില്‍ അധിഷ്ടിതമായ മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടുകള്‍ അടവു നയത്തിന്റെ രൂപത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഉടന്‍ പ്രയോഗിക്കേണ്ടിയിരിക്കുന്നു.

ഇവിടെ, ഈ പാര്‍ട്ടിയില്‍ വേണ്ടത്ര ഭദ്രതയില്ല എന്ന സംശയത്താലാണ് ന്യൂനപക്ഷങ്ങള്‍ ലീഗില്‍ തന്നെ അടിഞ്ഞു കൂടുന്നത്. ' ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ്മ പ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ മേല്‍ വേണ്ടിവരുന്ന പരിരക്ഷ' എന്ന പാര്‍ട്ടി പരിപാടിയുടെ 5:9 ഖണ്ഡിക കാസര്‍കോട് ജില്ലാ നേതൃത്വം പൊടി തട്ടി പുറത്തെടുക്കണം. ഒരു വി പി പി മുസ്തഫയെ കൊണ്ടു മാത്രം ജില്ല മൊത്തം കറങ്ങിത്തിരിയുന്നത് നിര്‍ത്തല്‍ ചെയ്യണം. ഒരാളെ കൂടി ഉയര്‍ത്തിക്കൊണ്ടു വരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന സത്യത്തിനു മുമ്പില്‍ തലകുനിക്കണം. ഈ സമ്മേളനത്തിലെങ്കിലും പരിഹാരമുണ്ടാകണം. കഴിഞ്ഞ പ്ലീനം അംഗീകരിച്ച പ്രമേയത്തിലും, കോടിയേരിയുടെ മാനദണ്ഡ പ്രഖ്യാപനവും അനുസരിച്ച് ജില്ലാ കമ്മറ്റിയിലേക്ക് രണ്ടു പേര്‍ക്കെങ്കിലും പുതുതായി അവസരമുണ്ടാക്കണം.

അസമത്വം തിങ്ങി നിറഞ്ഞു കിടക്കുന്ന വിവിധങ്ങളായ മതരാഷ്ട്രീയത്തിനെതിരെ പോരടിക്കേണ്ടതിന്റെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങിയ മുസ്ലീം സമുദായത്തെ ഇനിയെങ്കിലും പാര്‍ട്ടിയിലേക്ക് നയിക്കാന്‍ പുതിയ നേതൃത്വം ശ്രമിക്കുമെന്ന് നമുക്കാശിക്കാം. ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആകമാനമുള്ള ഭാവിയെ മഷി നോട്ടത്തിലൂടെ നിരീക്ഷിച്ച് ഫലം പറയാന്‍ കഴിവുള്ള വി പി പി മുസ്തഫയെ എങ്ങനെയാണ് മുസ്ലീം പ്രതിനിധിയായി കണക്കാക്കാനാവുക. ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും സതീഷ് ചന്ദ്രന്റെ നേതൃത്വം തന്റെ അണികള്‍ക്ക് നല്‍കാന്‍ വിസമ്മതിച്ച സമ്മാനം ഈ സമ്മേളനക്കാലത്ത് പ്രതീക്ഷിക്കുകയാണ് അവര്‍.

മുസ്ലീം സമുദായം സംഘടനാപരമായും, സാമ്പത്തികമായും ശക്തി പ്രാപിച്ചതിനും ഹിന്ദുത്വം ദരിദ്രരാവാനും കാരണം കമ്മ്യൂണിസ്റ്റുകളെന്നാണ് ബി ജെ പിയുടെ പ്രചരണം. സത്യത്തില്‍ രണ്ടു വിഭാഗത്തിലും ഇന്നും ആവശ്യത്തിലേറെ ദരിദ്രരുണ്ടെന്നതാണ് വസ്തുത. ആര്‍ എസ് എസിനു കമ്മ്യൂണിസ്റ്റുകളോടുള്ള വിരോധത്തിനുള്ള കാരണത്തിലേക്ക് പിന്നെ വരാം.

ഒരു വി പി പി മുസ്തഫയെക്കൊണ്ടു മാത്രം മതിയോ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, CPM, BJP, Congress, Could bring minorities in CPM conferences-Part 3

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL