city-gold-ad-for-blogger
Aster MIMS 10/10/2023

എല്‍ഡിഎഫിന്റെ ജനകീയ അംഗീകാരം വര്‍ദ്ധിക്കുന്നതില്‍ ബിജെപിക്കും യുഡിഎഫിനും പരിഭ്രാന്തി: കോടിയേരി

കാസര്‍കോട്: (www.kasargodvartha.com 22.10.2017) കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ജനകീയ അംഗീകാരം വര്‍ദ്ധിക്കുന്നതില്‍ ബിജെപിക്കും യുഡിഎഫിനും പരിഭ്രാന്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥയെ കുറിച്ച് വിശദീകരിക്കുന്നതിനായി ഞായറാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരീകരിക്കാനും തകര്‍ക്കാനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 16 മാസം കൊണ്ട് ഒട്ടേറെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സാമൂഹ്യനീതിയില്‍ അതിഷ്ടിതമായ സമഗ്ര വികസന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അതിന്റെ ഭാഗമായി എല്ലാ മേഖലകളിലും മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഘട്ടംഘട്ടമായി വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിവിധ ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 8,000 വോട്ടിന്റെ വര്‍ദ്ധനവുണ്ടായി. യുഡിഎഫിന് ഇത്രയും വോട്ടുകള്‍ കുറയുകയും ചെയ്തു. ബിജെപിക്കുണ്ടായിരുന്ന 7,000 വോട്ടുകള്‍ 5,000 ല്‍ ഒതുങ്ങി. ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം വര്‍ദ്ധിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇത് യുഡിഎഫിനെയും ബിജെപിയും ഒരു പോലെ അസ്വസ്ഥരാക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വന്‍ വിജയം നേടുമെന്ന് ബിജെപി വീരവാദം മുഴക്കിയിരുന്നു. 30 ശതമാനം വോട്ട് കിട്ടുമെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. തട്ടിക്കൂട്ടി ഒരു മുന്നണിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ കേരളജനത ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കോണ്‍ഗ്രസിന്റെ കൂടി വോട്ട് നേടിയെടുക്കാന്‍ കഴിഞ്ഞതിനാല്‍ നേമത്ത് ഒ രാജഗോപാലിന് വിജയിക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ മൊത്തത്തില്‍ ബിജെപിയെ ജനങ്ങള്‍ കൈയ്യൊഴിയുകയായിരുന്നു.

കേരളം ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണ്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ പലതരത്തിലുള്ള കുപ്രചരണങ്ങള്‍ നടത്തുകയാണ് ബിജെപി ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ കള്ളപ്രചാരണങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. അതിന്റെ ഭാഗമായി ജനരക്ഷാ യാത്ര എന്ന പേരില്‍ ബിജെപി ഒരു പ്രതികരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. 12 കേന്ദ്രമന്ത്രിമാര്‍, 4 മുഖ്യമന്ത്രിമാര്‍, ഒരു ഡസനിലധികം എ്ംപിമാര്‍, ദേശീയ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഉദ്ദേശലക്ഷ്യം അവര്‍ക്ക് നേടാനായില്ല. കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ആര്‍ എസ് എസിന് കഴിയില്ലെന്ന സന്ദേശം യാത്ര കഴിഞ്ഞതോടെ വ്യക്തമായി.

ആദ്യം സിപിഎമ്മിനെതിരായ പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. പിന്നീട് കേരളത്തെ കുറിച്ച് തെറ്റായ പ്രാചരണങ്ങള്‍ നടത്തി. അതോടെ ഇത് കേരളവിരുദ്ധപ്രാചരണമായി മാറുകയും ചെയ്തു. ബിജെപിയുടെ ജനരക്ഷാ യാത്രയെ കേരള ജനത നിരാകരിക്കാന്‍ ഇതാണ് കാരണം. ഇനിയും അവര്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തുടരുമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത പാലിക്കണം. കേരളത്തില്‍ യുഡിഎഫ് തകര്‍ച്ചയെ നേരിടുകയാണ്. ഐക്യജനാധിപത്യ മുന്നണി രാഷ്ട്രീയപരമായും സംഘടനാ പരമായും ദുര്‍ബലമായി കഴിഞ്ഞു. കെഎം മാണി മുന്നണി വിട്ട് സ്വതന്ത്ര നിലപാടിലാണ്. യുഡിഎഫിന്റെ കെട്ടുറപ്പ് തകരാന്‍ ഇത് കാരണമായിട്ടുണ്ട്. യുഡിഎഫിലെ മറ്റു കക്ഷികളും തികഞ്ഞ അസംതൃപ്തിയിലാണ്.

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സംബന്ധിച്ച് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ക്മ്മീഷനാണിത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് നടന്ന സോളാര്‍ തട്ടിപ്പുകളും മറ്റ് അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് കമ്മീഷന്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം നടന്നുവരുന്നത്. അതുകൊണ്ട് തന്നെ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് ഇടതുമുന്നണിയുടെ സൃഷ്ടിയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടിയേരി വ്യക്തമാക്കി.

ജാഥാ അംഗങ്ങളായ സിപിഎം സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, കോണ്‍ഗ്രസ് എസ് നേതാവ് പി.ആര്‍ വേശാല, കേരളാ കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ്, എന്‍സിപി നേതാവ് പി.കെ രാജന്‍, ജനതാദള്‍ നേതാവ് എസ് നേതാവ് പി.എ ജോയ് എന്നിവരും സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, പി. കരുണാകരന്‍ എം പി എന്നിവരും മറ്റു നേതാക്കളും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.

എല്‍ഡിഎഫിന്റെ ജനകീയ അംഗീകാരം വര്‍ദ്ധിക്കുന്നതില്‍ ബിജെപിക്കും യുഡിഎഫിനും പരിഭ്രാന്തി: കോടിയേരി


Keywords:  Kasaragod, Kerala, news, UDF, Kodiyeri Balakrishnan, LDF, Press meet, Kodiyeri Balakrishnan against BJP and UDF
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL