city-gold-ad-for-blogger
Aster MIMS 10/10/2023

ഈ അരുംകൊലകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പോലീസും

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 08.05.2017) സപ്തഭാഷാസംഗമഭൂമിയെന്നും സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാടെന്നുമുള്ള ആവര്‍ത്തന വിരസതയേറിയ വിശേഷണങ്ങള്‍ക്കുമപ്പുറം കഴുത്തറുപ്പന്‍ കൊലപാതകങ്ങള്‍ നടത്തുന്ന വര്‍ഗീയവിധ്വംസക ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടകേന്ദ്രമെന്ന അപകീര്‍ത്തിമുദ്ര കൂടിയുള്ള പ്രദേശമാണ് കാസര്‍കോട്. എത്ര ശ്രമിച്ചാലും ഈ നാടിനെ ഹിംസാത്മക തേര്‍വാഴ്ചകള്‍ നടത്തുന്ന തിന്‍മയുടെ ശക്തികളില്‍ നിന്നും മോചിപ്പിക്കാന്‍ എന്തുകൊണ്ടുസാധിക്കുന്നില്ലെന്ന ചോദ്യമുയര്‍ന്നാല്‍ അതിന് ലളിതമായ ഉത്തരം തന്നെ കണ്ടെത്താനാകും.

നാടിന്റെയും സമൂഹത്തിന്റെയും സൈ്വര്യം കെടുത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും അവര്‍ ഇവിടത്തെ രാഷ്ട്രീയത്തിലെയും പോലീസിലെയും ഒരു വിഭാഗത്തിന് വേണ്ടപ്പെട്ടവരാണ്. നിയമപരമായ സഹായങ്ങളും സംരക്ഷണവും അവര്‍ക്ക് ലഭിക്കുന്നു. കാസര്‍കോടിന്റെ രാഷ്ട്രീയസംസ്‌കാരത്തില്‍ മാഫിയാപ്രവര്‍ത്തനങ്ങളും ഗുണ്ടാക്വട്ടേഷന്‍ കൊലപാതകങ്ങളും ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. കൊല്ലും കൊലയും തട്ടിപ്പും വെട്ടിപ്പും രാഷ്ട്രീയ ഉപജീവനമാര്‍ഗത്തിന്റെ സമവാക്യങ്ങളായി മാറുകയും അതിന് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഔന്നത്യങ്ങളില്‍ അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ കൊലപാതകങ്ങള്‍ നിയന്ത്രണവിധേയമായാലേ അല്‍ഭുതമുള്ളൂ. രാഷ്ട്രീയപരവും സാമുദായികപരവുമായ ലാഭങ്ങളുടെ വരവുവെക്കലാണ് കാസര്‍കോട്ട് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഓരോ കൊലപാതകവും.

ഈ അരുംകൊലകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പോലീസും

രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കാസര്‍കോട്ട് കുറവാണ്. വര്‍ഗീയവിദ്വേഷത്തിന്റെയും മണല്‍ക്കടത്തിന്റെയും പേരിലുള്ള കൊലപാതകങ്ങളാണ് കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. വര്‍ഗീയ തീവ്രവാദശക്തികള്‍ തമ്മിലുള്ള കൊലപാതക മത്സരങ്ങള്‍ മുമ്പത്തെ പോലെ രൂക്ഷമല്ലെങ്കിലും ഈ കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ സമുദായത്തിലെയും ന്യൂനപക്ഷസമുദായത്തിലെയും തീവ്രചിന്താഗതിക്കാരായ ചെറുസംഘങ്ങളാണ് നാടിന് മൊത്തത്തില്‍ ഭീഷണിയാകുന്ന അക്രമങ്ങളും കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രണ്ടുവിഭാഗങ്ങളിലുമായി പത്തു പേര്‍ക്കാണ് മതവിദ്വേഷത്തിന്റെ പേരിലുണ്ടായ അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായത്.

മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, സന്ദീപ്, റിഷാദ്, റഫീഖ്, അസ്‌കര്‍, സാബിത്, സൈനുല്‍ ആബിദ് എന്നിവരും ഏറ്റവുമൊടുവില്‍ കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകന്‍ കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയും കൊലചെയ്യപ്പെട്ടു. ഈ കൊലപാതകങ്ങളില്‍ ഏറ്റവും ക്രൂരമായ മനുഷ്യഹത്യക്കിരയായത് റിയാസ് മൗലവിയാണ്. അദ്ദേഹത്തെ പള്ളിയില്‍ കയറി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. നാട്ടില്‍ വര്‍ഗീയകലാപമുണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയായിരുന്നു ഈ കൊലപാതകമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

2017 മാര്‍ച്ച് 20 നാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. 2017 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവുകളില്‍ ജില്ലയില്‍ കഴുത്തറുത്ത് നടത്തിയ കൊലകളുടെ എണ്ണം നാലാണ്. റിയാസ് മൗലവി വധത്തിനുമുമ്പ് ഉപ്പളയിലെ ഗുണ്ടാതലവന്‍ കാലിയാ റഫീഖിനെ കഴുത്തറുത്ത് കൊന്നത് 2017 ഫെബ്രുവരിയില്‍ ഉള്ളാളില്‍ വെച്ചാണ്. ഏപ്രില്‍ 30നും മെയ് നാലിനും നടന്ന മറ്റ് രണ്ടുകൊലപാതകങ്ങള്‍ സാമുദായിക പ്രശ്‌നത്തിന്റെ പേരിലല്ലെങ്കിലും റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിനെക്കാള്‍ മൃഗീയമായിരുന്നു ഇതില്‍ ഒരു കൊലപാതകം. കാസര്‍കോടിനടുത്ത് കുമ്പള പേരാലിലെ അബ്ദുല്‍ സലാം എന്ന യുവാവിനെ ഒരു സംഘം തലയറുത്ത് ദൂരെ വലിച്ചറിഞ്ഞാണ് കൊലപ്പെടുത്തിയത്. അബ്ദുല്‍ സലാം ഒരു കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതികൂടിയായതിനാല്‍ ഈ സംഭവം സമൂഹത്തില്‍ വലിയ വൈകാരിക പ്രതികരണമുണ്ടാക്കിയില്ലെന്നുമാത്രം.

കൊല്ലപ്പെട്ട അബ്ദുല്‍ സലാമും കൊല നടത്തിയവരും മണല്‍ മാഫിയാ സംഘത്തില്‍പ്പെട്ടവരായതിനാല്‍ ഇവര്‍ തമ്മിലുള്ള കുടിപ്പകയാണ് സലാം വധത്തിന് കാരണമായതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. നാടിനെ നടുക്കിയ ഈ അരുംകൊല നടന്ന് ഒരാഴ്ച തികയുന്നതിനുമുമ്പാണ് സമീപപ്രദേശമായ പൈവളിഗെയില്‍ രാമകൃഷ്ണ മൂല്യ എന്ന വ്യാപാരിയെ കടയില്‍ കയറി കഴുത്തിനുവെട്ടി കൊലപ്പെടുത്തിയത്. കവര്‍ച്ച നടത്താനെത്തിയവരെ പോലീസിന് പിടിച്ചുകൊടുക്കാന്‍ മുന്‍കൈയെടുത്തുവെന്ന വിരോധത്തിലാണ് രാമകൃഷ്ണനെ വധിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഈ നാലുകൊലപാതകങ്ങളും നടന്നത് എന്തൊക്കെ കാരണങ്ങളാലാണ് എന്നതുപോലെ തന്നെ ഗൗരവപരമായ കാര്യമാണ് ഈ കൊലകള്‍ക്ക് ഇവിടത്തെ അധികാരിവര്‍ഗവും രാഷ്ട്രീയക്കാരും നിയമപാലകരും സൃഷ്ടിച്ചെടുക്കുന്ന അനുകൂലസാഹചര്യം. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പുനടത്തുന്നവര്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് ആ രീതിയിലുള്ള കൊലപാതകങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. സാമ്പത്തികനേട്ടം മുന്‍നിര്‍ത്തി മണല്‍മാഫിയകളെയും അവരുടെ ഗുണ്ടാസംഘങ്ങളെയും പന പോലെ വളര്‍ത്തുന്നത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളാണ്.

കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണല്‍ക്കടത്ത് നടക്കുന്നത് കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ്. മണല്‍ഖനനം, മദ്യം, കഞ്ചാവ് വിതരണം തുടങ്ങിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇവിടത്തെ ചില രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നു. മണല്‍ക്കടത്തിന് നേരിട്ട് രംഗത്തിറങ്ങുന്ന നേതാക്കള്‍ വരെ ഈ ഭാഗത്തുണ്ട്. ഇവര്‍ തങ്ങളുടെ ബിസിനസിന് സംരക്ഷകരായി ഉപയോഗിക്കുന്നു. അബ്ദുല്‍ സലാം വധക്കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയതും നിയമസഹായം ചെയ്തുകൊടുക്കുന്നതുമെല്ലാം ഭരണകക്ഷിപാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ്. കൃത്യമായി നല്ലൊരു തുക ലഭിക്കുന്നതിനാല്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും മണല്‍മാഫിയകളുടെ ഉറ്റചങ്ങാതിമാരാണ്.

കാസര്‍കോട് ജില്ലയിലെ മിനി അധോലോകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പളയില്‍ മണല്‍ ഖനനവും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും സജീവമാണ്. മംഗളൂരു അധോലാകവുമായി ബന്ധമുള്ള രണ്ട് ഗ്രൂപ്പുകളുടെ സമാന്തരഭരണമാണ് ഉപ്പളയില്‍ നടക്കുന്നത്. കുടിപ്പകയുമായി ഈ രണ്ട് ഗ്രൂപ്പുകളും പരസ്പരം കൊന്നുവീഴ്ത്തുമ്പോള്‍ രണ്ടിടങ്ങളില്‍ നിന്നും മാസപ്പടി വാങ്ങുന്ന പോലീസുദ്യോഗസ്ഥരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉപ്പളയിലെ ഒരു പ്രബല ഗ്രൂപ്പിനെ നയിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാലിയാ റഫീഖ് കൊല്ലപ്പെട്ടെങ്കിലും റഫീഖിനോളം ചങ്കുറപ്പുള്ള ഗുണ്ടകള്‍ ഇപ്പോഴും ഈ ഭാഗങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്നു.

കേരളത്തിലെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കാപ്പ അടക്കമുള്ള കടുത്ത നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും കാസര്‍കോട്ടെ ഗുണ്ടകളുടെ പ്രവര്‍ത്തനത്തിന് ഇതൊന്നും തടസമാകുന്നില്ല. പോലീസിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം കൊണ്ട് ഗുണ്ടാതലവന്‍മാരും അവരുടെ കൂട്ടാളികളും നിയമത്തിന്റെ പിടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നു. മംഗളൂരുവില്‍ നിന്നും വന്‍തോതില്‍ കാസര്‍കോട്ടേക്ക് അധോലോകപ്രവര്‍ത്തനങ്ങള്‍ക്കായി ആയുധങ്ങള്‍ കടത്തുന്നുണ്ടെന്ന് വ്യക്തമായിട്ടും ഇതിനെതിരെ ശക്തമായ നടപടിയൊന്നുമുണ്ടാകുന്നില്ല.

കഞ്ചാവ് അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും കൂടിയതും കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാണ്. ഇത്തരം കേസുകളില്‍ 20 വയസിന് താഴെയുള്ളവര്‍ പോലും പ്രതികളാകുന്നുവെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. കാസര്‍കോട്ടെ കൗമാരവും യൗവനവും ലഹരിക്ക് അടിമപ്പെട്ട് ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങള്‍ മനുഷ്യനസാക്ഷിയെ തന്നെ മരവിപ്പിക്കുന്ന തരത്തിലാകുന്നു. കഞ്ചാവ് ലഹരിയില്‍ മകന്‍ അമ്മയെ ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും പിന്നീട് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവം വരെ സമീപകാലത്ത്് കാസര്‍കോട്ടുണ്ടായിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും ക്രിയാത്മകപ്രവര്‍ത്തനങ്ങളും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടപെടലുകളും കൊണ്ട് കാസര്‍കോടിനെ ഈ സാമൂഹികവിപത്തുകളില്‍ നിന്നും രക്ഷിച്ചേ മതിയാവൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related:  മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു

സാബിത്ത് വധക്കേസില്‍ മുഖ്യ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

റിഷാദ് വധം: പ്രതികളെ വെറുതെവിട്ടു

അഡ്വ. സുഹാസ് വധം: വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

Keywords:  Article, Politics, Leader, Police, Murder, Kasaragod, T K Prabhakaran, Political Party, Religious Organization.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL