ലക്ഷ്വദീപിലേക്കുള്ള ചരക്കുനീക്കങ്ങൾ ഉൾപെടെ എല്ലാം മംഗളുറു തുറമുഖം വഴിയാക്കാനുള്ള ശ്രമങ്ങൾക്കിടെ ഒന്നരവർഷത്തിനിടയിൽ ഒരു കപ്പൽ പോലും അയക്കാനാവാതെ കർണാടക; നേട്ടം കൊയ്തത് കേരളം
Jun 3, 2021, 18:51 IST
മംഗളുറു: (www.kasargodvartha.com 03.06.2021) കേരളത്തെ തഴഞ്ഞു ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കങ്ങൾ ഉൾപെടെ എല്ലാം മംഗളുറു തുറമുഖം വഴിയാക്കാനുള്ള ശ്രമങ്ങൾക്കിടെ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഒരുകപ്പൽ പോലും അയക്കാനാവാതെ കർണാടക. അതേസമയം കേരളം നേട്ടം കൊയ്യുകയും ചെയ്തു. കോവിഡും ലോക് ഡൗണുമാണ് കർണാടകയ്ക്ക് തിരിച്ചടിയായത്. ഇത് സംസ്ഥാന ഖജനാവിന് നൂറുകണക്കിന് കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്.
പലചരക്ക് സാധനങ്ങൾ, ദൈനംദിന ഉപയോഗ വസ്തുക്കൾ, സിമൻറ്, ഇരുമ്പ്, അസ്ഫാൽറ്റ്, മണൽ തുടങ്ങിയ വസ്തുക്കളുടെ 30% മംഗളുറു ബന്ദറിലെ പഴയ തുറമുഖത്ത് നിന്നാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോയിരുന്നത്. കേരളത്തിലെ കൊച്ചി, ബേപൂർ തുറമുഖങ്ങളിൽ നിന്നാണ് ബാക്കിയുള്ളവ വിതരണം ചെയ്തിരുന്നത്. എന്നാൽ ഒന്നരവർഷമായി 100 ശതമാനം വസ്തുക്കളും കയറ്റി അയക്കുന്നത് കേരളത്തിൽ നിന്നാണ്.
ഓരോ ആഴ്ചയും നാല് മുതൽ അഞ്ച് വരെ കപ്പലുകൾ ബന്ദർ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് 100 ടണിലധികം സാധനങ്ങൾ എത്തിച്ചിരുന്നു. കൂടാതെ ഒരു കപ്പൽ യാത്രക്കാരെയും വഹിച്ചിരുന്നു.
ചരക്ക് ഗതാഗതം നിർത്തിയതിനാൽ നൂറുകണക്കിന് തൊഴിലാളികൾക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടു. 400 വരെ തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുത്തിരുന്നത്. എല്ലാ വർഷവും കർണാടകയിൽ നിന്ന് നിരവധി പേർ ലക്ഷദ്വീപിൽ ജോലിക്ക് പോകുമായിരുന്നു. ലക്ഷദ്വീപ് നിവാസികൾ മംഗളൂറിലെത്തി സാധനങ്ങളും വാങ്ങിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലം നിലച്ചിരിക്കുകയാണ്.
ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ കൊച്ചി, ബേപൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിച്ച് എല്ലാം മംഗളുറു തുറമുഖം വഴിയാക്കാൻ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
Keywords: Mangalore, Karnataka, News, Vegetable, Kochi, Karnataka fails to send even one ship in a year and half.