ചോര കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൻ്റെ കാരണം ഇപ്പോഴും അജ്ഞാതം; മാതാവിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; ഡി എൻ എ പരിശോധനയും നടത്തും
Dec 20, 2020, 16:15 IST
ബദിയടുക്ക: (www.kasargodvartha.com 20.12.2020) ചോര കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൻ്റെ കാരണം ഇപ്പോഴും അജ്ഞാതം. സംഭവത്തിന്റെ ചുരുളഴിക്കാനായി മാതാവിനെ തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്ന് ബദിയടുക്ക പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. കേസന്വേഷണത്തിൻ്റെ ഭാഗമായി മാതാവിൻ്റെയും പിതാവിൻ്റെയും കുഞ്ഞിൻ്റെയും ഡി എൻ എ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ശാഹിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിടപ്പ് മുറിയിലെ കട്ടിലിനടിൽ കണ്ടെത്തിയത്. ശാഹിനയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ശാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നു.
സംഭവത്തിൽ ഭര്‍ത്താവ് ശാഫിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുഞ്ഞിൻ്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ പോസ്റ്റ്മോർട്ടം നടത്തിയതിലാണ് ചോര കുഞ്ഞിനെ കഴുത്ത് മുറുക്കി കൊന്നതാണെന്ന് വ്യക്തമായത്.
ഇതോടെ കേസ് കൊലക്കുറ്റമാക്കി മാറ്റി കോടതിക്ക് റിപോർട് നൽകിയിട്ടുണ്ട്. ജനിച്ച് മണിക്കൂറുകൾക്കകമാണ് ആരോഗ്യമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. ശാഹിന പ്രസവിച്ച വിവരം വീട്ടുകാരോട് മറച്ചുവെച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും ഭർത്താവിൻ്റെ പരാതിയില്‍ പറയുന്നു.
യുവതിടെ ആദ്യത്തെ ആൺകുഞ്ഞിന് ഒരു വയസും രണ്ട് മാസവും മാത്രമേ പ്രായമായിട്ടുള്ളു. ആദ്യ പ്രസവം നടന്ന് മാസങ്ങൾക്കുള്ളിൽ യുവതി രണ്ടാമതും ഗർഭിണിയായതായാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിൻ്റെ പിതൃത്വത്തിൽ സംശയമൊന്നും ഭർത്താവ് പോലീസ് മൊഴിയെടുത്തപ്പോൾ ഉന്നയിച്ചിട്ടില്ല.
എറണാകുളത്ത് ഷവർമ മേക്കറായ ഭർത്താവ് ശാഫി ഈ സമയത്തെല്ലാം നാട്ടിലുണ്ടായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കുഞ്ഞിൻ്റെ പിതൃത്വത്തിൽ നിലവിൽ സംശങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ശാഹിനയ്ക്ക് ഏതെങ്കിലും തരത്തിൽ മാനസിക പ്രശ്നങ്ങളോ മറ്റോ ഉണ്ടായിട്ടില്ല. അതിനാൽ കുഞ്ഞിൻ്റെ കൊലപാതകത്തിന് നേരിട്ട് ഒരു ഉത്തരം ശാഹിനയിൽ നിന്നും ലഭിച്ചാൽ മാത്രമേ അന്വേഷണം പോലീസ് ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് പോകുകയുള്ളു.
ആശുപത്രിയില്‍ ചികിത്സയിയിരുന്ന ശാഹിന ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ വിശ്രമത്തിൽ കഴിയുന്നത് കൊണ്ടാണ് ചോദ്യം ചെയ്യുന്നത് വൈകിയത്. ഭർത്താവ് ശാഫിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറോട് പൊലീസ് റിപോര്‍ട് തേടിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Badiyadukka, Baby, Death, Murder, Case, Police, Investigation, Hospital, House, Top-Headlines, Newborn baby death Case; Mother will be questioned on Monday.