കടവരാന്തയിൽ മൃതദേഹം കണ്ടെത്തിയതിന്റെ ചുരുളഴിച്ച് പൊലീസ്; ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞ് കൊലയാളി
ബേക്കൽ: (www.kasargodvartha.com 18.04.2021) കടവരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞ് കൊലയാളി. അതിഥി തൊഴിലാളിയായ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്ത് അറസ്റ്റിലായത്.
നാഗൂർ ബാഗൽ കോട്ട് സ്വദേശി ഉമേശ ഗൗഡ നരസപ്പൂറിനെ (37) ആണ് ബേക്കൽ ഡി വൈ എസ് പി കെ എം ബിജു, സി ഐ ടിവി പ്രതീഷ്, എസ്ഐ ജോൺ, എഎസ്ഐ മാരായ പ്രസാദ്, അബൂബകർ, സിപിഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിഷുവിന്റെ പിറ്റേന്ന് രാവിലെയാണ് തീരദേശ പാതയിലെ കോട്ടിക്കുളത്ത് കടവരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഉമേശയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്. പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ് മോർടത്തിൽ അടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
കൊല്ലപ്പെട്ടയാൾ കാസർകോട്ടും വിദ്യാനഗറിലും പാലക്കുന്നിലും പരിസര പ്രദേശങ്ങളിലുമായി കൂലി ജോലി ചെയ്തു വന്നിരുന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലുമാണ് രാത്രിയിലെ ഉറക്കം. പിടിയിലായ ഉമേശയ്ക്കു കൊലപ്പെട്ടയാളുമായി പരിചയമുണ്ടെന്നും വിഷുവിനു രാത്രി ഇവർ ഒരുമിച്ച് മദ്യപിക്കുകയും ഇതിൻ്റെ തുക പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി പൊലീസിന് കുറ്റ സമ്മതമൊഴി നൽകിയിട്ടുണ്ട്.
പ്രതി ഉമേശയും നാഗൂരിൽ നിന്നു ജോലിക്കെത്തിയ ആളാണെന്ന് വ്യക്തമായി. മൃതദേഹം കണ്ടെത്തിയ കടയുടെ പിറകിലെ കെട്ടിടത്തിലാണ് ഉമേശ താമസിച്ചിരുന്നത്. വിഷു ദിവസം രാത്രി 11.20ന് മൃതദേഹം ചാക്കിൽ കിടത്തി ഒരാൾ വലിച്ചു കൊണ്ടു പോകുന്ന സി സി ടിവി ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തിൽ പ്രധാന തെളിവായത്. സംഭവ സ്ഥലത്തെത്തിച്ച പൊലീസ് നായ പ്രതി ഉമേശ താമസിച്ച നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കായിരുന്നു മണം പിടിച്ച് ഓടിയെത്തിയത്. ഈ കെട്ടിടത്തിൻ്റെ കാവൽക്കാരനാണ് ഉമേശ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Keywords: Kasaragod, Kerala, News, Bekal, Kottikulam, Murder, Case, Arrest, Police, Kottikkulam murder; Man arrested.
< !- START disable copy paste -->