കയ്യൂർ സ്വദേശി വിഷ്ണുവിൻ്റെ തിരോധാനം; അന്വേഷണം നടത്താൻ ബൾഗേറിയൻ വിദേശ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അംബാസിഡർ എം പിയെ അറിയിച്ചു
Aug 1, 2020, 21:05 IST
കയ്യൂർ: (www.kasargodvartha.com 01.08.2020) ക്രെയിൻ യാത്രക്കിടെ കപ്പലിൽ നിന്നും കാണാതായ കയ്യൂർ ആറ്റിപ്പില്‍ കുമാരന്‍ - വത്സല ദമ്പതികളുടെ മകന്‍ പി വിഷ്ണു(28)വിനെ കണ്ടെത്തുന്നതിനായി നടപടി സ്വീകരിക്കാൻ ബൾഗേറിയൻ വിദേശ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിപ്പെടുത്തിയതായി അംബാസിഡർ കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താനെ അറിയിച്ചു. ഇതു സംബന്ധിച്ച് എം പി ഇമെയിൽ വഴി അയച്ച കത്തിനാണ് ബൾഗേറിയയിലെ ഇന്ത്യൻ അംബാസിഡർ പൂജ കപ്പൂർ ഈ വിഷയം ബൾഗേറിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും സത്വരമായ നടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചത്.
കരിങ്കടലിൽ ബൾഗേറിയൻ തീരത്ത് വെച്ചാണ് ജുലൈ 28ന് വിഷ്ണുവിനെ കപ്പലിൽ നിന്നും കാണാതായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്കും ബൾഗേറിയയിലേയും തുർക്കിയിലേയും ഇന്ത്യൻ അംബാസഡർമാർക്കും എം പി കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ഇന്ത്യൻ അംബാസിഡർ മറുപടി നൽകിയിരിക്കുന്നത്.
കപ്പലിൻ്റെ ക്യാപ്റ്റനാണ് ഫോണിലൂടെ വിഷ്ണുവിന്റെ കുടുംബത്തെ കാണാതായ വിവരം അറിയിച്ചത്. മൂന്ന് വര്‍ഷത്തോളമായി വിഷ്ണു മുംബൈ ആസ്ഥാനമായ ചരക്കുകപ്പലായ ജഗ് അജയയിൽ കുക്കായി ജോലി ചെയ്തു വരുന്നു.
അടുത്തിടെ അവധിക്ക് നാട്ടിലേക്ക് വന്ന വിഷ്ണു പിന്നീട് ജോലിയിൽ പ്രവേശിക്കാനായി മടങ്ങി. മുംബൈയിലെ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ജഗ് അജയ് എന്ന കപ്പൽ. ജൂലൈ 28 ന് രാത്രി പത്തുമണിയോടെയാണ് വിഷ്ണുവിനെ കാണാതായതെന്നാണ് ക്യാപ്റ്റൻ ബന്ധുക്കളെ അറിയിച്ചത്.
കാണാതായ ഉടൻ വിഷ്ണുവിന് വേണ്ടി തുർക്കി നാവിക സേന ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തിയതായി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം എം പി വിഷ്ണുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. നിർധന കുടുംബത്തിൻ്റെ ഏക അത്താണിയാണ് വിഷ്ണു.
Keywords: Kayyur, Nileshwaram, Kasaragod, news, Kerala, Rajmohan Unnithan, Disappearance of Vishnu; Bulgaria Indian ambassador replied to Letter of Unnithan MP