city-gold-ad-for-blogger
Aster MIMS 10/10/2023

Waste | ഓവുചാലിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നു; ദുർഗന്ധത്തിലും പകർച്ചവ്യാധി ഭീഷണിയിലും വലഞ്ഞ് പൊതുജനം

Throwing plastic waste into drainage

* മഴക്കാല മുന്നൊരുക്ക ശുചീകരണമൊന്നും ഇവിടെ നടന്നിട്ടുമില്ല

മൊഗ്രാൽ: (KasaragodVartha) ഒരു ഭാഗത്ത് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ പിഴ ചുമത്തൽ, മറുഭാഗത്ത് അരിച്ച് പെറുക്കി ഹരിത കർമസേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ഇതും പോരാഞ്ഞ് ഗ്രാമങ്ങൾ തോറും മുക്കിനും മൂലയിലും മാലിന്യ നിക്ഷേപത്തിന് ഖരമാലിന്യ ശേഖരണ കേന്ദ്രങ്ങൾ (MCF). എന്നിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ മൊഗ്രാൽ കെകെ പുറം റോഡിൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തെ ഓവുചാലിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവമായതായി പരാതി. ദുർഗന്ധത്താലും, പകർച്ചവ്യാധി ഭീഷണിയിലുമാണ് പ്രദേശവാസികൾ.

മൊഗ്രാൽ ദേശീയപാതയിൽ ശാഫി മസ്ജിദിനടുത്തുള്ള കലുങ്കിൽ നിന്ന് മഴക്കാലത്ത് പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന പ്രധാന  ഓവുചാലാണിത്. ഇത് മാലിന്യങ്ങളാൽ മൂടപ്പെട്ടാൽ പ്രദേശം വലിയ വെള്ളപ്പൊക്കത്തിനും, രോഗ വ്യാപനത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാല മുന്നൊരുക്ക ശുചീകരണമൊന്നും ഇവിടെ നടന്നിട്ടുമില്ല.

നേരത്തെ ഓവുചാലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിൽ സഹികെട്ട കെകെ പുറം പ്രിയദർശിനി ക്ലബ് പ്രവർത്തകർ 'ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും, നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണെന്നും' കാണിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡ് പിഴുതെറിഞ്ഞാണ് മാലിന്യം വലിച്ചെറിയൽ തുടരുന്നത്. വീടുകളിൽ നിന്നും, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഹരിത കർമസേന മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് മാലിന്യം വീട്ടുകാർക്ക് എളുപ്പത്തിൽ ശേഖരിച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് വിവിധ ഭാഗങ്ങളിൽ ഗ്രാമപഞ്ചായത് എംസിഎഫുകൾ സ്ഥാപിച്ചിരിക്കുന്നത്.

Throwing plastic waste into drainage

ജില്ലയിൽ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും, കത്തിക്കുന്നതിനും, സ്ഥാപനങ്ങളും, വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കാത്തതിനുമെതിരെ വലിയ പിഴകളാണ് ഇതിനകം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമത്തികൊണ്ടിരിക്കുന്നത്. കൃത്യമായി മാലിന്യ സംസ്കരണം നടക്കാത്ത വീടുകളുടെയും, സ്ഥാപനങ്ങളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തി തദ്ദേശസ്വയംഭരണ സെക്രടറിക്ക് കൈമാറണമെന്ന് സർകാർ നിർദ്ദേശമുണ്ട്. തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലെ വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന നിർദേശവും പാലിക്കപ്പെടാത്തത് മാലിന്യം വലിച്ചെറിയുന്നതിന് കാരണമാവുന്നുവെന്നും ക്ലബ്‌ പ്രവർത്തകർ പറയുന്നു.

മഴക്കാലമൊക്കെ പടിവാതിക്കലിൽ എത്തി നിൽക്കുമ്പോൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായും, സമയബന്ധിതമായും നടക്കുന്നുണ്ടെന്ന് പഞ്ചായത് സെക്രടറിമാർ ഉറപ്പുവരുത്തണമെന്ന് പ്രിയദർശിനി ക്ലബ് ആവശ്യപ്പെടുന്നുണ്ട്. ഇപ്രാവശ്യം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡുകൾക്ക് തോറും മുപ്പതിനായിരം രൂപയാണ് സർകാർ അനുവദിച്ചിട്ടുള്ളത്. ശുചിത്വ മിഷൻ പതിനായിരം, ദേശീയ ആരോഗ്യ മിഷൻ പതിനായിരം, പഞ്ചായത്ത് തനത് തുകയിൽ പതിനായിരം എന്നിങ്ങനെയാണ് സർകാർ തുക ലഭ്യമാക്കിയിരിക്കുന്നത്. 

ഇത് ഉപയോഗപ്പെടുത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. അതേസമയം മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രിയദർശിനി ക്ലബ് പ്രവർത്തകർ. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും സ്ഥിതി സമാനമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL