city-gold-ad-for-blogger

രാഷ്ട്രീയ പ്രവര്‍ത്തകരുടെ തമ്മിലടിക്കിടയില്‍ തെരുവുനായ്ക്കളുടെ ആക്രമണവും; 2 പേര്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) ഒരു ഭാഗത്ത് രാഷ്ട്രീയത്തിന്റെ പേരിലുള്ള തമ്മിലടിയും വെട്ടും തുടരുന്നതിനിടെ മറ്റൊരു ഭാഗത്ത് തെരുവുനായ്ക്കളും അഴിഞ്ഞാടി. അമ്പലത്തറ - ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷ മേഖലകളിലാണ് ആക്രണങ്ങള്‍ തുടരുന്നതിനിടെ തെരുവുനായ്ക്കളും അക്രമാസക്തരായത്. ഒരുഭാഗത്ത് വീടുകള്‍ തകര്‍ക്കുകയും ആളുകളെ അക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ വഴിയാത്രക്കാര്‍ക്കുനേരെ നായ്ക്കളും  കുരച്ചുചാടി ആക്രണം നടത്തുകയായിരുന്നു.

സംഘര്‍ഷസമയമായതിനാല്‍ നായ്ക്കളെ ഓടിക്കാന്‍ വടികളും കല്ലുകളും എടുക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടു. വടിയെടുത്താല്‍ അക്രമികളാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടികൂടുമോയെന്നായിരുന്നു പലരുടേയും ഭയം. നീലേശ്വരം നഗരത്തില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് അംഗണ്‍വാടി അധ്യാപിക എം. ഗീത, പടിഞ്ഞാറ്റംകൊഴുവലിലെ പി. മണികണ്ഠന്‍ നായര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ നായ്ക്കളും അക്രമാസക്തരാകുന്നതാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയത്.

കഴിഞ്ഞദിവസം കാലിച്ചാനടുക്കം കായക്കുന്നില്‍ വെട്ടുനടന്ന സ്ഥലത്ത് വീണ രക്തതുള്ളികള്‍ രുചിച്ച തെരുവ് നായ്ക്കള്‍ പിന്നീട് വഴിയാത്രക്കാര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് ഇതേകുറിച്ച് ഒരു മുതിര്‍ന്ന പൗരന്‍ പ്രതികരിച്ചത്. പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കോഴി അവശിഷ്ടങ്ങളിലെ രക്തം നായ്ക്കള്‍ അക്രമാസക്തമാകാന്‍ കാരണമാകാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം വേട്ടമൃഗങ്ങളെ നാണിപ്പിക്കുംവിധം മനുഷ്യര്‍ തമ്മിലുള്ള ആക്രമണങ്ങള്‍ കണ്ട് ചിലഭാഗങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍പോലും ഉള്‍വലിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ തമ്മിലടിക്കിടയില്‍ തെരുവുനായ്ക്കളുടെ ആക്രമണവും; 2 പേര്‍ ആശുപത്രിയില്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia