city-gold-ad-for-blogger

സു­ഭാ­ഷി­നെ കൊ­ന്നതാണോ? അല്ല­ന്ന് പോ­ലീ­സ്

സു­ഭാ­ഷി­നെ കൊ­ന്നതാണോ? അല്ല­ന്ന് പോ­ലീ­സ്
കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം കൃഷ്ണന്റെ മകന്‍ സുഭാഷി(26)ന്റെ മരണം കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം. മാത്രമല്ല ഇതൊരു അപകട മരണമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. 2012 ജൂലായ് 29 ന് രാത്രി 11 മണിയോടെയാണ് സുഭാഷിനെ ചെറുവത്തൂര്‍ മുണ്ടക്കണ്ടം റെയില്‍ പാളത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഭാഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

അതേ സമയം സുഭാഷിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മാതാവ് ചെറുവത്തൂര്‍ കൊവ്വലിലെ ഭാനുമതി മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു.
സുഭാഷുമായി ബന്ധമുണ്ടെന്ന് പ­റ­യുന്ന അതിഞ്ഞാലിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിക്കും ബന്ധുക്കള്‍ക്കും മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കാണിച്ചാണ് ഭാനുമതി പരാതി നല്‍കിയത്.

ഇതേ തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണ ചുമതല നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി പി തമ്പാനെ
ഏല്‍­പിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിയുമായുള്ള സുഭാഷിന്റെ പ്രണയത്തെയും വിവാഹത്തിനുള്ള തീരുമാനത്തെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്ന സാഹചര്യത്തില്‍ തന്നെ സുഭാഷ് മരണപ്പെട്ടതാണ് സംശയത്തിന് കാരണമായത്.

സുഭാഷിന്റെ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് ഭാനുമതി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച്  നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി വിശദമായി അന്വേഷണം നടത്തിയപ്പോള്‍ സുഭാഷിന്റെ മരണം കൊലയാണെന്നതിന് യാതൊരു തെളിവും ലഭിച്ചില്ല.

സുഭാഷിന്റെ സുഹൃത്തുക്കളും കൊവ്വല്‍പ്പള്ളി സ്വദേശികളുമായ രണ്ട് യുവാക്കളെയും സുഭാഷിനെ അബോധാവസ്ഥയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. സുഭാഷിന്റെ മരണത്തിന് തലേദിവസം രാത്രി തങ്ങളും സുഭാഷും കാഞ്ഞങ്ങാട്ടെ മദ്യശാലയില്‍ നിന്നും മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കി.

കാഞ്ഞങ്ങാട്ട് നിന്നും ചെറുവത്തൂരിലേക്കുള്ള ബസിലാണ് മൂന്നുപേരും കയറിയത്. സുഹൃത്തുക്കള്‍ രണ്ടുപേരും കൊവ്വല്‍പ്പള്ളി ബസ് സ്റ്റോപ്പിലിറങ്ങി. സുഭാഷ് ബസില്‍ യാത്ര തുടരുകയായിരുന്നു. ചെറുവത്തൂരില്‍ ബസിറങ്ങിയ സുഭാഷ് നല്ല മദ്യലഹരിയിലായിരുന്നു. മുണ്ടക്കണ്ടം റെയില്‍പാളത്തിനരികിലൂടെ സുഹൃത്തുക്കളോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടാണ് സുഭാഷ് നടന്ന് നീങ്ങിയത്.

ഇതിനിടയില്‍ തീവണ്ടി സുഭാഷിനെ ഇടിക്കുകയും തെറിച്ച് റെയില്‍പാളത്തിനരികിലെ ബോക്‌സിനെ താങ്ങിനിര്‍ത്തുന്ന തൂണില്‍ തലയിടിച്ച് വീണ് യുവാവ് അബോധാവസ്ഥയിലാവുകയും ഇതാണ് മരണത്തിന് കാരണമാകുകയും ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തൂണിന്റെ അടിഭാഗത്തുള്ള സിമന്റ് കട്ടയില്‍ രക്തം പറ്റിപ്പിടിച്ച് കിടന്നിരുന്നു.

തലയിടിച്ച് വീണ സുഭാഷിനെ ബീറ്റ് പോലീസുകാര്‍ താങ്ങിയെഴുന്നേല്‍പ്പിച്ച് വെള്ളം നല്‍കിയിരുന്നു. ആ സമയത്ത് ബോധം മറയാതിരുന്ന സുഭാഷ് തന്നെ ആരെങ്കിലും അപായപ്പെടുത്തിയതായി വെളിപ്പെടുത്തിയിരുന്നില്ല. അല്‍പ്പനേരം സംസാരിച്ച സുഭാഷ് പിന്നീട് ബോധമറ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബീറ്റ് പോലീസുകാരും പരിസരവാസികളും സുഭാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണുണ്ടായത്.

തീവണ്ടി തട്ടുന്നത് വരെ സുഭാഷ് സുഹൃത്തുക്കളെ മൊബൈല്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസിന് ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ സുഭാഷിന് ഒപ്പമുണ്ടായിരുന്നില്ല എന്നതിന് തെളിവാണിതെന്ന് പോലീസ് വ്യക്തമാക്കി.

Keywords: Subash, Train, Accident, Death, Case, Police enquiry, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia