city-gold-ad-for-blogger
Aster MIMS 10/10/2023

Life Story | സ്നേഹച്ചിരിയുമായ് ലക്ഷ്മി അമ്മ; നന്മയുടെ നിറകുടമായ ഒരു സ്ത്രീയുടെ വേറിട്ട ജീവിത കഥ

/ കൂക്കാനം റഹ്‌മാൻ


(KasargodVartha) ഫെബ്രുവരി ആറാം തീയതി ലക്ഷ്മി അമ്മയുടെ വീട്ടിൽ ചെന്നു. നിരവധി വർഷങ്ങളായി പാൻടെക്കിൽ ഹോം നേഴ്സ് ആയി സേവനം ചെയ്ത സാമൂഹിക സന്നദ്ധ പ്രവർത്തകയാണ് ലക്ഷ്മി അമ്മ. എവിടെ അവർ സേവനത്തിൽ ചെന്നാലും വീട്ടുകാർക്കും നാട്ടുകാർക്കും അവരെ വളരെ സ്വീകാര്യമുള്ള വ്യക്തിയായിരുന്നു. എന്നും എളിമയും സ്നേഹവും സന്നദ്ധതയും കാത്തുസൂക്ഷിച്ച സഹോദരിയാണ് അവർ. 77 വയസ്സുകാരിയാണ് എൻറെ കൂടെ ഇരിക്കുന്ന ലക്ഷ്മി അമ്മ. അവരുടെ ജീവിതകഥ ഒരുതവണ ഞാൻ കേൾക്കാനിടവന്നു.
 
Life Story | സ്നേഹച്ചിരിയുമായ് ലക്ഷ്മി അമ്മ; നന്മയുടെ നിറകുടമായ ഒരു സ്ത്രീയുടെ വേറിട്ട ജീവിത കഥ


വിവാഹിത ആയിരുന്നു. ഭർത്താവ് ഒരു മോട്ടോർ ആക്സിഡന്റിൽ മരിച്ചു പോയി. പിന്നെ വിവാഹത്തെക്കുറിച്ച് ആലോചിച്ചില്ല. കുട്ടികൾ ഇല്ലായിരുന്നു. അവർക്ക് ജോലി സ്ഥലത്തെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കാനുള്ള സന്നദ്ധത ഉണ്ടായിരുന്നു. മിക്ക ഇടങ്ങളിലും പ്രസവ ശുശ്രൂഷക്കാണ് അവർ പോവുക. ആ ജോലി ചെയ്യാൻ ആണ് അവർക്ക് ഏറെ ഇഷ്ടം. അതിനാൽ പ്രസവ ശുശ്രൂഷക്ക് ആളെ ആവശ്യമുണ്ട് എന്ന് അന്വേഷിച്ചു വന്നാൽ അവർ അവിടെ ചെല്ലാൻ തയ്യാറായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് സഹായിയായി തന്നെയാണ് അവർ പ്രവർത്തിക്കുക.

സാമ്പത്തികമായി പിടിവാശി ഒന്നുമില്ല. ലഭ്യമാവുന്നത് വാങ്ങുക എന്നുള്ളതാണ് അവരുടെ സ്വഭാവം. അതുകൊണ്ടുതന്നെ അവരെ ജോലിക്ക് നിശ്ചയിച്ച മുഴുവൻ വീട്ടുകാരും അവരുടെ നന്മയെ കുറിച്ച് മാത്രമേ പറയാറുള്ളൂ. എന്നും ചിരിച്ചുകൊണ്ട് സംസാരിക്കും. ഉള്ളിൽ ഒരുപാട് വിങ്ങുന്ന വേദനകൾ ഉണ്ട്, അതൊന്നും അവർ പുറത്തു കാണിക്കാറില്ല. അതെങ്ങനെ സാധിക്കുന്നു എന്നുള്ളത് ഞാൻ ഒരിക്കൽ ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി അവർ പറഞ്ഞത്, 'മറ്റുള്ളവരെ അപേക്ഷിച്ചു എൻറെ വേദന കുറവാണ്. മറ്റുള്ളവരുടെ വേദന അറിയുമ്പോൾ ഞാൻ എൻറെ വേദന മറക്കുകയാണ്', ഒരു തത്വജ്ഞാനിയെ പോലെയാണ് അവർ അക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

 
Life Story | സ്നേഹച്ചിരിയുമായ് ലക്ഷ്മി അമ്മ; നന്മയുടെ നിറകുടമായ ഒരു സ്ത്രീയുടെ വേറിട്ട ജീവിത കഥ



മക്കളില്ലാതെ വിഷമിച്ചു ദുഃഖിച്ചു കഴിയുന്ന പ്രശ്നമൊന്നും അവർക്കില്ല. ഒരു ദിവസം സന്ദർഭവശാൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് എന്തോ ഒരു ആവശ്യത്തിനായി അതിരാവിലെ പുറത്തേക്ക് ഇറങ്ങി നടക്കുകയാണ്. റോഡ് സൈഡിൽ ഒരുപാട് ആളുകൾ കൂടി നിൽക്കുന്നുണ്ട്. എന്താണെന്ന് അന്വേഷിക്കാൻ അവിടേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച അവരെ നടുക്കി. ഒരു ചോര കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് റോഡിൽ ആരോ ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ആരാണെന്ന് ആർക്കും അറിയില്ല. ആ സമയത്താണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന നല്ല മനസ്സുള്ള ലക്ഷ്മി അമ്മ ചോരകുഞ്ഞിനെ വാരിയെടുക്കുന്നത്.

കൂടിയിരുന്ന നാട്ടുകാർ ഏകത്തിൽ പറഞ്ഞു, 'ഈ ലക്ഷ്മി അമ്മയ്ക്ക് മക്കളില്ലല്ലോ, അവരെടുത്തു വളർത്തട്ടെ അതിനെ'. അങ്ങനെ ആ ചോരകുഞ്ഞുമായി അവർ ജോലിചെയ്യുന്ന വീട്ടിലേക്കു പോകുന്നു, അവിടെ വെച്ച് വീട്ടുകാരോട് കാര്യങ്ങൾ സംസാരിക്കുന്നു. ആ വീട്ടിലെ പ്രസവിച്ചു കിടക്കുന്ന സ്ത്രീ പറഞ്ഞു, 'ഈ കുഞ്ഞിനെപ്പോലെ ഞാൻ അതിനു മുലയൂട്ടാം'. അത് കേട്ടപ്പോൾ അതിയായ സന്തോഷിച്ചു. അങ്ങനെ രണ്ടുമൂന്നു മാസക്കാലം ആ കുഞ്ഞിനെ മുലയൂട്ടുന്ന ഉത്തരവാദിത്വം പ്രസവിച്ച് കിടക്കുന്ന സ്ത്രീ നിർവഹിച്ചു. അവിടെനിന്ന് സ്വന്തം കുടിലിലേക്ക് ആ കുഞ്ഞുമായിട്ടാണ് ലക്ഷ്മി അമ്മ പോയത്. ആ കുഞ്ഞ് വളർന്ന് വലുതായി ജോലി ചെയ്യാൻ പറ്റാവുന്ന പരുവത്തിലായി. വിവാഹപ്രായമായി.

ചുമതല ഒക്കെ നിർവഹിച്ചത് ലക്ഷ്മി അമ്മയാണ്. സ്വന്തം മകനെപ്പോലെ പോറ്റി വളർത്തിയ ആ മകൻ ഇന്നും തിരിച്ച് അമ്മക്കും ആ സ്നേഹം കൊടുക്കുന്നുണ്ട് എന്നുള്ളത് സന്തോഷത്തോടെയാണ് ലക്ഷ്മി അമ്മ എന്നോട് പറഞ്ഞത്. ഇപ്പോൾ ലക്ഷ്മി അമ്മക്ക് വയ്യാതായി. പുറത്തൊന്നും ജോലിക്ക് പോകാൻ പറ്റുന്നില്ല. ചെറിയ ഒരു കൊച്ചു വീട് ഉണ്ടാക്കിയിട്ടുണ്ട്. അവർ അഞ്ച് സെൻറ് സ്ഥലത്താണ് ആ കൊച്ചു വീട് പണിതത്. അതൊക്കെ ലക്ഷ്മി അമ്മയുടെ സ്വന്തം അധ്വാനം മൂലം ഉണ്ടാക്കിയെടുത്തതാണ്. ഞാൻ ഇന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ ലക്ഷ്മി അമ്മ പുറത്ത് അടിച്ചു വൃത്തിയാക്കുകയാണ്. എന്ത് മനോഹരമായി വൃത്തിയായി ആ കൊച്ചു വീട് വെച്ചിരിക്കുന്നു.

മകനും മകൻറെ ഭാര്യയും മക്കളും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ലക്ഷ്മി അമ്മ തനിച്ചാണ് ഉണ്ടായിരുന്നത്. കുമ്പളയിൽ നിന്ന് സീതാംഗോളി പോകുന്ന വഴിസൂരം ബയൽ എന്ന സ്ഥലത്താണ് ലക്ഷ്മി അമ്മയുടെ വീട്. പ്രായം ചെന്ന ഇത്തരം സഹോദരിമാരെ സമൂഹം ശ്രദ്ധിക്കാറില്ല. കാരണം അവർ പ്രചാരണത്തിലൂടെയോ സമൂഹ അംഗീകാരത്തിനോ പ്രാധാന്യം കൊടുത്തില്ല. തനിക്കാവുന്ന രീതിയിൽ എല്ലാവരേയും സഹായിച്ചു. തിരിച്ചും അത്തരം സഹായങ്ങളും സഹകരണങ്ങളും കിട്ടുമെന്ന് പ്രതീക്ഷിച്ചു. വയ്യാതായപ്പോൾ ആരും ശ്രദ്ധിക്കാതെയായി. എങ്കിലും നിരാശയില്ല. ഇപ്പോഴും ആ മുഖത്ത് പ്രതീക്ഷയുണ്ട്. മായാത്ത ചിരിയുമുണ്ട്.

Keywords:  Article, Editor’s-Choice, Life Story, Memories, Childhood, A unique life story of a woman full of goodness

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL