city-gold-ad-for-blogger

കൃഷികാഴ്ചകളില്‍ നിന്ന് വല്ലം മറയുന്നു

കൃഷികാഴ്ചകളില്‍ നിന്ന് വല്ലം മറയുന്നു
അജാനൂര്‍: ഇല്ലംനിറ വല്ലംനിറ കുട്ടനിറ വട്ടിനിറപറനിറ അറനിറ പത്തായം നിറനിറയോ നിറ നിറയോപൊലിയോ പൊ ലിപൊലിയോ..........കാര്‍ഷിക കാഴ്ചകളില്‍ നിന്ന് വല്ലവും വിസ്മൃതമാവുകയാണ്. കൊയ്ത്തും മെതിയും കഴിഞ്ഞ് പൊലി അളക്കുമ്പോള്‍ അഥവാ കര്‍ഷകതൊഴിലാളികള്‍ക്ക് പതവും തിര്‍പ്പും നല്‍കുന്ന പഴയകാലം. മെതിക്കളത്തിലെ കാര്യസ്ഥരായ പണിക്കാര്‍ പാടിയിരുന്ന ഈ പൊലിപ്പാട്ട് ഏറെ സമ്പന്നമായിരുന്ന കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തുപാട്ടുകൂടിയായിരുന്നു. നെല്‍കൃഷിയും പൊലിപ്പാട്ടും കൃഷിപ്പാട്ടും പൊലി അളക്കലുമൊക്കെ പെരുമയോടെ കൊണ്ടു നടന്നിരുന്ന മലയാളം ഇതൊക്കെ മരന്നുതുടങ്ങിയിരിക്കുന്നു. ഇല്ലവും വല്ലും കുട്ടയും വട്ടിയും അറയും പത്തായവുമെല്ലാം നെന്‍മണികളാല്‍ പൊലിക്കട്ടെ, നിറഞ്ഞുകവിയട്ടെ. വിളസമൃദ്ധിയിലുടെ സമ്പല്‍സമൃദ്ധിയുണ്ടാവട്ടെ എന്നാണ് സാരം. വല്ലവും കൃഷിയും തമ്മില്‍ ഏറെ ബന്ധമുണ്ട്. പച്ചയോല വെട്ടി വെയിലത്ത് വാട്ടിയെടുത്ത് രണ്ടായി കീറുന്നു.

മടല്‍കൂടി ചേര്‍ത്തെടുത്താണ് ഓല കീറുന്നത്. നല്ലതുപോലെ മെടെഞ്ഞടുത്ത് വട്ടത്തില്‍ കൂട്ടയുടെ ആകൃതിയില്‍ വളച്ചെടുത്ത് മടല്‍ഭാഗം ബലമായി വലിച്ചുകെട്ടും. അടിഭാഗത്തുള്ള ഓലയുടെ അറ്റങ്ങള്‍ വാഴനാരോ കയറോകൊണ്ട് കുട്ടിക്കെട്ടുന്നു. ഇങ്ങനെ എല്ലാ ഓലക്കാലുകളും കൂട്ടിക്കെട്ടി കഴിയുമ്പോള്‍ മേല്‍ഭാഗം തുറന്നതും അടിഭാഗം കൂട്ടിക്കെട്ടിയതുമായ വല്ലമായി മാറുന്നു, ഒരു വലിയ കൂട്ടയില്‍ കൊള്ളുന്നതിലധി കം സാധനങ്ങള്‍ വല്ലത്തില്‍ കൊള്ളും. ഓലക്കീറിന്റെ വലിപ്പമനുസരിച്ച് വല്ലത്തിന്റെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. പച്ചപ്പുല്ല്, പച്ചക്കറി, വെറ്റില, തുടങ്ങിയവയെല്ലാം നിറച്ച് കൊണ്ടുപോകുന്നതിന് പഴയകാലത്ത് ഏറ്റവും അധികം ഉപയോഗിച്ചിരുന്നത് വല്ലമാണ്. കേറളിയ കാര്‍ഷിക ജീവിതവുമായി ഏറെ ഇഴുകിചേര്‍ന്നിരുന്ന വല്ലം നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുപോലും മറഞ്ഞുപോയി. ചേന. ചേമ്പ്, കാച്ചില്‍ തുടങ്ങിയ പൂവിളകള്‍ക്ക് നിലയരിയെ ചെറുക്കുന്നതിനായി തടങ്ങളില്‍ കരിയിലയിട്ട് മേലെ മണ്ണ് വിതറി മൂടു ന്ന പതിവുണ്ടായിരുന്നു. 

മേടമാസ വിളകളായ ഇവയെ ചൂടില്‍ നിന്ന് ചെറുക്കുന്നതിന് പുതപ്പായി ഉപയോഗിച്ചിരുന്നതും വല്ലങ്ങളില്‍ നിറച്ചു കൊണ്ടുവന്നിരുന്ന കരിയിലകളാണ്. കാഞ്ഞങ്ങാട് ചിത്താരി കുദുറു മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് അയ്യങ്കാവ് കുലോത്തേക്ക് പ്രസാദ യാത്ര നടത്തുന്ന സംഘം തിരിച്ചുവരുമ്പോള്‍ കൊണ്ടുവരുന്ന കാഴ്ചകെട്ട് ഇന്നും പച്ചോല കൊണ്ട് മെടഞ്ഞ വല്ലങ്ങളിലാ ണ് പൊതിഞ്ഞെടുക്കുന്നത്.
പ്ലാസ്റ്റിക്കിന്റെ വരവോടുകൂടി വല്ലങ്ങള്‍ കാര്‍ഷിക മുറ്റങ്ങളില്‍ നിന്നുമകന്നു. കരിയിലയും പച്ചപ്പുല്ലും ശേഖരിച്ചു വെക്കുന്ന പതിവു ശീലങ്ങ ളും മാറി. കുളിക്കാന്‍ വെള്ളം തിളപ്പിക്കുന്നതിന് നാട്ടടുപ്പുകളില്‍ കരിയ കത്തിക്കൂന്നതും കരിയില കൂട്ടി വൃശ്ചിക കുളിരില്‍ തീക്കായുന്ന പ്രഭാതങ്ങളും അന്യമായി. ഓലമെടഞ്ഞ് വല്ലമുണ്ടാക്കുന്നവരുടെ എണ്ണവും ചുരുങ്ങി. 

വല്ലമെന്തെന്നറിയാത്ത തലമുറയാണ് മുന്നില്‍. കേറളീയ ഗ്രാമജീവിത സംസ്‌കൃതിയില്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കി നിര്‍ത്തിയിരുന്ന കൃഷിയുടെ ഭാഗമായിരുന്ന മറ്റ് കാര്‍ഷികോപകരണങ്ങളെ പോലെ വല്ലത്തിനും പ്രാമുഖ്യമുണ്ടായിരുന്നു. തന്റെ കൃഷിയാവശ്യത്തിന് വേണ്ടതൊക്കെയും തന്റെ തന്നെ പരിസരങ്ങളില്‍ നിന്ന് സ്വരുക്കുട്ടിയിരുന്ന പഴയ കര്‍ഷകന്റെ സ്വാശ്രയമനോഭാവത്തിന്റെ സാക്ഷ്യം കുടിയായിരുന്നു വല്ലം. പ്രകൃതിക്ക് ഇണങ്ങുന്ന, ഹാനികരമല്ലാത്ത പ്രകൃതിയുമായി സമരസപ്പെടുന്ന സാധനസാമഗ്രികളാണ് നമ്മുടെ പൂര്‍വ്വികര്‍ ആവശ്യാനുസരണം ഉപയോഗിച്ചു വന്നത്. 

Keywords: Agriculture, Kasaragod, Ajanur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia