Arrested | പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി; കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും; ഇരയെ തിരിച്ചറിയുന്ന വിധത്തിൽ ചിത്രങ്ങൾ പ്രചരിച്ചതായും കണ്ടെത്തൽ
ഇടുക്കി: (www.kasargodvartha.com) നെടുങ്കണ്ടത്ത് മജിസ്ട്രറ്റിന്റെ വസതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വ്യാഴാഴ്ച പുലർചെ രണ്ട് മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ട് തവണ പൊലീസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതിവേഗത്തില്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏഴാം ക്ലാസ് വിദ്യാർഥിനിയായ മകളെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തിങ്കളാഴ്ച രാത്രിയിലാണ് കേസിലെ ഒന്നാം പ്രതിയായ പിതാവ് രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, സമീർ കെ ബി എന്നിവരെ ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച് ഒ സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി പൊലീസ് മേധാവി വി യു കുര്യാക്കോസ് പറഞ്ഞു.
പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപിൽ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിന് മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപോർട് നൽകി. റിപോർടിൻ്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.
Keywords: Idukki, news, Kerala, Top-Headlines, arrest, Molestation, pocso, case, custody, Police, POCSO case suspect who escaped from police custody arrested.