city-gold-ad-for-blogger
Aster MIMS 10/10/2023

Heritage | ഒരു തറവാടിന്റെ പൈതൃക വഴികള്‍

ഒരു ഉമ്മ (അമ്മ) പെറ്റ മക്കളാണ് നാം - 1 

-കൂക്കാനം റഹ്മാന്‍

(www.kasargodvartha.com) സമര ചരിത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂപ്രദേശമാണ് കരിവെള്ളൂര്‍. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാര്യത്തില്‍ ഉദാത്തമായി തിളങ്ങി നില്‍ക്കുന്ന ദേശം. പട്ടിണിക്കെതിരായി, രാജാവാഴ്ചക്കെതിരായി പോരാടി മരിച്ചുവീണ രണധീരരുടെ നാടാണ് കരിവെളളൂര്‍. മതസൗഹാര്‍ദ്ദത്തിന്റെ മാതൃകാ ഭൂമിയാണിവിടം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കരാള ഹസ്തങ്ങള്‍ നാട്ടുകാരെ വലച്ചപ്പോള്‍ അതിനെതിരെ പോരാടി നിന്ന തലമുറയെ സ്മരിച്ചു കൊണ്ട് ഇന്നിവിടം വരെ എത്തിനില്‍ക്കുന്ന നാടിന്റെ ചരിത്രത്തെ, തറവാടു ചരിത്രത്തെ നമുക്കു നോക്കിക്കാണാന്‍ പറ്റു.
        
Heritage | ഒരു തറവാടിന്റെ പൈതൃക വഴികള്‍

മണക്കാട് തെക്കേ പീടിക എന്ന മുസ്ലിം തറവാടിന്റെ അടി വേരുകള്‍ തേടിയപ്പോള്‍ കണ്ടെത്തിയത്, കരിവെള്ളൂരെന്ന പേരു കേട്ട നാട്ടിലാണ് തറവാടിന്റെ ഉത്ഭവം എന്നാണ്. ഇന്ന് ലോകമാകെ വ്യാപിച്ചു കിടക്കുന്ന എംടിപി എന്ന ഇനീഷ്യലില്‍ അറിയപ്പെടുന്ന വ്യക്തികളോരോന്നും ഇവിടെ ജീവിച്ചു വന്ന് അറിയപ്പെടാത്ത പുണ്യവതിയായ ഒരു മഹതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നതാണ് എന്നോര്‍ക്കുമ്പോള്‍ ആവേശം കൊളളാത്ത തറവാട്ടില്‍ പെട്ട വ്യക്തികളുണ്ടാവില്ല. അത്തരത്തിലുളള ഒരാവേശമാണ് തറവാടിന്റെ ആരുഢം തേടിയിറങ്ങാന്‍ ചില സഹോദരങ്ങള്‍ക്ക് പ്രേരണയായത്.

പഴയകാല സംഭവങ്ങള്‍ അറിയാന്‍ രേഖകളോ, ഗ്രന്ഥങ്ങളോ നമ്മുടെ മുന്നിലില്ല. വാമൊഴിയായി കേട്ടുവന്ന നിരവധി വസ്തുതകള്‍ വെച്ചു നോക്കുമ്പോള്‍ ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ചില നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ പറ്റുന്നുണ്ട്. ഹിന്ദു -മുസ്ലിം സങ്കര സംസ്‌കാരത്തില്‍ നിന്ന് പിറവി കൊണ്ട് വളര്‍ന്നു വലുതായതാണ് ഇന്ത്യയില്‍ കാണുന്ന മുസ്ലിം വിഭാഗമെന്ന് നിസ്സംശയം പറയാം. പഴയകാല ചരിത്രം പരിശോധിച്ചാല്‍ ഹിന്ദു മുസ്ലിം സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ വ്യത്യാസമുണ്ട് എന്നല്ലാതെ ജീവിത രീതിയില്‍ വ്യത്യസമുണ്ടായിരുന്നില്ല.
          
Heritage | ഒരു തറവാടിന്റെ പൈതൃക വഴികള്‍

വസ്ത്രധാരണം, ഭക്ഷണശീലം, ഭവന നിര്‍മ്മാണം എന്നിവയിലൊക്കെ ഏകതാസ്വഭാവമായിരുന്നു ആദ്യകാലത്ത്. പിന്നീടതിന് മാറ്റം വന്നിട്ടുണ്ട്. വീടുകളിലും പള്ളികളിലും നിലവിളക്ക് കൊളുത്താറുണ്ടായിരുന്നു. അത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ പോലെ തുടര്‍ന്നു വന്നു. ആരാധനാലയങ്ങളുടെ പേരിനു പോലും തുല്യത കാണാം. പളളിയറകള്‍ എന്നാണ് ഹിന്ദു ആരാധനാലയങ്ങളെ അറിയപ്പെടുന്നത്. മുസ്ലീങ്ങളുടേത് പള്ളി എന്ന പേരില്‍ അറിയപ്പെടുന്നു. ജീവിതത്തിന്റെ പല മണ്ഡലങ്ങളിലും സമവായത്തിന്റെ രീതികള്‍ അവലംബിച്ചുകൊണ്ടാണ് ഇരുമതസ്ഥരും ഇവിടെ ജീവിച്ചു വന്നത്.

അറേബ്യയില്‍ നിന്ന് കച്ചവടാര്‍ത്ഥമാണ് അറബി-മുസ്ലീങ്ങള്‍ ഇവിടേക്ക് വന്നത്. മാനസീകമായും ശാരീരികമായും ശക്തരായിരുന്നു കടല്‍ കടന്നെത്തിയ മുസ്ലിം കച്ചവടക്കാര്‍. അവര്‍ പായ്ക്കപ്പലുകളിലും മറ്റും ജീവന്‍ പണയം വെച്ചാണ് ഇവിടേക്ക് എത്തപ്പെട്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം തീരപ്രദേശങ്ങളാണ് അവര്‍ താവളമാക്കിയത്. കാസര്‍കോടും, തലശ്ശേരിയും, കണ്ണൂരും, കോഴിക്കോടും തുടങ്ങി മലബാര്‍ കോസ്റ്റല്‍ ഏരിയയിലാണ് അവര്‍ എത്തപ്പെട്ടതും താവളമുറപ്പിച്ചതും. അവരില്‍ മിക്കവരും ഇവിടെ ജീവിച്ചുമരിച്ചവരാണ്. അറബി പുരുഷന്‍മാര്‍ മാത്രമാണ് സാഹസത്തിന് മുതിര്‍ന്ന് ഇവിടങ്ങളില്‍ എത്തപ്പെട്ടത്.

ജീവിതം സന്തുഷ്ടമാവണമെങ്കില്‍, ഇണകളുണ്ടാവണം. പിന്‍മുറക്കാരുണ്ടാവണം. അതിനുളള ഏകമാര്‍ഗ്ഗം ഇവിടെയുളള ഹിന്ദുവിഭാഗത്തില്‍ പെട്ട സ്ത്രീകളെ വിവാഹം ചെയ്യുക എന്നതു മാത്രമാണ്.
അങ്ങിനെ വിവാഹിതരാകുന്ന സ്ത്രീകളെ സ്വാഭാവികമായും മുസ്ലിം ആചാര ക്രമങ്ങളിലേക്ക് വന്നിട്ടുണ്ടാവും. അവരില്‍ കുഞ്ഞുങ്ങളുണ്ടായിട്ടുണ്ടാവും. താമസിക്കുന്ന സ്ഥലത്തിന്റെയോ വ്യക്തിയുടേയോ പേരു നല്‍കി അവരുടെ കുടുംബത്തെ തിരിച്ചറിയാന്‍ പറ്റിയിട്ടുണ്ടാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അത്തരം കുടുംബത്തെ തറവാട്ടു പേരെന്നോ, ഇല്ലപ്പേരെന്നോ വിളിച്ചിട്ടുണ്ടാവില്ല.
സ്‌കൂള്‍ ആരംഭത്തോടെയോ ഭൂമിയും സ്വത്തും ഓഹരി വെച്ചു നല്‍കുമ്പോഴോ മറ്റോ ആയിരിക്കും വ്യക്തിയെ തിരിച്ചറിയാന്‍ കുടുംബ പേരോ തറവാടു പേരോ രേഖപ്പെടുത്തിയിട്ടുണ്ടാവുക.

മുഹമ്മദ് അസിം എഡിറ്ററായി പ്രസിദ്ധീകരിച്ച മമ്മാക്ക് എന്ന തറവാട് ചരിത്ര പുസ്തകത്തില്‍ മണക്കാട് തെക്കേ പീടിക എന്ന തറവാടിന്റെ ഉത്ഭവത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പിലിക്കോട്ടെ പാലാട്ട് അടിയോടി തറവാട്ടിലെ മുതിര്‍ന്ന വ്യക്തികള്‍ വായ്‌മൊഴിയായി കേട്ടറിഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുന്നതിങ്ങിനെയാണ്: പിലിക്കോടുളള ഒരു നമ്പൂതിരി വടകര ചെമ്മ രത്തൂരിലെ കല്‍പ്പളളി പാലാട്ട് എന്ന തറവാട്ടിലെ ഒരു സ്ത്രീയെ സംബന്ധം ചെയ്തു. പിലിക്കോട്ടെ രയരമംഗലത്തുകൊണ്ടു വന്ന് താമസിപ്പിച്ചു. ആ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടായെന്നും അതില്‍ മുത്തവളാണ് ശ്രീദേവിയെന്നും അറിയുന്നു എന്നാണ്.

ആദ്യം സൂചിപ്പിച്ച പോലെ കച്ചവടാവശ്യത്തിന് കാസര്‍കോടു താമസിച്ചു വന്നിരുന്ന മൊഹിയുദ്ദീന്‍ എന്ന വ്യക്തി തലച്ചുമടായി തുണിത്തരങ്ങള്‍ വില്‍ക്കാന്‍ കാസര്‍കോടു മുതല്‍ കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍ വരെ എത്താറുണ്ടായിരുന്നു. ചില വീടുകളില്‍ കച്ചവടക്കാരന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ രയരമംഗലത്തെ ശ്രീദേവിയും മൊയിഞ്ഞി എന്നു വിളി ക്കുന്ന മൊഹിയുദ്ദീനും തമ്മില്‍ സ്‌നേഹത്തിലായി. ശ്രീദേവി മൊയിഞ്ഞിയുടെ കൂടെ പോയി എന്നും കാസര്‍കോട്ടെത്തി ശ്രീദേവി എന്ന പേരു മാറ്റി ആമിനയായി ഇസ്ലാം മതം സ്വീകരിച്ചെന്നും അവര്‍ തമ്മില്‍ വിവാഹിതരായി എന്നും പറഞ്ഞു കേള്‍ക്കുന്നു. കാലം കുറച്ചു പിന്നിട്ടപ്പോള്‍ തൃക്കരിപ്പൂരിലെത്തി താമസമാക്കിയെന്നും പറയപ്പെടുന്നു. ഇവര്‍ക്ക് പത്തു മക്കളുണ്ടായെന്നും അതില്‍ ഒന്‍പത് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമായിരുന്നു. ആണ്‍കുട്ടിയുടെ പേര് മുഹമ്മദ് എന്നായിരുന്നു.

(തുടരും)

Keywords:  Article, Story, Kerala, Family, Kookanam-Rahman, Heritage ways of family.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL