മൈസുറു ദസറക്ക് മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ ദീപം തെളിച്ചു; രാഷ്ട്രീയ നേതാവ് ഉദ്ഘാടകനായത് ചരിത്രം
Oct 7, 2021, 23:40 IST
സൂപ്പി വാണിമേൽ
മൈസുറു: (www.kasargodvartha.com 07.10.2021) 10 ദിവസം നീളുന്ന ലോകപ്രശസ്ത മൈസുറു ദസറ ആഘോഷ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ ചാമുണ്ഡി കുന്നിന്റെ നെറുകയിൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു.
പുഷ്പാലംകൃത തേരിൽ പ്രതിഷ്ഠിച്ച ചാമുണ്ഡേശ്വരി വിഗ്രഹ സന്നിധിയിൽ ഭക്തി സാന്ദ്ര അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഭാര്യ ചെന്നമ്മ, മൈസുറു ജില്ല ചുമതലയുള്ള മന്ത്രി എസ് ടി സോമശേഖർ, മന്ത്രിമാരായ ആർ അശോക, വി സുനിൽ കുമാർ, ശശികല ജൊല്ലെ, ബൈരതി ബസവരാജ്, ശിവറാം ഹെബ്ബാർ, കെ സി നാരായണ ഗൗഢ, ബി സി പടിൽ, മൈസുറു എം പി പ്രതാപ് സിംഹ, എംഎൽഎമരായ എസ് എ രാംദാസ്, ബി ഹർഷവർധൻ, അരവിന്ദ് ബെല്ലാഡ്, തൻവീർ സേട്, എൽ നാഗേന്ദ്ര, കെ ടി ശ്രീകണ്ഠ ഗൗഢ എം എൽ സി, മേയർ സുനന്ദ പലനേത്ര, ജില്ല ഡെപ്യൂടി കമീഷനർ ഡോ. ബഗതി ഗൗതം തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 400ൽ പരിമിതപ്പെടുത്തിയിരുന്നു. മൈസുറു ദസറ ചരിത്രത്തിൽ പുതിയ അധ്യായമാണ് കോൺഗ്രസ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ രചിച്ചത്. 2017ൽ ബി ജെ പിയിൽ ചേർന്ന ഇദ്ദേഹം ദസറ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ച ആദ്യ രാഷ്ട്രീയ നേതാവാണ്.
1999: ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഡോ. ഗൻഗുബായ് ഹൻഗൽ,
2000: സ്വാതന്ത്ര സമര സേനാനി എം എൻ ജോയിസ്,
2001: കന്നട നടി ബി സരോജ ദേവി ശ്രീഹർഷ,
2002(ആഘോഷം ഇല്ല)
2003: ശാസ്ത്രജ്ഞൻ ഡോ. സി എൻ ആർ റാവു,
2004:വിദ്യാഭ്യാസ വിദഗ്ദൻ ഡോ. എച് നരസിംഹയ്യ,
2005: സാഹിത്യകാരൻ ബറഗൂർ രാമചന്ദ്രപ്പ,
2006: ഗാന്ധിയൻ ജി നാരായണ,
2007: ആദിചുഞ്ചനഗിരി മഠം സ്വാമി ശ്രീ ബാലഗംഗാധരാനന്ദ,
2008: സിദ്ധഗംഗ മഠം സ്വാമി ഡോ. ശിവകുമാര,
2009: ദി ആർട് ഓഫ് ലിവിങ് ഫൗൻഡേഷൻ സ്ഥാപകൻ ശ്രീ രവിശങ്കർ
2010: ധർമ്മസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ
2011: പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ
2012: വിജയപുര ജ്ഞാനയോഗാശ്രമം സ്വാമി ശ്രീ സിദ്ധേശ്വര
2013: സാഹിത്യകാരൻ ഡോ. ചന്ദ്രശേഖർ കമ്പാർ
2014: കന്നട എഴുത്തുകാരൻ ഗിരീഷ് കർനാട്
2015: പുരോഗമന കർഷകൻ പുട്ടയ്യ
2016: സാഹിത്യകാരൻ ഡോ. ചന്നവീര കനവി
2017: കവി ഡോ. കെ എസ് നിസാർ അഹ്‌മദ്
2018: ഇൻഫോസിസ് ഫൗൻഡേഷൻ ചെയർപേഴ്സൺ സുധ മൂർത്തി
2019: നോവലിസ്റ്റ് പത്മശ്രീ ഡോ. എസ് എൽ ബൈരപ്പ
2020: ശ്രീ ജയദേവ ശാസ്ത്ര ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. സി എൻ മഞ്ചുനാഥ് എന്നിവരാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ മൈസൂറു ദസറ ഉദ്ഘാടനം ചെയ്തത്.
ഇളം പച്ച കുർത്തയും മുണ്ടും ധരിച്ച് കസവുകരയുള്ള ഷാൾ പുതച്ചെത്തിയ കൃഷ്ണ ഊന്നുവടി കരുതിയിരുന്നെങ്കിലും 89 ന്റെ അലട്ടില്ലാത്ത ചുവടുകളോടെയാണ് വേദിയിൽ കയറിയത്. ഉദ്ഘാടകന്റെ ഭാര്യ പ്രേമ കൃഷ്ണക്ക് വേദിയിൽ അവകാശപ്പെട്ട ഇരിപ്പിടം അവരുടെ അസാന്നിധ്യത്തിൽ ബന്ധുവായ ഡോ. എച് വി സംതൃപ്തക്കാണ് കൃഷ്ണ നൽകിയത്. ഗോപാല ഗൗഢ ശാന്താവെരി മെമോറിയൽ ഹോസ്പിറ്റൽ ജനറൽ സർജനാണ്.
മുഖ്യമന്ത്രിയോടൊപ്പം എത്തിയ ഭാര്യ പ്രോടോകോൾ ലംഘനം ഭയന്ന് വേദിയിൽ കയറാൻ അറച്ചു. സദസിൽ ഇരുന്ന അവരുടെ അരികിലേക്ക് ചെന്ന് ഡെപ്യൂട്ടി കമീഷനർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ശങ്കിച്ചു. പ്രോടോകോൾ പ്രശ്നം ഇല്ലെന്ന് അറിയിച്ചതോടെ വേദിയിൽ കയറിയ ചെന്നമ്മ ബസവരാജ് ബൊമ്മൈയോട് ചേർന്ന് കസേരയിൽ ഇരുന്നു.
Keywords: Karnataka, News, Mangalore, Mysore, Top-Headlines, Programme, Inauguration, Festival, S M Krishna inaugurates Mysuru Dasara 2021.
< !- START disable copy paste -->