കർണാടകയിൽ കോൺഗ്രസ്-ജെ ഡി എസ് മന്ത്രിസഭ മറിച്ചിട്ടത് ചാരപ്പണിയിലൂടെയെന്ന് വെളിപ്പെടുത്തൽ; പുതുമയില്ലെന്ന് എച് ഡി കുമാര സ്വാമി; ബി ജെ പി എന്ത് നെറികേടും ചെയ്യുമെന്ന് ജി പരമേശ്വര
Jul 21, 2021, 00:05 IST
സൂപ്പി വാണിമേൽ
മംഗളൂരു: (www.kasargodvartha.com 20.07.2021) കർണാടകയിലെ കോൺഗ്രസ്-ജെ ഡി എസ് മന്ത്രിസഭ 2019ൽ മറിച്ചിട്ടത് ഇസ്രാഈൽ ചാരപ്പണിയുടെ ഫലമെന്ന് വെളിപ്പെടുത്തൽ. ഡെപ്യൂടി എഡിറ്റർ അജോയ് ആശിർവാദ് മഹാപ്രശാസ്തയുടെ റിപോർടിലൂടെ ദി വയർ ന്യൂസ് പോർടൽ പുറത്തുവിട്ടതാണ് വിവരം. ഉപമുഖ്യ മന്ത്രിയും കെ പി സി സി അധ്യക്ഷനുമായിരുന്ന ഡോ. ജി പരമേശ്വര, മുഖ്യമന്ത്രിയായിരിക്കെ എച് ഡി കുമാര സ്വാമിയുടെ പേർസണൽ സെക്രടറി സതീഷ്, മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യയുടെ പേർസണൽ സെക്രടറിയായിരുന്ന എം വെങ്കിടേഷ്, മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഢയുടെ അംഗരക്ഷകനായ പൊലീസുകാരൻ മഞ്ചുനാഥ് മുഡ്ഢെ ഗൗഢ എന്നിവരുടെ മൊബൈൽ ഫോണുകൾ ഇസ്രാഈൽ കമ്പനി ചോർത്തിയതായി പോർടൽ റിപോർട് ചെയ്തു.
കർണാടക നിയമസഭയിലേക്ക് 2018നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി 105 സീറ്റുകൾ നേടിയിരുന്നു. 244ലാണ് മൊത്തം അംഗസംഖ്യ. എന്നാൽ കോൺഗ്രസും ജെ ഡി എസും ചേർന്ന് എച് ഡി കുമാര സ്വാമി മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപവത്കരിച്ചു. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നുമായി 17 എം എൽ എമാരെ അടർത്തി അവരുടെ പിന്തുണയോടെ കുമാര സ്വാമി മന്ത്രിസഭ അട്ടിമറിച് ബി എസ് യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നു.
ഈ കരുനീക്കങ്ങൾക്ക് ഫോൺ ചോർത്തൽ ഉപയോഗിച്ചു എന്നാണ് ചാരപ്പണി അന്വേഷിക്കുന്ന 16 മാധ്യമങ്ങളുടെ കൂട്ടായ്മയിൽ അംഗമായ ദി വയർ ന്യുസ് അവകാശപ്പെടുന്നത്. ചോർത്തലിന് വിധേയമായ നമ്പറുകൾ ബന്ധപ്പെട്ടവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഫോൺ ചോർത്തിയ വേളയിൽ കെ പി സി സി പ്രസിഡണ്ടായിരുന്നു ജി പരമേശ്വര. അധികാരത്തിലെത്താൻ ബി ജെ പി എത്രയും തരംതാഴുമെന്നാണ് പുറത്തുവന്ന വിവരങ്ങളിലൂടെ കാണേണ്ടതെന്ന് ജി പരമേശ്വര പറഞ്ഞു. മതേതര സർകാർ അട്ടിമറിക്കാൻ അവർ വിദേശ ശക്തികളെ വരെ കൂട്ടുപിടിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ഫോൺ ചോർത്തൽ ഒട്ടും പുതുമയുള്ള കാര്യമല്ലെന്ന് എച് ഡി കുമാര സ്വാമി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 15-20 വർഷമായി സർകാറുകൾ ഫോൺ ചോർത്തുന്നുണ്ടെന്ന് ആർക്കാണറിയാത്തത്? ആദായ നികുതി വകുപ്പിന് ഈ ഏർപ്പാടുണ്ട്. നരേന്ദ്ര മോദി സർകാർ വന്നപ്പോൾ മാത്രമല്ല കോൺഗ്രസും മുമ്പ് ഇത്തരം കളി കളിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞില്ലേ? തനിക്ക് ഇത് ചർച്ചയാക്കുന്നതിൽ താല്പര്യമില്ലെന്ന് കുമാര സ്വാമി പറഞ്ഞു.
ചാരപ്പണി സംബന്ധിച്ച് സംയുക്ത പാർലമെന്ററി കമിറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കർണാടകയിൽ നിന്നുള്ള നേതാക്കളായ സിദ്ധാരാമയ്യ, മല്ലികാർജുൻ കാർഗെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Keywords: Mangalore, News, Political party, Politics, Karnataka, Government, Top-Headlines, BJP, Congress, Surveillance may have played role in toppling JD(S)-Congress govt in 2019.
< !- START disable copy paste -->